എസ് എഫ് ഐ പ്രതിഷേധം; കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകാനൊരുങ്ങി ഗവർണർ
തിരുവനന്തപുരം: തനിക്കെതിരെ നടന്ന എസ് എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകാൻ ഗവർണർ. ഈ മാസം 10, 11 തീയതികളിൽ തനിക്ക് നേരെയുണ്ടായ എസ് എഫ് ഐ പ്രതിഷേധത്തെക്കുറിച്ചുള്ള റിപ്പോർട്ടും ഇതിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചുമാണ് ഗവർണർ റിപ്പോർട്ട് തേടിയത്. ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് ഇക്കാര്യത്തിൽ ഗവർണർ വിശദമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെക്കുറിച്ച് പ്രത്യേക റിപ്പോർട്ട് നൽകിയേക്കുമെന്നാണ് വിവരം. അതേ സമയം ഗവർണർക്കെതിരായി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ് എഫ് ഐ പ്രവർത്തകരിൽ 6 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഐ പി സി 124ാം വകുപ്പ് ചുമത്തിയ ആറ് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജെ എഫ് എം സി കോടിതിയാണ് പരിഗണിക്കുക.

രാജ് ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായത്. മൂന്ന് സ്ഥലത്ത് ഗവർണർക്കെതിരെ പ്രതിഷേധം ഉണ്ടായി. തനിക്ക് എതിരെ നടന്ന പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും ഗവർണര് ആരോപിച്ചിരുന്നു. പോലീസ് വാഹനത്തിലാണ് സമരക്കാരെ എത്തിച്ചതെന്നും അവരെ തിരികെ കൊണ്ടുപോയതു അതേ വാഹനത്തിലാണെന്നും ഗവർണർ പറഞ്ഞിരുന്നു.
തന്റെ വാഹനത്തിന്റെ ചില്ല് തകർക്കുന്ന രീതിയിൽ എത്തിയപ്പോഴാണ് പുറത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കൊടി കെട്ടിയ വടിയുമായാണ് അവർ വഹാനത്തിന്റെ ചില്ല് അടിച്ച് തകർക്കാൻ ശ്രമിച്ചതെന്നും ഗവർണർ പറഞ്ഞു. സാധാരണ ഒരു വാഹനമായിരുന്നുവെങ്കിൽ ചില്ല് തകർന്നേനെയെന്നും തന്റെ വാഹനത്തിന് പ്രത്യേക സൗകര്യമുള്ളത് കൊണ്ടാണ് ചില്ല് തകരാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമം, ഗവർണറുടെ വാഹനം ആരും തടഞ്ഞില്ലെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോ പറർഞ്ഞു. വഴിയരികിൽ നിന്നാണ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതെന്നും ഗവർണറാണ് പ്രോട്ടോക്കോൾ ലംഘിച്ച് പുറത്തിറങ്ങി എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തതെന്നും ആർഷോ പറർഞ്ഞു. വാഹനത്തിന്റെ മുന്നിലേക്ക് ചാടുന്ന നില എസ് എഫ് ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആർഷോ പറഞ്ഞിരുന്നു.












Click it and Unblock the Notifications