'സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ', ആഞ്ഞടിച്ച് ഷാഫി പറമ്പിൽ!
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകെന്ന് വിശേഷിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടി നൽകി ഷാഫി പറമ്പിൽ. സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് ഷാഫി പറമ്പിൽ പരിഹസിച്ചു.
ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ് എന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. എന്നാൽ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ടെന്ന് ഷാഫി പറമ്പിൽ മറുപടി നൽകി. ഫേസ്ബുക്കിലാണ് കോടിയേരി ബാലകൃഷ്ണന് എതിരെ ഷാഫി പറമ്പിൽ രംഗത്ത് വന്നിരിക്കുന്നത്. മുല്ലപ്പളളി രാമചന്ദ്രനും വിടി ബൽറാമും അടക്കമുളള നേതാക്കളും കോടിയേരിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: '' സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാർട്ടി സെക്രട്ടറി. സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട.
15 വയസ്സ് വരെ ആർഎസ്എസ് ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന എസ്ആർപിയുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്പ്രിംഗ്ളറായാലും ബെവ് ക്യൂ ആയാലും പിഡബ്ല്യൂസി ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി''.