ഷഹീദ് ബാവ മുതൽ അനീഷ് വരെ...!!! 'സദാചാരം' കൊന്നുതള്ളിയ ജീവനുകൾ...!!! ഇനിയാര്...?
കേരളത്തില്‍ ദൃശ്യമാധ്യമങ്ങള്‍ സജീവമായതിന് ശേഷം കോളിളക്കം സൃഷ്ടിച്ച സദാചാര പൊലീസ് കൊലപാതകമായിരുന്നു ഷഹീദ് ബാവ വധക്കേസ്. കേസിന്റെ നാള്‍ വഴിയിലൂടെ...
കോഴിക്കോട്: സംസ്ഥാനത്തെ സദാചാര പൊലീസിംഗിന് ഒരു ഇര കൂടി. അഴീക്കല്‍ ബിച്ചില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടതിന് നാട്ടുകാര്‍ അപമാനിച്ച അട്ടപ്പാടി സ്വദേശി അനീഷ് തൂങ്ങി മരിച്ചു. ഏറെ നടുക്കത്തോടെയാണ് മലയാളികള്‍ ഈ വാര്‍ത്ത അറിഞ്ഞത്. ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങേണ്ടി വന്ന ആദ്യത്തെ ആളല്ല അനീഷ്.
കേരളത്തില്‍ ദൃശ്യമാധ്യമങ്ങള്‍ സജീവമായതിന് ശേഷം കോളിളക്കം സൃഷ്ടിച്ച സദാചാര പൊലീസ് കൊലപാതകമായിരുന്നു ഷഹീദ് ബാവ വധക്കേസ്. കേസിന്റെ നാള്‍ വഴിയിലൂടെ...
കോഴിക്കോട് കൊടിയത്തൂരില്‍ വെച്ച് ഷഹീദ് ബാവ ( 27)യ്ക്ക് മര്‍ദ്ദനമേല്‍ക്കുന്നത് 2011 നവംബര്‍ 9നാണ്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് ഷഹീദിനെ ഇരുമ്പ് ദണ്ഡുകള്‍ കൊണ്ടും, വടി കൊണ്ടും അടിയ്ക്കുകയും ഇലട്രിക് പോസ്‌റ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിയ്ക്കുകയും ആയിരുന്നു.
കൊടിയത്തൂരില്‍ താമസിയ്ക്കുന്ന വിവാഹിതയായ ഒരു സ്ത്രീയുമായി ഷഹീദിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ആളുകള്‍ യുവാവിനെ മര്‍ദ്ദിച്ചത്. യുവതിയുടെ വീടിന് അടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. പുരുഷന്മാരില്ലാത്ത വീട്ടില്‍ അര്‍ദ്ധരാത്രി ഷഹീദ്ബാവയെ കണ്ടെന്നതായിരുന്നു നാട്ടുകാര്‍ ആരോപിച്ച കുറ്റം.
ഷഹീദ് ബാവ വധക്കേസിന് പിന്നില്‍ മുന്‍വൈരാഗ്യം ഉണ്ടോ എന്ന് പൊലീസ് അന്വേഷിച്ചിരുന്നു. ഇയാള്‍ കൊടിയത്തൂര്‍ വില്ലേജ് ഓഫീസ് പരിസരത്തെ ഒരു വീട്ടില്‍ ഇടയ്ക്കിടയ്ക്ക് വരുന്നതിനെ ചൊല്ലി നാട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നു. ഈ പകയാണോ കൊലയ്ക്ക് കാരണമെന്ന് അന്വേഷണം നടന്നു. ചിലര്‍ ഷഹീദിന്റെ വീട്ടില്‍ കയറി പ്രശ്‌നം ഉണ്ടാക്കാനും ശ്രമിച്ചിരുന്നു.
കൊടിയത്തൂകില്‍ വെച്ച് നാട്ടുകാരുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ഷഹീദ് ബാവ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. നവംബര്‍ 9നായിരുന്നു ആക്രമണം നടന്നത് 13ന് ഷഹീദ് മരിച്ചു.
ചികിത്സയില്‍ ആയിരുന്ന ഷഹീദ് മരിച്ചതിനെ തുടര്‍ന്ന് കൊടിയത്തൂര്‍ പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തു. 9 പേരാണ് കേസില്‍ പ്രതികളായി ഉണ്ടായിരുന്നത്.
2014ല്‍ കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോര്‍ട്ട്(മാറാട് കേസ്) ആണ് കേസില്‍ വിധി പറഞ്ഞത്. 9 പ്രതികള്‍ക്കും കോടതി ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ചു. പിഴയായി ലഭിയ്ക്കുന്ന 2 ലക്ഷം രൂപ ഷഹീദ് ബാവയുടെ പിതാവ് നല്‍കാനും കോടതി ഉത്തരവിട്ടു.
കേരളത്തില്‍ ആദ്യമായായിരുന്നു സദാചാര പൊലീസ് ആക്രമണ കേസില്‍ കോടതി വിധി പറഞ്ഞത്. സംസ്ഥാനത്ത് ആദ്യം രജിസ്റ്റര്‍ ചെയ്ത സദാചാര പൊലീസ് കൊലപാതകം ആയിരുന്നു ഷഹീദ് ബാവയുടേത്.
സദാചാര പൊലീസിഗിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് അട്ടപ്പാടി സ്വദേശി അനീഷ്. സുഹൃത്തിനൊപ്പം അഴീക്കല്‍ കടപ്പുറത്ത് ഇരുന്നിരുന്ന തന്നെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. അനീഷിന്റെയും സുഹൃത്തിന്റെയും വീഡിയോ പകര്‍ത്തിയ അക്രമികള്‍ ഇത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു.