'നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് അറിയാം', ചെന്നിത്തലയ്ക്ക് ചുട്ട മറുപടി നൽകി ഷാൻ അടക്കമുളളവർ!
തിരുവനന്തപുരം: നിപ്പയെ പ്രതിരോധിക്കാന്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഇടപെടലുകള്‍ക്ക് കേരളത്തിന് പുറത്ത് നിന്നടക്കം കയ്യടികള്‍ ലഭിച്ചിരുന്നു. കൊറോണ വൈറസ് കേരളത്തെ പിടികൂടിയപ്പോഴും ആരോഗ്യ വകുപ്പിന്റെ ഇടപെടലുകള്‍ ആഗോള തലത്തില്‍ പോലും അഭിനന്ദിക്കപ്പെടുകയാണ്.
അതിനിടെ ആരോഗ്യമന്ത്രി ഇമേജ് ബില്‍ഡിംഗിന് ശ്രമിക്കുകയാണ് എന്നും മീഡിയാ മാനിയ ആണെന്നുമുളള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. എല്ലാ ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്നത് പ്രതിച്ഛായ കൂട്ടാനാണ് എന്നാണ് ചെന്നിത്തല പറയുന്നത്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ അടക്കമുളളവരാണ് ചെന്നിത്തലയ്ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രിക്ക് നടൻ വിനയ് ഫോർട്ടും പിന്തുണ അറിയിച്ചിട്ടുണ്ട്.
ആരോഗ്യമന്ത്രിക്ക് ഐക്യദാര്‍ഢ്യം
കൊറോണയെ പ്രതിരോധിക്കുന്നതിന് ശാസ്ത്രീയമായി നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രിക്ക് ഐക്യദാര്‍ഢ്യം എന്നാണ് വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം. ഫേസ്ബുക്കിലാണ് ചെന്നിത്തലയ്ക്കും പ്രതിപക്ഷത്തിനും എതിരെ ഷാന്‍ റഹ്മാന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഷാന്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: ലോകാരോഗ്യ സംഘടന കൊറോണ അഥവാ കോവിഡ് 19 വൈറസിനെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെ നമ്മള്‍ ജനങ്ങള്‍ക്ക് രോഗത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്‍കുന്ന ചെറുതും വലുതുമായ എല്ലാ വിവരങ്ങളും ലഭിക്കേണ്ടതുണ്ട്.
Recommended Video
നിങ്ങൾ മാളത്തിൽ ഒളിച്ചപ്പോൾ
ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ ആണെന്നാണ് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആരോഗ്യമന്ത്രി പത്രസമ്മേളനങ്ങള്‍ വിളിക്കുന്നത് എന്നാണ് പറയുന്നത്. പ്രിയപ്പെട്ട സര്‍, നിങ്ങളെല്ലാവരും മാളത്തില്‍ ഒളിച്ചപ്പോള്‍ നിപ്പ വൈറസിനെ ചെറുത്തത് ആരോഗ്യമന്ത്രിയും അവരുടെ ടീമും ആണ്. വൈറസുകള്‍ അടക്കമുളള രോഗങ്ങളെ നേരിടുന്നതില്‍ നമ്മള്‍ ഏറ്റവും വിജയം കണ്ടതാണ്.
ലോകം നമ്മെ നോക്കുന്നു
അതിന് കാരണം നമുക്ക് കഴിവുളള ഒരു ആരോഗ്യ മന്ത്രിയുണ്ട് എന്നതാണ്. സ്വന്തം ജനത്തിന് വേണ്ടി രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്യാനും മറ്റെന്ത് ചെയ്യാനും തയ്യാറുളള മന്ത്രി. ലോകം മുഴുവന്‍ നമ്മളെ നോക്കുകയാണ്. ലോകം മുഴുവന്‍ നമ്മളില്‍ നിന്ന് പഠിക്കുകയാണ്. നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് അറിയാം. കാരണം നിങ്ങളില്‍ നിന്നും ശ്രദ്ധ മാറിപ്പോവുകയാണല്ലോ.
ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്
അവര്‍ ഒരിക്കലും പ്രശസ്തി ആഗ്രഹിക്കാത്തവരാണ്. ശൈലജ മാം അവരുടെ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. പ്രതിപക്ഷത്തെ കുറിച്ച് ഓര്‍ത്ത് നാണക്കേട് തോന്നുന്നു. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടുന്ന ഒരു സമയത്ത് നിങ്ങള്‍ മന്ത്രിയുടെ നിയമസഭയിലെ സബ്മിഷന്‍ പ്രസംഗം പൊക്കിപ്പിടിച്ച് ചീപ്പ് നാടകം കളിക്കുകയാണ്. കഷ്ടം തോന്നുന്നു. ശൈലജ മാഡം പറഞ്ഞത് പോലെ, ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്''.
അങ്ങ് അതുക്കും മേലെ
സംവിധായകൻ എംഎ നിഷാദും ചെന്നിത്തലയ്ക്ക് മറുപടി നൽകിയിട്ടുണ്ട്. പോസ്റ്റ് ഇങ്ങനെ: '' ശ്രീ രമേശൻ, ഒരിക്കൽ ദീർഘകാലം കേരളത്തിന്റ്റെ പ്രതിപക്ഷ നേതാവായിട്ടിരിക്കാൻ അങ്ങേക്ക് ആശംസ അറിയിച്ചിരുന്നു ഈയുളളവൻ. ആ അഭിപ്രായം ഞാൻ തിരുത്തുന്നു. അങ്ങ് അതുക്കും മേലെയാണ്. ഒരു പ്രതിപക്ഷ നേതാവ് എങ്ങനെ,ആയിക്കൂടാ എന്ന് താങ്കൾ വീണ്ടും വീണ്ടും തെളിയിക്കുന്നു. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക്, ഒരു റെഫറൻസാണ് അങ്ങ്. പ്രത്യേകിച്ച് അങ്ങയുടെ പത്രസമ്മേളനങ്ങളും, പ്രസ്താവനകളും..
അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവൻ
അങ്ങ് കോൺഗ്രസ്സിന്റ്റെ വാറൂം പോരാളിയാകണമെന്നാണ് എന്റ്റെ ഒരു ഇത്.. ലോകം മുഴുവനും, ഒരു മഹാമേരിയേ പറ്റി ആകുലപ്പെട്ട് കഴിയുമ്പോൾ, ഒരുതരം ചീപ്പ് രാഷ്ട്രീയം കളിക്കുന്ന അങ്ങേക്കിരിക്കട്ടെ ഒരു കുതിരപവൻ. കേരള സർക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും, ഈ നാട്ടിലെ,ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോൾ, ഒരുമാതിരി, കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോൾ, ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്ന കാഴ്ച്ചയാണ്, ഇന്നിന്റെ പ്രത്യേകത.
അങ്ങ് വിമർശിക്കണം സർക്കാറിനെ
ഒന്നാം ക്ളാസ്സിലെ കുട്ടികൾ കല്ല് പെൻസിലിന് വേണ്ടി വഴക്കിടാറുണ്ട്. ആ കുട്ടികളേക്കാലും പക്വതകുറവാണ് അങ്ങയുടെ പ്രവർത്തിയിൽ കാണുന്നത്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. അടുത്ത തവണയും കൂടി പ്രതിപക്ഷ നേതാവാൻ ഇതൊന്നും പോരാ. കുഞ്ഞാലികുട്ടി ആ സ്ഥാനത്തിലേക്കുളള മത്സരത്തിലാണ്. അങ്ങ് വിമർശിക്കണം സർക്കാറിനെ. ഇത് പോലെ തന്നെ. എല്ലാ വിധ ആശംസകളും നേരുന്നു.