'പരിക്കേറ്റവന്‍റെ നെഞ്ചില്‍ കുത്തി പേരും മതവും ചോദിക്കുന്ന പോലീസ് വര്‍ഗീയ വാദിയേക്കാള്‍ അപകടകാരി"
ദില്ലി: ദില്ലി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. ഭീകരതകളിൽ ഏറ്റവും അപകടകരം ഭരണകൂടഭീകരതയാണ്. പരിക്കേറ്റ് നിലത്ത് കിടക്കുന്നവന്റെ നെഞ്ചിൽ കുത്തി പേരും മതവും ചോദിക്കുന്ന പോലീസ് ഏത് വർഗ്ഗീയവാദിയെക്കാളും ഭീകരവാദിയെക്കാളും അപകടകാരിയാണെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം
ഭീകരതകളിൽ ഏറ്റവും അപകടകരം ഭരണകൂടഭീകരതയാണ് .നൂറു കണക്കിന് ആളുകൾ പട്ടാപകൽ പരസ്യമായി ഒരു നാടിനെ പിച്ചിചീന്തുമ്പോൾ പല സ്ഥലങ്ങളിലും സാന്നിദ്ധ്യം പോലുമില്ലാത്ത പോലീസ്, അഥവാ ഉള്ളിടത്തൊക്കെ സംഘ പരിവാർ അക്രമങ്ങൾക്ക് വിനീത വിധേയരായ അടിമകളായി യൂണിഫോമിൽ നിൽക്കുന്നവരുമായി രാജ്യം ഇന്ന് വന്ന് പെട്ടിരിക്കുന്ന അവസ്ഥയുടെ ഭീകരത ബോദ്ധ്യപ്പെടുത്തുന്നു.
ബി ജെ പി MP യായ ഗൗതം ഗംഭീർ പറഞ്ഞത് പോലെ കലാപത്തിന് ആര് ആഹ്വാനം നടത്തിയാലും മാതൃകാപരമായ നടപടി എടുക്കണാമായിരുന്നു.. പക്ഷേ സംഭവിച്ചതോ ? പോലീസ് സാന്നിദ്ധ്യത്തിൽ കലാപ തീ കത്തിക്കാൻ ആഹ്വാനം നടത്തിയ കപിൽ മിശ്ര ഇന്ന് രാവിലെയും പറഞ്ഞത് അതിൽ ഖേദിക്കുന്നില്ല എന്നാണ് .ഒരു നടപടിയുമില്ല .
ആര് ആയുധമേന്തിയാലും, അത് CAA അനുകൂലികളോ വിരുദ്ധരോ ആരുമാവട്ടെ, അവരെ നിലക്ക് നിർത്തി ക്രമസമാധാനം ഉറപ്പ് വരുത്താൻ ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്തമില്ലേ ? കലാപകാരികളെ അഴിഞ്ഞാടാൻ വിട്ടിട്ട് കാഴ്ചക്കാരായി നിൽക്കുന്ന തലസ്ഥാന പോലീസ്, ഫാസിസ്റ്റുകൾക്ക് കീഴിൽ സർക്കാർ ഫോഴ്‌സുകൾ എങ്ങിനെ അപകടകാരികളാവുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നു ..
നിരവധി ജീവനുകൾ പൊലിഞ്ഞു പോവുന്നത് വരെ കേന്ദ്ര സേനയുമില്ല, പട്ടാളവുമില്ല . പരിക്കേറ്റ് നിലത്ത് കിടക്കുന്നവന്റെ നെഞ്ചിൽ കുത്തി പേരും മതവും ചോദിക്കുന്ന പോലീസ് ഏത് വർഗ്ഗീയവാദിയെക്കാളും ഭീകരവാദിയെക്കാളും അപകടകാരിയാണ് .