ഷാജഹാൻ കേസ്: 'സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കം'; കർശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് മരുതറോഡ് സി പി എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷാജഹാന്‍റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. പാര്‍ട്ടി അംഗമായ സുരേഷിന്റേയും സുകുമാരനെന്ന മറ്റൊരാളുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയ്യാറാക്കിയത്. സുരേഷ് ആയിരുന്നു ഷാജഹാനെ ആശുപത്രിയിൽ എത്തിച്ചത്. കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരെന്നാണ് എഫ് ഐ ആആറിൽ പറയുന്നത്.
ശബരീഷ് ആണ് കേസിലെ ഒന്നാം പ്രതി. ഇയാളാണ് ഷാജഹാനെ ആദ്യം വെട്ടിയത്. അനീഷ് ആണ് രണ്ടാം പ്രതി. കൊല്ലപ്പെട്ട ഷാജഹാനൊപ്പം ഒരു കൊലക്കേസില്‍ മുന്‍പ് ജയില്‍ശിക്ഷ അനുഭവിച്ച മറ്റൊരാളും അക്രമി സംഘത്തിലുണ്ടായിരുന്നുവെന്നും എഫ് ഐ ആആറിൽ ഉണ്ട്.
ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍ എസ് എസ് - ബി ജെ പി സംഘമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആരോപിച്ചിരുന്നു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ ഷാജഹാന്റെ നേതൃത്വത്തില്‍ ബോര്‍ഡ് വച്ചപ്പോള്‍ അത് മാറ്റി അതേ സ്ഥലത്ത് തന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോര്‍ഡ് വയ്ക്കാന്‍ ആര്‍എസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഷാജഹാനെ വെട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് സി പി എം ആരോപിച്ചത്.
അതേസമയം സി പി എം ആരോപണത്തിനെതിരെ ബി ജെ പി രംഗത്തെത്തിയിരുന്നു. സി പി എം വിട്ട് ബി ജെ പിയിൽ ചേർന്നവരാണു കൊലയ്ക്കു പിന്നിലെന്ന ആരോപണം കഴമ്പില്ലാത്തതാണെന്നും ഈ കൊലപാതകത്തിൽ ബി ജെ പി പ്രവർത്തകർ ആരും പ്രതിയാകില്ലെന്നും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പാലക്കാട് പറഞ്ഞു.












Click it and Unblock the Notifications