കുമ്പളത്തെ ശകുന്തള കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.. കൊന്നത് ശല്യം തീർക്കാൻ!
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കകത്ത് ശകുന്തള എന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ അവസാനിക്കുന്നില്ല. ശകുന്തളയെ കൊലപ്പെടുത്തിയത് മകളായ അശ്വതിയുടെ കാമുകന്‍ സജിത്ത് ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കായലിനരികില്‍ വീപ്പ കണ്ടെത്തിയതോടെ സജിത്ത് ആത്മഹത്യ ചെയ്യുകയും ചെയ്തു.
ശകുന്തളയുടെ കൊലപാതകത്തില്‍ മകള്‍ അശ്വതിക്ക് പങ്കുണ്ടായിരുന്നോ എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍. അശ്വതിയെ പോലീസ് നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. സജിത്തും അശ്വതിയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് ശകുന്തളയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. ശകുന്തളയുടെ കൊലയിലേക്ക് നയിച്ച പകയുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്:

കൊല നടത്തിയത് മകളുടെ കാമുകൻ
ഉദയംപേരൂര്‍ സ്വദേശികളായ ശകുന്തളയ്ക്കും ദാമോദരനും അശ്വതി, പ്രമോദ് എന്നീ രണ്ട് മക്കളായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രീയക്കൊലക്കേസില്‍ പ്രതിയായ ദാമോദരന്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ശകുന്തളയുമായി എന്നും വീട്ടില്‍ വഴക്കായിരുന്നു. ഭര്‍ത്താവിനോട് വഴക്കിട്ട് വീട്ടില്‍ നിന്നിറങ്ങിയ ശകുന്തള കുറേക്കാലം ഒറ്റയ്ക്ക് വാടകവീട്ടിലായിരുന്നു താമസം. അശ്വതി ആദ്യം അയല്‍ക്കാരനായ യുവാവിനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീടിവര്‍ വേര്‍പിരിഞ്ഞു. അതിന് ശേഷമാണ് വിവാഹിതനായ സജിത്ത് എന്ന എസ്പിസിഎയിലെ ഇന്‍സ്‌പെക്ടറുമായി അടുപ്പ്ത്തിലായത്. ഇരുവരും ശകുന്തളയ്‌ക്കൊപ്പമായി പിന്നെ താമസം.

ശകുന്തള ബാധ്യതയായി
സജിത്തുമായി അശ്വതിക്കുള്ള ബന്ധം ശകുന്തളയ്ക്ക് ഇഷ്ടമായിരുന്നില്ല. സജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് എന്നതായിരുന്നു കാരണം. അശ്വതിയുമായുള്ള ബന്ധം സജിത്തിന്റെ ഭാര്യയേയും ബന്ധുക്കളേയും അറിയിക്കുമെന്ന് ശകുന്തള ഇടയ്ക്ക് ഭീഷണിപ്പെടുത്തുമായിരുന്നു. അതിനിടെയാണ് ശകുന്തളയ്ക്ക് സ്‌കൂട്ടര്‍ അപകടത്തില്‍ കാലിന് പരിക്കേറ്റത്. രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയയായ ശകുന്തള കാലിന് പ്ലാസ്റ്ററിട്ട് വീട്ടില്‍ കിടപ്പിലായി. ഈ സമയത്ത് മകളുമായി നിരന്തരം വഴക്കിടുമായിരുന്നു. എല്ലാം കൂടി ചേര്‍ന്ന് ശകുന്തള തങ്ങള്‍ക്കൊരു ബാധ്യതയാണ് എന്ന് തോന്നിയപ്പോഴാണ് കൊലപാതകം നടത്തി ശല്യമൊഴിവാക്കാന്‍ സജിത്ത് തീരുമാനമെടുത്തത്.

കൊന്ന് വീപ്പയ്ക്കുള്ളിലാക്കി
കൊല നടത്താനുള്ള ദിവസം തീരുമാനിച്ച ശേഷം അശ്വതിയേയും മക്കളേയും സജിത്ത് വീട്ടില്‍ നിന്നൊഴിവാക്കി മറ്റൊരിടത്തേക്ക് പറഞ്ഞയച്ചു. അയല്‍ക്കാരോട് പറഞ്ഞിരുന്നത് ശകുന്തളയെ കോട്ടയത്തെ ചേച്ചിയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നു എന്നായിരുന്നു. വീട്ടില്‍ തനിച്ചായ ശകുന്തളയെ സജിത്ത് കൊലപ്പെടുത്തി. മൃതദേഹം വീപ്പയിലാക്കി കായലില്‍ തള്ളാനായിരുന്നു പദ്ധതി. വീട്ടില്‍ വെള്ളം നിറച്ച് വെയ്ക്കാന്‍ എന്ന് പറഞ്ഞ് സുഹൃത്തായ ഓട്ടോ ഡ്രൈവറില്‍ നിന്നും വലിയൊരു വീപ്പ സജിത്ത് സംഘടിപ്പിച്ചു. ശേഷം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം വീപ്പയില്‍ ഇറക്കി വെച്ച് കോണ്‍ക്രീറ്റ് ചെയ്ത് അടച്ചു. വീപ്പ കായലില്‍ തള്ളാന്‍ അഞ്ച് പേരെയാണ് സജിത്ത് ഏര്‍പ്പാടാക്കിയത്.

വീപ്പ കായലിൽ തള്ളി
വീപ്പയ്ക്കുള്ളില്‍ വേസ്റ്റാണെന്ന് വിശ്വസിപ്പിച്ചാണ് ഈ അഞ്ച് പേരുടെ സഹായത്തോടെ മൃതദേഹം സജിത്ത് കുമ്പളം കായലില്‍ തള്ളിയത്. കൊല നടത്തിയ ശേഷം എരുമേലിയിലെ വീട് സജിത്ത് ഉപേക്ഷിച്ചു. അശ്വതിയും കുട്ടികളുമായി കണിയാമല എന്ന സ്ഥലത്തേക്ക് താമസം മാറി. അതിനിടെ കുമ്പളത്ത് കായലിന് സമീപത്ത് പണിക്കാര്‍ കോണ്‍ക്രീറ്റ് നിറച്ച വീപ്പ കണ്ടെത്തി. കോണ്‍ക്രീറ്റ് പൊട്ടിക്കാന്‍ സാധിക്കാത്തത് കൊണ്ട് പണിക്കാര്‍ ഉപേക്ഷിച്ച വീപ്പയില്‍ നിന്നും കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ഇതേത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വീപ്പയ്ക്കുള്ളില്‍ മൃതദേഹമാണ് എന്ന് കണ്ടെത്തിയത്.

അശ്വതിയെ നുണപരിശോധന നടത്തും
വീപ്പയ്ക്കുള്ളിലെ അസ്ഥികൂടം കണ്ടെത്തിയതിന്റെ പിറ്റേ ദിവസം സജിത്ത് ആത്മഹത്യ ചെയ്തു. താന്‍ കൊലക്കേസില്‍ പ്രതിയാകുമെന്ന ഭയം മൂലമായിരുന്നു ആത്മഹത്യ. ശകുന്തളയുടെ മകളായ അശ്വതിക്ക് ഈ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന കാര്യമാണ് പോലീസിപ്പോള്‍ അന്വേഷിക്കുന്നത്. സജിത്തിന്റെ മൊബൈല്‍ ഫോണ്‍ അശ്വതിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു. അത് മാത്രമല്ല അശ്വതിയെ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ കണ്ടെത്തിയ വൈരുദ്ധ്യവും പോലീസില്‍ സംശയമുണര്‍ത്തുന്നു. അശ്വതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ശകുന്തളയുടെ കൊലപാതകത്തിൽ അശ്വതിയുടെ പങ്ക് സംശയിക്കാവുന്ന തെളിവുകളൊന്നും ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. വീപ്പ കായലിൽ ഉപേക്ഷിക്കാൻ സഹായിച്ച 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications