മുഖ്യമന്ത്രി ശിവശങ്കറിന്റെ ഗോഡ് ഫാദര്‍; വിമര്‍ശനങ്ങളോട് അസഹിഷ്ണുത പാടില്ലെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുര : മുഖ്യമന്ത്രി പിണറായി വിജയന് ശിവശങ്കറിന്റെ ഗോഡ് ഫാദറെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടുള്ള സ്വര്‍ണ്ണക്കടത്ത് കേസ് ആയുധമാക്കിയാണ് ഷാഫി പറമ്പിലിന്റെ വിമര്‍ശനം.
ഇതുവരെ ഉണ്ടായിരുന്ന ഒരു സര്‍ക്കാരിന്റെ കാലത്തും എന്‍ഐഎ സെക്രട്ടറിയേറ്റില്‍ കയറിയിട്ടില്ലെന്നും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതികളെ സഹായിച്ചതിന്റെ ഓരോ വിവരവും പുറത്ത് വരുമ്പോഴും അതില്‍ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്ത ഒരേ ഒരാള്‍ മുഖ്യമന്ത്രി മാത്രമാണെന്നും ശിവശങ്കറിന്റെ ഗോഡ് ഫാദര്‍ മുഖ്യമന്ത്രിയാണെന്നുമായിരുന്നു വിമര്‍ശനം. ' ഞങ്ങളല്ല സ്വപ്ന സുരേഷിന് തളികയില്‍ ജോലി വെച്ച് കൊടുത്ത് കേരളത്തിന്റെ സെക്രട്ടറിയേറ്റിനകത്ത് കയറാനുള്ള സ്വാധീനം ഉണ്ടാക്കി നല്‍കിയത്. സ്വപ്ന സുരേഷിനെ ജോലിക്ക് എടുക്കണമെന്ന് കണ്‍സള്‍ട്ടന്‍സിയോട് നിര്‍ദേശിച്ചത് ശിവശങ്കറാണ്. ചെറുപ്പക്കാരെ ഇത്രകണ്ട് വഞ്ചിച്ച സര്‍ക്കാര്‍ വേറെയില്ല. ചോദ്യങ്ങളോട് വിമര്‍ശങ്ങളോടും അസഹിഷ്ണുതയാണുള്ളത്.' ഷാഫി പറമ്പില്‍ പറഞ്ഞു.
Recommended Video
ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതെ പോയപ്പോള്‍ ബഹിഷ്കരണമാണ് നടത്തിയതെന്നും ഷാഫി പറഞ്ഞു. സ്വതന്ത്ര എംഎല്‍എയായ പിസി ജോര്‍ജും മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഏറ്റവും കൂടുതല്‍ ഉപദേശകരെ വച്ചത് മുഖ്യമന്ത്രിയാണെന്നും അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലമെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ കഴിയാത്ത ചക്ര വ്യൂഹത്തിലാണ് മുഖ്യമന്ത്രിയെന്നായിരുന്നു പിടി തോമസിന്റെ വിമര്‍ശനം. മാനമുണ്ടെങ്കില്‍ സര്‍ക്കാര്‍ രാജി വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. 2012 ല്‍ പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ വില്‍പ്പനക്ക് എന്ന വാര്‍ത്ത പ്രമുഖ പത്രത്തില്‍ അടിച്ചുവന്നു. എന്നാല്‍ ഞങ്ങളാരും സ്ഥാപനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് പോയിട്ടില്ല. എന്നാല്‍ അത്തരത്തിലുള്ള ഒരു ഇടപെടലല്ല പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടാവുന്നതെന്നും സ്വരാജ് പ്രതികരിച്ചു.
പ്രവാസികള്‍ അറിയാന്‍; ആറ് മാസം കഴിഞ്ഞാലും യുഎഇയിലേക്ക് വരാം... പുതിയ നിര്‍ദേശങ്ങള്‍
സോണിയാ ഗാന്ധിയെ മുറിവേൽപ്പിച്ചു, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിൽ പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി!
ജോസഫിന്റെ വിപ്പിന് പുല്ലുവില; യുഡിഎഫിന് വോട്ട് ചെയ്യാതെ ജോസ് വിഭാഗം, ഇടതുപാളയത്തില്‍ ചിരി