'പേടിപ്പിച്ച് കളയാമെന്ന് ധരിക്കരുത്'; ബിജെപി നേതാവിനെതിരെ മാധ്യമ പ്രവർത്തക ഷാഹിന
കോഴിക്കോട്: ബിജെപി നേതാവ് പത്മകുമാറിനെതിരെ രൂക്ഷ വിമർശനവുമായി മാധ്യമപ്രവർത്തക ഷാഹിന നഫീസ. പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത രീതിയിലുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു എന്ന പത്മകുമാറിന്റെ പരാമര്‍ശത്തിനാണ് ഷാഹിന മറുപടി. ഫേസ്ബുക്കിലൂടെയാണ് അവർ മ റുപടി നൽകിയത്.
പരിഷ്‌കൃത സമൂഹത്തിന് ബോധ്യപ്പെടുന്ന നിരവധി കാരണങ്ങള്‍ സംഘപരിവാറിനെ വിമര്‍ശിക്കാന്‍ ഉണ്ടെന്നിരിക്കെ അങ്ങനെയല്ലാത്ത പോസ്റ്റ് ഇടേണ്ട ആവശ്യം തനിക്കില്ലെന്നും ഷാഹിന തുറന്നടിക്കുന്നു. സംഘ്പരിവാറിനെതിരെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കുറിച്ച് പറയുമ്പോള്‍ താങ്കളുടെ ലിസ്റ്റിലെ ഒന്നാമത്തെ പേര് എന്റേതാണ് എന്നറിയുന്നതില്‍ അഭിമാനമുണ്ടെന്നും അവർ പറയുന്നു.

പോസ്റ്റ് വളരെ മോശമായ ഭാഷയിൽ
കേരളത്തിലെ അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തക ,ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറായിരുന്ന ഷാഹിന നഫീസ ,അവർ ഇട്ടിരിക്കുന്ന പോസ്റ്റ് നോക്കൂ , വളരെ മോശമായ ഭാഷയിൽ ,ഒരു പരിഷ്‌കൃത സമൂഹത്തിനു ചേരാത്ത രീതിയിലാണ് ആ പോസ്റ്റ് ,ഇത് നിങ്ങൾ മാധ്യമപ്രവർത്തകർ അംഗീകരിക്കുന്നുണ്ടോ ..."? എന്നായിരുന്നു പത്മകുമാർ ചോദിച്ചത്.

മറുപടി പരസ്യമായി
വേണമെങ്കിൽ ഫോണെടുത്തു പത്മകുമാറിനെ വിളിച്ചു എനിക്ക് ചോദിക്കാം ഏതു പോസ്റ്റിനെ കുറിച്ചാണ് ഈ പറയുന്നത് എന്ന് . പക്ഷേ അയാൾ ആക്ഷേപമുന്നയിച്ചത് പരസ്യവേദിയിലായതിനാൽ മറുപടിയും പരസ്യമായി തന്നെ മതി എന്ന് പറഞ്ഞാണ് ഷാഹിന മറുപടി തുടങ്ങുന്നത്.

വ്യക്തമാക്കാനുള്ള ബാധ്യതയുണ്ട്
മിസ്റ്റർ പത്മകുമാർ , പരിഷ്കൃത സമൂഹത്തെക്കുറിച്ചൊക്കെ വലിയ ഉൽക്കണ്ഠയുള്ള ആളാണ് താങ്കളും താങ്കളുടെ പാർട്ടിയും എന്നറിഞ്ഞതിൽ സന്തോഷം . പക്ഷേ ഞാനിട്ടു എന്ന് താങ്കൾ പറയുന്ന ആ പോസ്റ്റ് ഏതാണെന്നു വ്യക്തമാക്കാനുള്ള ഒരു ബാധ്യത കൂടി താങ്കൾക്കുണ്ട് എന്നും ഷാഹിന പറയുന്നു.

ഗീബൽസിയൻ നയങ്ങൾ
പച്ചക്കള്ളങ്ങൾ ചമക്കുകയും പിന്നീട് അത് പ്രചരിപ്പിക്കുകയും ക്രമേണ അത് സത്യമാണെന്ന തോന്നൽ പൊതു സമൂഹത്തിലുളവാക്കുകയും ചെയ്യുന്ന ഗീബൽസിയൻ രീതിയാണ് താങ്കളും താങ്കളുടെ സംഘടനയും കാലാകാലങ്ങളായി പിന്തുടരുന്നതെന്ന് അറിയാഞ്ഞിട്ടല്ല ചോദിക്കുന്നത് . ചോദിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ എന്ന് കരുതി ചോദിച്ചു എന്ന് മാത്രമെന്നും ഷാഹിന തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

ചാനലിൽ വിളിച്ച് കൂവിയത് പച്ച കള്ളം
സംഘപരിവാറിനെ വിമർശിക്കാൻ 'പരിഷ്കൃത സമൂഹത്തിന് ' ബോധ്യപ്പെടുന്ന നിരവധി കാരണങ്ങൾ ഉണ്ടെന്നിരിക്കെ അങ്ങനെയല്ലാത്ത ഒരു പോസ്റ്റ് ഇടേണ്ട ആവശ്യം എന്താണ് ? ചാനലുകളിൽ വന്നിരുന്ന് ഇത്തരത്തിൽ പച്ചക്കള്ളങ്ങൾ വിളിച്ചു പറഞ്ഞു എത്രനാൾ കാലം കഴിക്കാമെന്നാണ് താങ്കൾ കരുതുന്നത് ?

കള്ളങ്ങൾ പ്രചരിപ്പിക്കുന്നു
ഈ ഗീബൽസിയൻ തന്ത്രങ്ങൾ പയറ്റുന്നതിന്റെ പിറകിൽ താങ്കൾക്ക് മറ്റു അജണ്ടകൾ ഉണ്ടാവും എന്നും ഞാൻ കരുതുന്നു .അവസാനിപ്പിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി അവർക്കെതിരെ കള്ളങ്ങൾ പ്രചരിപ്പിച്ചു ,ഹേറ്റ് ക്യാംപയിൻ നടത്തി അന്തരീക്ഷം ഒരുക്കിയെടുക്കുക എന്നതാണല്ലോ നിങ്ങളുടെ രീതി . നിങ്ങൾ കൊന്നു തള്ളിയവരുടെയൊക്കെ കാര്യത്തിൽ അത് തന്നെയാണല്ലോ നിങ്ങൾ ചെയ്തിട്ടുള്ളതെന്നും അവർ പറയുന്നു.

പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത്
പക്ഷേ മിസ്റ്റർ പദ്മകുമാർ , ഒന്ന് പറഞ്ഞോട്ടെ , പേടിപ്പിച്ചു കളയാം എന്ന് ധരിക്കരുത് . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചത് വഴി ,നിങ്ങൾക്കെതിരെ സംസാരിക്കുന്ന എല്ലാ മാധ്യമപ്രവർത്തകരെയും രാഷ്ട്രീയ പ്രവർത്തകരെയും നിശ്ശബ്ദരാക്കിക്കളയാം എന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റിയെന്നും ഷാഹിന പറയുന്നു.

ഗൗരിയെ അവസാനിപ്പിച്ചെന്നത് തെറ്റിധാരണ
സംസാരിച്ചു കൊണ്ടേയിരിക്കും . നിങ്ങൾ പറഞ്ഞത് പോലെ ,' അതിരൂക്ഷമായ' ഭാഷയിൽ തന്നെ . വാക്കുകളും ആശയങ്ങളുമാണ് നിങ്ങളെയൊക്കെ ഏറ്റവും വിറളി പിടിപ്പിക്കുന്നത് എന്നറിയാം . ഗൗരി ലങ്കേഷിനെ അവസാനിപ്പിച്ചു എന്നത് നിങ്ങളുടെ തെറ്റിദ്ധാരണയാണ് . അവർ ഇത് വരെ ,കന്നഡയിലെഴുതുകയും കർണാടകത്തിൽ ജീവിക്കുകയും ചെയ്ത ഒരാളായിരുന്നുവെങ്കിൽ ഇപ്പോൾ അവർ രാജ്യം മുഴുവൻ പടർന്നു പിടിച്ച ഒരു വലിയ പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്നും ഷാഹിന പറയുന്നു.

മണ്ടത്തരമാണെന്ന താമസിയാതെ അറിയും
ഇന്ത്യയിലെ മുഴുവൻ ഭാഷകളിലും ഗൗരി ലങ്കേഷ് ഇപ്പോൾ എഴുതി കൊണ്ടിരിക്കുകയാണ് . ഇന്ത്യയിലെ തെരുവുകളിൽ മുഴുവൻ അവരുടെ ശബ്ദം മുഴങ്ങുകയാണ് . മണ്ടത്തരമായിപ്പോയി എന്ന് തോന്നുന്നില്ലേ മിസ്റ്റർ പദ്മകുമാർ ? ഇല്ലെങ്കിൽ താമസിയാതെ താങ്കൾക്ക് അത് ബോധ്യപ്പെടും എന്നും ഷാഹിന പരിഹസിക്കുന്നു.
പത്മകുമറിന് നന്ദി
നന്ദിയുണ്ട് മിസ്റ്റർ പത്മകുമാർ , ഒരു പ്രിയസുഹൃത്തിന്റെ ,സഖാവിന്റെ രക്തസാക്തിത്വം ഉണ്ടാക്കിയ നടുക്കത്തിൽ ,വേദനയിൽ മരവിച്ചു പോയ എന്നെ ആ മരവിപ്പിൽ നിന്നും ഉണർത്തിയതിന് . ഗൗരി ലങ്കേഷിനെ കുറിച്ച് എഴുതാമോയെന്നു പല സുഹൃത്തുക്കളും ചോദിച്ചെങ്കിലും ഒന്നിനും കഴിയാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ . ഇപ്പോൾ ഇത്രയുമെങ്കിലും എഴുതാൻ എന്നെ പ്രാപ്തയാക്കിയത് താങ്കളാണ് എന്ന് പറഞ്ഞാണ് ഷാഹിന പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications