കൊല്ലം ട്രിനിറ്റി സ്കൂൾ മറ്റൊരു നെഹ്റു കോളേജ്? എസ്എഫ്ഐ,എബിവിപി പ്രവർത്തകർ സ്കൂൾ അടിച്ചുതകർത്തു
തിങ്കളാഴ്ച രാവിലെ കെഎസ് യു പ്രവർത്തകരാണ് സ്കൂളിലേക്ക് ആദ്യം മാർച്ച് നടത്തിയത്.
കൊല്ലം: വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത കൊല്ലം ട്രിനിറ്റി ലിസിയം സ്കൂൾ വിദ്യാർത്ഥി സംഘടനകൾ അടിച്ചുതകർത്തു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൗരി മരണപ്പെട്ടതോടെയാണ് വിദ്യാർത്ഥി സംഘടനകൾ സ്കൂളിലേക്ക് മാർച്ച് നടത്തിയത്.
തിങ്കളാഴ്ച രാവിലെ കെഎസ് യു പ്രവർത്തകരാണ് സ്കൂളിലേക്ക് ആദ്യം മാർച്ച് നടത്തിയത്. തുടർന്ന് എസ്എഫ്ഐ, എബിവിപി പ്രവർത്തകരും സ്കൂളിലേക്ക് മാർച്ച് നടത്തി. സ്കൂളിനകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. ഗ്രനേഡ് പ്രയോഗിച്ചാണ് എസ്എഫ്ഐ പ്രവർത്തകരെ പോലീസ് സ്കൂൾ കോമ്പൗണ്ടിൽ നിന്നും തുരത്തിയത്. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.

അതിനിടെ കൊല്ലം ട്രിനിറ്റി ലിസിയം സ്കൂളിനെതിരെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി രംഗത്തെത്തി. സ്കൂളിലെ അദ്ധ്യാപികമാർ കരണത്തടിച്ചാണ് വിദ്യാർത്ഥികളെ ശിക്ഷിക്കാറെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശിയായ രക്ഷിതാവ് നാൻസിയെന്ന അദ്ധ്യാപികയ്ക്കെതിരെ പോലീസിൽ പരാതി നൽകി. സ്കൂളിലെ അദ്ധ്യാപികമാർ പ്രാകൃതമായ രീതിയിലാണ് വിദ്യാർത്ഥികളെ ശിക്ഷിക്കാറുള്ളതെന്നാണ് ആരോപണം. ഇത്തരത്തിലുള്ള ശിക്ഷാനടപടിക്ക് വിധേയമായതിൽ മനംനൊന്താണ് ഗൗരിയെന്ന പത്താംക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications