ജെസ്നയെ പോലെ ഷബ്നയും; അപ്രത്യക്ഷയായിട്ട് എട്ട് മാസങ്ങൾ, കൊല്ലം ബീച്ചിൽ ചെരുപ്പും ബാഗും
കൊല്ലം: കോട്ടയം മുണ്ടക്കയത്ത് നിന്ന് കാണാതായ ജെസ്ന കർണാടകയിൽ ജീവിച്ചിരുപ്പുണ്ടെന്ന സൂചനകളാണ് അവസാനമായി പുറത്ത് വന്നത്. ജസ്നയുടെ തിരോധാനത്തിന്റെ ഞെട്ടലിൽ നിന്നും കേരളം മുക്തമാകുന്നതിന് മുമ്പാണ് ജെസ്നയെ പോലെ കൊല്ലത്ത് നിന്ന് മറ്റൊരു പെൺകുട്ടിയേയും കാണാതായി എന്ന വാർത്തകൾ വരുന്നത്.
ജെസ്നയുടെ തിരോധാനം പോലെ തന്നെ യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് ഷബ്നയെന്ന പെൺകുട്ടിയും അപ്രത്യക്ഷയായത്. കഴിഞ്ഞ വർഷം ജൂലൈ 17ാം തീയതിയാണ് അഞ്ചാംമൂട് ആണിക്കുളത്ത് ചിറയിൽ ഇബ്രാഹിം കുട്ടിയുടെ മകൾ ഷബ്നയെ കാണാതാകുന്നത്. ഷബ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്.
ഷബ്ന എവിടെ?
ഷബ്നയെ കാണാതായിട്ട് എട്ടുമാസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ 17ാം തീയതി രാവിലെ ഒമ്പതരയോടെയാണ് ഷബ്ന വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് ഷബ്നയെ ആരും കണ്ടിട്ടില്ല. പിഎസ്സി കോച്ചിംഗിനായി വീട്ടിൽ നിന്നും പോയതായിരുന്നു 18കാരിയായ ഷബ്ന. ഷബ്ദ അന്നേ ദിവസം ക്ലാസിൽ വന്നിരുന്നതായി അധ്യാപകരും സഹപാഠികളും സ്ഥിരീകരിക്കുന്നു. ക്ലാസിൽ നിന്ന് ഇറങ്ങിയ ഷബ്ന പിന്നീടെവിടെ പോയി എന്ന ചോദ്യത്തിന് ഉത്തരമില്ല.
ബാഗുകളും സർട്ടിഫിക്കേറ്റും
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഷബ്ന കൊല്ലം ബീച്ചിൽ എത്തിയതായി വിവരം ലഭിച്ചിരുന്നു. ഷബ്നയുടെ ബാഗും സർട്ടിഫിക്കേറ്റും മറ്റ് രേഖകളും കൊല്ലം ബീച്ചിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ പോലീസ് കടലിലും പരിശോധന നടത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അതിനിടെ ഷബ്നയുടെ ബന്ധുവായ യുവാവിലേക്കും അന്വേഷണം നീണ്ടു.
യുവാവുമായി അടുപ്പം
ഒരു യുവാവുമായുള്ള ഷബ്നയുടെ അടുപ്പം വീട്ടുകാർ വിലക്കിയിരുന്നു. ഈ യുവാവിനെ പോലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചില്ല. ഇയാളെ പല തവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. നൂറു കണക്കിന് ഫോൺ കോളുകളാണ് പോലീസ് പരിശോധിച്ചത്. ഷബ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപികരിച്ചിരുന്നു.
ഷബ്നയെ കണ്ടതായി സൂചന
ഇതിനിടെ ഷബ്നയെ കോഴിക്കോട്ടും പാറശാലയിലും വെച്ച് കണ്ടതായി പോലീസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ഒരു ഫലവും കണ്ടില്ല, ഷബ്നയുടെ ചില സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
കാത്തിരിപ്പോടെ കുടുംബം
ഷബ്ന തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഈ നിർധന കുടുംബം. മകളുടെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യം. അന്വേഷണം വഴിമുട്ടിയതോടെ മകളെ കണ്ടെത്തുന്നവർക്ക് അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു ഈ മാതാപിതാക്കൾ.
പാരിതോഷികം പ്രഖ്യാപിച്ചു
ഷബ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങൾ നൽകുന്നവർക്ക് 2 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. വിവരം ലഭിക്കുന്നവർ കൊല്ലം സിറ്റി പോലീസ് കമ്മിഷണർ: 9497996984, അസിസ്റ്റന്റ് കമ്മിഷണർ: 9497990021, കൊല്ലം ഡിസിആർ ബി ഓഫീസ്: 9497976021 എന്നീ നമ്പരുകളിൽ ബന്ധപ്പെടാനാണ് നിർദ്ദേശം.
ജെസ്നയെ പോലെ
കഴിഞ്ഞ മാർച്ച് 22ാം തീയതിയാണ് കൊല്ലമുള സന്തോഷ്കവല കുന്നത്തുകവല വീട്ടില് ജെസ്നയെ കാണാതാവുന്നത്. ഒരു വർഷമായിട്ടും ജെസ്നയെ കുറിച്ച് യാതൊരു സൂചനയും അന്വേ,ണ സംഘത്തിന് ലഭിച്ചിട്ടില്ല. ആന്റിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്ന പിന്നീട് തിരികെയെത്തിയിട്ടില്ല. പലയിടുത്തും ജെസ്നയെ കണ്ടെന്ന സൂചന പോലീസിന് ലഭിച്ചെങ്കിലും ഇത് ജെസ്ന തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ പോലീസിന് സാധിച്ചിട്ടില്ല.
പാട്ട്, നൃത്തം, പൊതുപ്രവർത്തനം; ആരാണ് ആലത്തൂർ പിടിക്കാനിറങ്ങുന്ന രമ്യാ ഹരിദാസ്?