വെള്ളിയാഴ്ച എസ്എഫ്ഐ പഠിപ്പുമുടക്ക്; പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധമെന്ന് നേതാക്കൾ
രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് 24 ന് രാജവ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അറിയിച്ചു.
നാളെ രാജവ്യാപാകമായി രാജ്ഭവൻ - ലോക്ഭവൻ മാർച്ച് നടത്തും. ഡി വൈ എഫ് ഐ, എ ഐ ഡി ഡബ്ല്യു എ, എ ഐ കെ എസ്, സി ഐ ടി യു, എ ഐ എ ഡബ്ല്യു യു സംഘടനകളും മാർച്ചിൽ അണിനിരക്കും. 24 ന് രാത്രി 10 മുതൽ രാവിലെ വരെയാണ് സമരം. രാജ്യത്തെ വിവിധ ഇടങ്ങളിൽ ജന്തർ മന്ദിറുകൾ ആകുമെന്നും എസ് എഫ് ഐ നേതാക്കൾ പറഞ്ഞു.

ചർച്ച നടത്താൻ ഒരിക്കൽ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വിദ്യാർത്ഥികളെ അവഗണിച്ചുകൊണ്ടുള്ള ഏകാധിപത്യ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ അതിക്രൂരമായാണ് പോലീസ് ആക്രമിച്ചത്. യൂണിഫോം ഇല്ലാത്ത ആളുകൾ പോലീസിൻ്റെ കൂടെ ചേർന്ന് മർദ്ദിച്ചു. സംഘപരിവാറുകാരാണ് പൊലീസ് യൂണിഫോമിൽ വിദ്യാർഥികളെ മർദ്ദിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
രാഹുലിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പിണറായി
വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം അറിയിച്ച് പിണറായി വിജയൻ. കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്തുന്തോറും സമരത്തിനുള്ള ജനപിന്തുണ ഏറുകയാണെന്നും വിദ്യാർത്ഥികൾക്കെതിരായ പോലീസ് ആക്രമണം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
'നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടക്കുന്ന സമരം ആഴ്ചകൾ പിന്നിട്ട് ശക്തമാവുകയാണ്. സിജെപി പ്രവർത്തകരും വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ് ചുക്ക് ആരംഭിച്ച സമരത്തിന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആദ്യം മുതൽ തന്നെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുത്തിരുന്നു. പിന്നീട് വിവിധ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും എംപിമാരും സമരത്തിൻ്റെ ഭാഗമായി.
സിപിഎം ജനറൽ സെക്രട്ടറിയും കേന്ദ്ര നേതാക്കളും എംപിമാരും പോലീസ് അതിക്രമത്തിനെ ചെറുത്ത് സംരക്ഷണ വലയം തന്നെ തീർത്തിരുന്നു. പോലീസിനൊപ്പം ലാത്തിയുമായി ഗുണ്ടാസംഘവും സമരക്കാരെ അക്രമിക്കുന്നതായി വാർത്തകൾ പുറത്ത് വരികയാണ്.ഇന്നലെ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും സമരക്കാർക്ക് പിന്തുണയുമായി വന്നു.
ലോക് സഭയിലും നീറ്റ് പരീക്ഷാ ക്രമക്കേടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരവും ഉന്നയിക്കുവാൻ പ്രതിപക്ഷം ശ്രമിച്ച് വരികയാണ്. കേന്ദ്ര സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുന്തോറും കൂടുതൽ ജനപിന്തുണ ആർജ്ജിക്കുകയാണ്', അദ്ദേഹം പറഞ്ഞു.
സമരം തുടർന്ന് സിജെപി
രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ആയിരങ്ങളാണ് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്നും ജന്ദർമന്ദറിലെത്തിയത്. സർക്കാർ വീണ്ടും സി ജെ പിയെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ഇനി ചർച്ചയ്ക്കായി കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്ന നിലപാടിലാണ് സി ജെ പി. ഇനി ചർച്ചകൾ നടത്തണമെങ്കിൽ മന്ത്രിമാർ ജന്തർ മന്തറിലേക്ക് വരട്ടേയെന്നും സി ജെ പി പ്രവർത്തകർ പറയുന്നു.
അതിനിടെ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി അഭിജിത്ത് ദീപ്കേ സോനം വാങ്ചുകിനെ സമീപിച്ചു. എന്നാൽ വിദ്യാർത്ഥികൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പ് തന്നാൽ മാത്രമേ ഉപവാസ സമരം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചിന്തിക്കൂവെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.


Click it and Unblock the Notifications