മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം, മുഖ്യമന്ത്രിയുടെ ടോക് ഷോയുടെ പ്രൊഡ്യൂസറെ പുറത്താക്കി!
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിവാര ടോക് ഷോയുടെ പ്രൊഡ്യൂസർ സപ്നേഷിനെതിരെ ലൈംഗീകാരോപണം. സിഡിറ്റ് ജീവനക്കാരനാണ് സപ്നേഷ്. യുവതിയുടെ ആരോപണത്തെ തുടർന്ന് സപ്നേഷിനെ തൽസ്ഥാനത്ത് നിന്ന് നീക്കി. മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെ സ്പനേഷ് രണ്ടു തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ പരാതി.
എന്നാൽ നേരത്തെ തന്നെ സിഡിറ്റ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിരുന്നെങ്കിലും സിപിഎം അനുഭാവിയിയാരുന്ന സപ്നേഷിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ലെന്നും മാധ്യമപ്രവർത്തക പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം നടന്നത്. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിൽ കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി നൽകിയത്.
വാടക വീട്ടിൽ പീഡന ശ്രമം
വാടക വീട്ടിൽ വച്ച് മദ്യം കഴിക്കാൻ വിസമ്മതിച്ചപ്പോൾ നിര്‍ബന്ധിച്ച് കുടിപ്പിക്കാനും പീഡിപ്പിക്കാനും ശ്രമിച്ചുവെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു. സ്ഥലത്തുനിന്നും കുതറിയോടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറഞ്ഞിരുന്നു. തുടർന്ന് ഭീഷണി ശക്തമായി. പിന്നാലെ സിഡിറ്റ് അധികൃതർക്ക് പരാതി നൽകി. പരാതിയിൽ സിഡിറ്റ് അധികൃതർ അന്വേഷണം നടത്തുകയും ചെയ്തു. എന്നാൽ പ്രൊഡ്യൂസർക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ലെന്ന് യുവതി പറയുന്നു.
സിപിഎം അനുഭാവി
സിപിഎം അനുഭാവിയായ പ്രൊഡ്യൂസറെ സര്‍ക്കാര്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കുവേണ്ടി സംരക്ഷിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും, ജനാഭിപ്രായം അറിയുന്നതിനും പരാതികള്‍ അറിയുന്നതിനുംവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയാണ് നാം മുന്നോട്ട്. ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജാണ് പരിപാടിയുടെ അവതാരക. ഇതത്തരത്തിൽ ഒരു സംഭവം നടന്നത് പരിപാടിയെ തന്നെ ബാധിക്കാനിടയുണ്ട്. സപ്നേഷ് സിപിഎം പ്രവർത്തകനും കണ്ണൂർ സ്വദേശിയുമാണ്. കഴിഞ്ഞ എൽഡിഎഫ് ഭരണ കാലത്ത് ഉന്നത സിപിഎം നേതാവിന്റെ ശുപാർശയിലാണ് സബ്നേഷ് ജോലിയിൽ കയറുന്നത്.
'നാം മുന്നോട്ട്'
'നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുന്നത്. അരമണിക്കൂറാണ് പിരപാടി. ദൂരദർശൻ ഉൾപ്പടെ എട്ട് ചാനലുകളിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. കേരളത്തിലെ സാമൂഹിക, സാംസ്കാരിക, വികസന വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് ഓരോ എപ്പിസോഡും ചിത്രീകരിക്കും. വിഷയവുമായി ബന്ധപ്പെട്ട് നാലംഗ വിദഗ്ധ പാനലുകളും പങ്കെടുക്കുന്നുണ്ട്. ഇവർക്ക് പുറമേ കുറച്ച് പ്രേക്ഷകരും പരിപാടിയിൽ പങ്കെടുക്കും. അതേസമയം പ്രശ്നം ഒത്തു തീർക്കാനായി ശ്രമം നടത്തുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നു.
നടപടിയില്ല
അതേസമയം ലൈംഗീക ചൂഷണം തടയാൻ ചുമതലപ്പെട്ട സമിതിക്ക് മുൻപാകെ കൈമാറിയിട്ടും നടപടികൾ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പരാതിയുമായി മുന്നോട്ട് പോയാൽ ജീവന് തന്നെ ഭീഷണിയാണെന്ന് പെൺകുട്ടി പറഞ്ഞതായി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു. ഒരാഴ്ച നീണ്ട സിറ്റിങ് പൂർത്തിയാക്കി നടപടി നിർദേശിച്ച് സമിതി ശുപാർശ നൽകിയിട്ട് രണ്ടാഴ്ച കഴിയുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുവരെ നടപടിയെടുക്കാനോ പരാതി പോലീസിന് കൈമാറാനോ സിഡിറ്റ് അധികൃതർ തയ്യാറായിട്ടില്ല.