താങ്കൾ സർക്കാരിന്റെ നടപടികളേക്കുറിച്ച് സംസാരിക്കൂ മിസ്റ്റർ മുഖ്യമന്ത്രീ; വിമർശിച്ച് വിടി ബൽറാം
തിരുവനന്തപുരം: താമരശ്ശേരിയിൽ 15 വയ്സ്സുകാരന് ഷഹബാസ് മർദ്ദനമേറ്റ് കൊല്ലപ്പെെട്ട സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് വി ടി ബൽറാം. പൊതു സമൂഹത്തിന്റെ ചർച്ചകൾ ആ വഴിക്ക് നടന്നോട്ടെയെന്നും മുഖ്യമന്ത്രി സർക്കാരിന്റെ നടപടികളേക്കുറിച്ച് സംസാരിക്കൂ വെന്നും ബൽറാം പറഞ്ഞു.
വയലൻസിനെ നിരുത്സാഹപ്പെടുത്താൻ, അക്രമികളെ തള്ളിപ്പറയാൻ, ക്രൈമിനെ അമർച്ച ചെയ്യാൻ, വ്യക്തി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പിണറായി വിജയൻ എന്ന താങ്കൾ ഇന്നലെകളിൽ നിർവ്വഹിച്ച പങ്കെന്താണെന്നും , ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ബൽറാമിന്റെ വിമർശനം.

കേരളത്തിൽ വർദ്ധിച്ച് വരുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ബൽറാമിന്റെ പ്രതികരണം. ഷഹബാസ് വധക്കേസ് അതീവ ഗൗരവമുള്ള വിഷയമാണെന്നും പൊതുസമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വി ടി ബൽറാം പങ്കുവെച്ച കുറിപ്പ്:
പൊതു സമൂഹത്തിന്റെ ചർച്ചകൾ ആ വഴിക്ക് നടന്നോട്ടെ. താങ്കൾ സർക്കാരിന്റെ നടപടികളേക്കുറിച്ച് സംസാരിക്കൂ മിസ്റ്റർ മുഖ്യമന്ത്രീ.
വയലൻസിനെ നിരുത്സാഹപ്പെടുത്താൻ, അക്രമികളെ തള്ളിപ്പറയാൻ, ക്രൈമിനെ അമർച്ച ചെയ്യാൻ, വ്യക്തി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പിണറായി വിജയൻ എന്ന താങ്കൾ ഇന്നലെകളിൽ നിർവ്വഹിച്ച പങ്കെന്താണ്, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്?
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആണ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റത്. ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു, എന്നാൽ ഷഹബാസിനെ രക്ഷിക്കാനായില്ല. താമരശ്ശേരി വെഴുപ്പൂർ റോഡിലെ ട്രിസ് ട്യൂഷൻ സെന്റിന് സമീപം വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഘർഷം. നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചിരുന്നു. ഷഹബാസിന് ഗുരുതരമായി പരിക്ക് പറ്റിയരുന്നു.
കൊലപാതകം നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും കുട്ടികളുടെ വാട്സാപ്പ് സന്ദേശങ്ങൾ ഇതിന് തെളിവാണെന്നും കുട്ടികളിൽ ഒരാളുടെ പിതാവിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കൊലപാതകത്തിൽ ഉൾപ്പെട്ടവരെല്ലാം പിടിയിലായിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുകയാണ്. കൊലപാതകത്തിൽ മുതിർന്നവർക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.












Click it and Unblock the Notifications