'അന്നത്തെ പാർട്ടി സെക്രട്ടറിക്കും, ലൈക്ക് തെണ്ടുന്ന കൊലയാളിക്കും ഒരേ മാനസികാവസ്ഥയാണ്'
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പ്രാദേശിക ഫേസ്ബുക്ക് പേജിൽ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിയെ ഉള്‍പ്പെടുത്തി നടത്തിയ ഫോട്ടോ മത്സരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. കൊന്നിട്ടും അരിശം തീരാതെ കുലംകുത്തിയെന്ന് വിളിച്ച അന്നത്തെ പാർട്ടി സെക്രട്ടറിക്കും, കൊന്നതിൻ്റെ ഭാരമില്ലാതെ ലൈക്ക് തെണ്ടുന്ന കൊലയാളിക്കും ഒരേ മാനസികാവസ്ഥയാണെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഒരു മത്സരത്തിലാണ്
തൻ്റെ അച്ഛൻ്റെ എട്ടാം രക്തസാക്ഷിത്വ വാർഷികത്തിൻ്റെ നൊമ്പരത്തറയിൽ ഒരു മകൻ നിന്ന് വിങ്ങുമ്പോൾ, അവൻ്റെ അച്ഛൻ്റെ മുഖം വികൃതമാക്കി 51 വെട്ടിനാൽ കൊന്ന കേസിലെ പ്രതിയായ ഷാഫി ഒരു മത്സരത്തിലാണ്. അയാളുടെ അച്ഛനൊപ്പം നില്ക്കുന്ന ചിത്രത്തിന് ഫേസ് ബുക്ക് മത്സരത്തിൽ കൂടുതൽ ലൈക്ക് നേടി വിജയിക്കാനുള്ള മത്സരം. അതും ഡിവൈഎഫഐയുടെ പ്രാദേശിക ഫേസ്ബുക്ക് പേജിൽ. തോൽക്കുന്നത് രമയും അഭിയുമല്ല.. കരളലിലുവുള്ള ഒരോരുത്തരുമാണ്.

അന്നത്തെ പാർട്ടി സെക്രട്ടറി
കൊന്നിട്ടും അരിശം തീരാതെ കുലംകുത്തിയെന്ന് വിളിച്ച അന്നത്തെ പാർട്ടി സെക്രട്ടറിക്കും, കൊന്നതിൻ്റെ ഭാരമില്ലാതെ ലൈക്ക് തെണ്ടുന്ന കൊലയാളിക്കും ഒരേ മാനസികാവസ്ഥയാണ്. കൊലയാളികളെ പാർട്ടിയുടെ അഭിവാജ്യ ഘടകമെന്നോണം തീറ്റി പോറ്റുന്ന അരുംകൊല രാഷ്ട്രീയത്തിന്റെ പേരായി സിപിഐഎം ഇത്തരം കേസുകളിൽ മാറിക്കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ എതിരാളികളെ കൊത്തിനുറുക്കാൻ പറഞ്ഞയക്കുന്നത് മാത്രമല്ല, കൊല ചെയ്യുന്നത് ഒരു വീര കൃത്യമെന്ന് തോന്നുന്ന ജീവിതം അവർക്ക് സമ്മാനിക്കുന്നത് കൂടിയാണ് സിപിഎം രാഷ്ട്രീയം.

ചേർത്തു പിടിച്ചതാരാണ്
ടിപിയെ അമ്പത്തി ഒന്ന് വെട്ട് വെട്ടി കൊന്നു തള്ളിയ പ്രതികളെ ചേർത്തു പിടിച്ചതാരാണ് ? പാർട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ നാവിൻ്റെ ഉടമകൾ തന്നെ പ്രതികളെ തൃപ്തിപ്പെടുത്താൻ ജയിലുകൾ കയറി നിരങ്ങിയതിൻ്റെ കഥ കേരളം മറന്നിട്ടില്ല. ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയൻ ജയിലിൽ ടിപി വധക്കേസ് പ്രതികളെ സന്ദർശിച്ചതും പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതും കേരളം മറക്കില്ല. കോടിയേരി ബാലകൃഷ്‌ണൻ, പി ജയരാജൻ, ബാബു എം പാലിശേരി, വിഡി ദേവസ്സി, സി രവീന്ദ്രനാഥ്, കെ രാധാകൃഷ്ണൻ, കെ വി അബ്ദുൾ ഖാദർ എന്നീ സിപിഎം നേതാക്കൾ ടിപി കേസ് പ്രതികളെ ജയിലിൽ സന്ദർശിച്ചത് കൊല്ലിച്ചവൻ്റെ പേര് പറയുമെന്ന ഭയം കൊണ്ട് തന്നെയാണെന്ന് ആർക്കാണ് മനസ്സിലാവാത്തത് .

ടിപി വധക്കേസ് പ്രതികൾക്ക്
ഫസൽ വധക്കേസിലെ പ്രതികളായ കാരായി രാജനെയും, കാരായി ചന്ദ്രശേഖരനെയും ജയിലിൽ പോയി സന്ദർശിച്ചത് അന്നത്തെ പാർട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്നത് കൂടി കൂട്ടി വായിക്കുമ്പോൾ വലിയ അത്ഭുതം തോന്നുന്നില്ല, അല്ലേ ? ടിപി വധക്കേസ് പ്രതികൾക്ക് ജയിലിൽ ആഡംബര സൗകര്യം ഒരുക്കി കൊടുക്കുന്നു എന്ന് മാത്രമല്ല അഴിഞ്ഞാടാൻ ജയിൽ വിട്ട് കൊടുക്കുകയും ചെയ്ത സർക്കാരാണ് കേരളം ഭരിക്കുന്നത്.

സിപിഎമ്മിന് എത്ര വേണ്ടപ്പെട്ടവരാണ്
മൊബൈൽ ഫോൺ, കഞ്ചാവ്, മദ്യം, മയക്കുമരുന്ന് അടക്കം പ്രതികൾക്ക് സർവ സൗകര്യവും ഒരുക്കി കൊടുത്ത സർക്കാർ.
ജയിലിൽ കിടന്നു കൊണ്ട് തന്നെ പുറത്തു കൊട്ടേഷൻ എടുക്കാനും നടത്താനും പ്രതികൾക്ക് അവസരം കൊടുത്ത സർക്കാർ.പരോളിന്റെ കാര്യത്തിൽ കരുതലുള്ള മനുഷ്യന്റെ സർക്കാരാണ് കേരളം ഭരിക്കുന്നത്. കുഞ്ഞനന്തനും കെ സി രാമചന്ദ്രനും സിജിത്തിനും ഷാഫിക്കും കിർമാണി മനോജിനുമടക്കം സിപിഎം സർക്കാർ വഴിവിട്ട് പരോൾ കൊടുത്ത് സഹായിച്ചതിലൂടെ കൊലയാളികൾ സിപിഎമ്മിന് എത്ര വേണ്ടപ്പെട്ടവരാണെന്നത് തെളിയുന്നു.

പാർട്ടിക്ക് ബന്ധമില്ല
പരോളിൽ ഇറങ്ങി വിവാഹിതനായ ഷാഫിയുടെ കല്യാണത്തിൽ പങ്കെടുത്ത് ചിരിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്ത പാർട്ടി എം എൽ എ കൊലപാതകങ്ങളുമായോ കൊലപാതകികളുമായോ പാർട്ടിക്ക് ബന്ധമില്ലെന്ന് രാവും പകലും ചാനലിൽ അടക്കം ന്യായീകരിക്കുന്നയാളാണ്. ടിപി കേസിൽ മാത്രമാണോ ? അല്ല. ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലിൽ വഴിവിട്ട സഹായവും സൗകര്യവും നൽകിയത് നമ്മൾ കണ്ടതാണ്. ജയിൽ ചട്ടങ്ങൾ മറികടന്ന് സന്ദർശകരുമായി ഇഷ്ടം പോലെ സമയം ചിലവഴിക്കാൻ അനുവാദം നല്കിയത് ആരാണെന്ന് നമുക്കെല്ലാം നന്നായിട്ടറിയാം. ആകാശ് ആരുടെ സൈബർ പോരാളിയായിരുന്നു എന്ന് ചിന്തിച്ചാൽ അതിനുത്തരം കിട്ടും.

കായംകുളത്ത്
ഇടയന്നൂരിലെ ശുഹൈബിനെയും, പെരിയയിലെ ശരത്തിനെയും കൃപേഷിനേയും, ക്രൂരമായി കൊന്നു തള്ളിയ സിപിഎം കൊലയാളികളെ രക്ഷിക്കാൻ വേണ്ടി മുന്തിയ വക്കീലിനെ സർക്കാർ കൊണ്ട് വരുന്നു എന്ന് മാത്രമല്ല, ജനങ്ങളുടെ നികുതി പണത്തിൽ നിന്നും അമ്പതും, അറുപതും ലക്ഷം വക്കീൽ ഫീസായി കൊടുത്ത് ആ ചോരക്കറ ജനങ്ങളുടെ മേൽ ചാർത്തുന്ന സർക്കാരാണ് നാട് ഭരിക്കുന്നത്.
കായംകുളത്ത് സുഹൈൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കഴുത്തിനു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സിപിഎം ക്രിമിനലുകളിൽ മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാതെ കൊലയാളികൾക്ക് ഒത്താശ ചെയ്യുന്നതും ഇതെ സർക്കാരിന്റെ പൊലീസാണ്.

വലിയ വിപ്ലവമായി
രക്തസാക്ഷിത്വ അനുസ്മരണം വർഷം തോറും നടത്തേണ്ടി വരുമ്പോൾ, അറ്റു പോയവരെ കുറിച്ചോർത്തു കുടുംബങ്ങൾ തേങ്ങുമ്പോൾ അവരെ കൊത്തിനുറുക്കി കൊന്ന കൊലയാളികൾ ഫേസ്ബുക്കിൽ ഫോട്ടോ ചലഞ്ചും, ഫാൻസ് അസോസിയേഷനുമായി വിലസുന്നു. അക്രമരാഷ്ട്രീയത്തെ എന്തോ വലിയ വിപ്ലവമായി കാണുന്ന സഖാക്കൾ ഇത്തരം ക്രിമിനലുകളെ വാഴ്ത്തിപ്പാടി നവമാധ്യമങ്ങളിൽ നിരങ്ങുന്നത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

ഷാഫി ജയിക്കുമായിരിക്കും
ഇത്തരം കൊലയാളികളെ കൊല്ലാൻ പറഞ്ഞു വിടുന്ന, കൊന്നിട്ട് വരുമ്പോൾ സംരക്ഷിക്കുന്ന, ജയിലറയിൽ വേണ്ടുവോളം സൗകര്യം ഒരുക്കി കൊടുക്കുന്ന രാഷ്ട്രീയത്തിന്റെ കാവൽക്കാരൻ ആരാണെന്ന് ഞാൻ ഇനിയും പറയണോ ? കൊലയാളികളുടെ ആരാധനാലയമായി സർക്കാരും പാർട്ടിയും ദൈവങ്ങളായി മുഖ്യനും പാർട്ടി സെക്രട്ടറിയുൾപ്പെടെ നേതാക്കന്മാരും. അവരുടെ പ്രീതി പറ്റാൻ ആളെക്കൊല്ലാൻ കാത്തിരിക്കുന്നവർക്ക് പ്രചോദനമായി ഡിവൈഎഫ്ഐ ഓൺലൈൻ ലൈക്ക് മത്സരത്തിൽ ഷാഫി ജയിക്കുമായിരിക്കും. അപ്പോഴും ഒരോ രാഷ്ട്രീയ കൊലപാതകത്തിന് ശേഷവും പാർട്ടി പറയും തങ്ങൾക്ക് പങ്കില്ലെന്ന്.












Click it and Unblock the Notifications