ഇതാ ആത്മാർത്ഥതയുള്ള കോൺഗ്രസുകാരൻ....പ്രിയങ്കയോട് രാഹുൽ ഗാന്ധി പറഞ്ഞതിങ്ങനെ, ഏറ്റെടുത്ത് പ്രവർത്തകർ
വയനാട്: യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തിയതോടെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് വയനാട് ലോക്സഭാ മണ്ഡലം. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ദക്ഷിണേന്ത്യ പിടിക്കാൻ പാർട്ടിക്ക് കരുത്തേകുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ. രാഹുൽ ഗാന്ധിക്ക് മുമ്പേ വയനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉയർന്നു കേട്ട പേരാണ് ടി സിദ്ദിഖിന്റേത്.
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്നോട്ട് പോയിരുന്നു സിദ്ദിഖ്. വയനാട് പിടിക്കാൻ കോൺഗ്രസ് അധ്യക്ഷൻ നേരിട്ടിറങ്ങുന്നുവെന്ന് വ്യക്തമായതോടെ രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിമാറാൻ അഭിമാനമുണ്ടെന്നായിരുന്നു സിദ്ദിഖിന്റെ ആദ്യ പ്രതികരണം.
മകനെതിരെ ചക്രവ്യൂഹം', കോൺഗ്രസിനെതിരെ പൊട്ടിത്തെറിച്ച് കുമാരസ്വാമി, മാണ്ഡ്യയിൽ വിള്ളൽ
വിടാതെ സോഷ്യൽ മീഡിയ
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം നീണ്ടതോടെ സൈബർ ഇടങ്ങളിൽ ഏറ്റവും കൂടുതൽ പരിഹാസം നേരിട്ട നേതാവാണ് ടി സിദ്ദിഖ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് ഷാഫി പറമ്പിൽ പങ്കുവെച്ചൊരു കുറിപ്പാണ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. സിദ്ദിഖിനെതിരെ ഉയർന്ന പരിഹാസങ്ങൾക്കുള്ള മറുപടിയാണ് ഈ കുറിപ്പ്. രാഹുൽ ഗാന്ധിയുമായി ടി സിദ്ദിഖ് നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
പ്രിയങ്കയെ പരിചയപ്പെടുത്തിയത്
നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനായി കേരളത്തിലെത്തിയ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയ്ക്ക് ടി സിദ്ദിഖിനെ പരിചയപ്പെടുത്തി നൽകിയത് ഇങ്ങനെയാണ്, ഇതാ ഏറ്റവും മികച്ച ഡിസിസി പ്രസിഡന്റും ആത്മാർത്ഥതയുള്ള കോൺഗ്രസ് പ്രവർത്തകനും.
മികച്ച നേതാവ്
ഷാഫി പറമ്പലിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; ഫ്രെയിമിൽ മാത്രമാവില്ല സിദ്ധിഖാ അവരുടെ ഹൃദയത്തിലും നിങ്ങൾക്കൊരു ഇടമുണ്ടാവും .കേരളത്തിലെ ലക്ഷകണക്കിന് പാർട്ടി പ്രവർത്തകരുടെ മനസ്സിലും നിങ്ങൾ ഉയർന്ന് നിൽക്കും . കോഴിക്കോട് വിമാനത്താവളത്തിൽ വെച്ച് എല്ലാ നേതാക്കന്മാരുടെയും മുന്നിൽ സിദ്ധിഖിനെ പ്രിയങ്കക്ക് രാഹുൽ ഗാന്ധി പരിചയപ്പെടുത്തി "one of the best DCC President and a committed worker".
സിദ്ദിഖിനൊപ്പം
രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ച ശേഷം എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത ശേഷം അദ്ദേഹം പറഞ്ഞു ഞാനും സിദ്ധീഖും തനിച്ചൊരെണ്ണം എടുക്കാമെന്ന് . അത് പകർത്തുന്നതിനിടയിൽ സിദ്ധിഖിന്റെ ഫോൺ ഓഫായി പോയി . ഉടനെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ ഫോണിൽ തന്റെയും സിദ്ധീഖിന്റെയും ഫോട്ടോ പകർത്താൻ പറഞ്ഞു . രാഹുൽ ഗാന്ധിയുടെ സന്തത സഹചാരി പകർത്തിയ ചിത്രമാണിത് .
വലിയ പോരാട്ടങ്ങൾ
സിദ്ധിഖ് എംപിയും എംഎൽഎയുമൊന്നും ആയിട്ടില്ല . കാസർകോട്ടെ വിജയത്തോളം പോന്ന പരാജയം വലിയൊരു പോരാട്ടം തന്നെയായിരുന്നു . ഇപ്പൊ വയനാട് പോലൊരു സീറ്റിൽ നിന്ന് മാറി നിൽക്കാൻ പറയുമ്പോഴും ഏതൊരു കോൺഗ്രസ്സ് പ്രവർത്തകനും കൊതിക്കുന്ന അംഗീകാരം എന്ന് പറഞ്ഞ് പിന്നെയും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് സജീവമായി നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നത് പോലെ അധികമാളുകൾക്ക് കഴിയില്ല .
ആത്മാർത്ഥതയുള്ള പ്രവർത്തകൻ
ബൂത്ത് പ്രസിഡന്റായാലും ഡിസിസി പ്രസിഡന്റായാലും സിദ്ധിഖിനിണങ്ങുന്ന വിശേഷണം രാഹുൽ ഗാന്ധി പറഞ്ഞത് തന്നെയാണ് .. One of the best and most committed . അത് തന്നെയാണ് കേരളത്തിലെ ലക്ഷക്കണക്കിന് കോൺഗ്രസ്സ് പ്രവർത്തകർക്കും പറയാനുണ്ടാവുകയെന്ന് പറഞ്ഞാണ് ഷാഫി പറമ്പിൽ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ