ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; വ്യാജ വീഡിയോ അയച്ച് മറ്റ് യുവതികളേയും പറ്റിക്കാന്‍ ശ്രമം
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം ശക്തമാക്കുകയാണ് പോലീസ്. കേസിലെ മുഖ്യപ്രതി ഷരീഫ് അടക്കമുള്ള ഒട്ടുമിക്ക പ്രതികളേയും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. ഷരീഫിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഇയാള്‍ പ്രതിയല്ലെങ്കിലും മറ്റ് നാല് യുവതികള്‍ നല്‍കിയ കേസില്‍ പ്രധാന പ്രതിയാണ് മുഹമ്മദ് ഷരീഫ്. പരസ്യത്തിലൂടെ പെണ്‍കുട്ടികളെ വിളിച്ചു വരുത്തിയത് ഷരീഫാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
തെളിവെടുപ്പ്
സംഘത്തില്‍ നിന്ന് ലൈംഗിക ചൂഷണത്തിന് ഇരയായെന്നും ഒരു പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. കേസില്‍ കസ്റ്റഡിയിലുള്ള ഷരീഫ് ഒഴികേയുള്ള പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. വിവാഹാലോചനാ 'നാടക'ത്തില്‍ വരനായി അഭിനയിച്ച റഫീഖ് ഉള്‍പ്പടേയുള്ളവരെ ഷംന കാസിമിന്‍റെ വീട്ടിലെത്തിച്ച് തെളിവെടുക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍
സംഭവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. മുഖ്യസൂത്രധാരനമായ ഷെരീഫ് വ്യാജ വീഡിയോയിലൂടെ മറ്റ് യുവതികളേയും കമ്പളിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഷെരീഫ് പോലീസിന്‍റെ വിടിയിലായെന്ന വ്യാജ വീഡിയോ അയച്ചു കൊടുത്താണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്.
വ്യാജ വീഡിയോ
നിലവില്‍ പോലീസിന്‍റെ പിടിയിലായ റഫീഖാണ് ഷരീഫ് പോലീസ് പിടിയിലായെന്ന തരത്തിലുള്ള വ്യാജ വീഡിയോ അയച്ചു നല്‍കിയതെന്നാണ് തട്ടിപ്പിനിരയായ യുവതി പറയുന്നത്. ഇവരുടെ തട്ടിപ്പിനിരയായ യുവതികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ ഘട്ടത്തില്‍ റഫീഖ് തന്നെ ഇടപെട്ട് ഷരീഫ് അറസ്റ്റിലായെന്ന് യുവതികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ടിക് ടോക് വീഡിയോ
ഇക്കാര്യം വിശ്വിസിപ്പിക്കാനായി പോലീസ് സ്റ്റിക്കര്‍ പതിച്ച ജീപ്പില്‍ ഷെരീഫ് ഇരിക്കുന്ന ദൃശ്യങ്ങളും റഫീഖ് പെണ്‍കുട്ടികള്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇതേ ജീപ്പിന് മുന്നില്‍ നിന്നുകൊണ്ടുള്ള ഷരീഫിന്‍റെ ടിക് ടോക് വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാള്‍ അറസ്റ്റിലായിട്ടില്ലെന്ന് യുവതികള്‍ക്ക് മനസ്സിലായത്.
അന്വേഷണം തൃപ്തികരം
ഷെരീഫ് മാത്രമല്ല തട്ടിപ്പിന്‍റെ സൂത്രധാരനെന്നാണ് തട്ടിപ്പിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ പറയുന്നത്. കേസ് പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടെന്നും യുവതി പറയുന്നു. അതേസമയം, കേസില്‍ പോലീസിന്‍റെ ഇതുവരേയുള്ള അന്വേഷണം തൃപ്തികരമാണെന്നാണ് ഷംനയുടെ പിതാവ് വ്യക്തമാക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ച
പാലക്കാട് സ്വദേശിയായ ഷെരീഫിനെ ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഷെരീപ് കോടതിയില്‍ കീഴടങ്ങാന്‍ നീക്കം നടത്തുന്നതിനിടെ പോലീസിന്‍റെ പിടിയിലാവുകയായിരുന്നു. എല്ലാ തട്ടിപ്പുകളുടേയും സൂത്രധാരനായിരുന്നെങ്കിലും പലയിടത്തും ഷെരീഫ് നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നില്ല.
ഫോണിലൂടെ മാത്രം
ഷംനയുടെ കേസിലടക്കം ഫോണിലൂടെ മാത്രമാണ് ഇയാള്‍ ബന്ധപ്പെട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളും പരാതിക്കാരയ പെണ്‍കുട്ടികളുമായി ഷെരീഫിനെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. സ്വര്‍ണ്ണക്കടത്ത്, കുഴല്‍പ്പണം ഇടപാടുകളും സംഘം നടത്തിയിരുന്നതായി സൂചനയുണ്ട്. ഇതിനിയായി നിരവധി യുവതികളേയും സംഘം ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.
കാര്‍ കണ്ടെത്തി
അതേസമയം, പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു. തൃശ്സൂരില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. ഷംന കാസിമിന് പുറമെ പ്രതികൾക്കെതിരെ ഏഴു പെൺകുട്ടികൾ നൽകിയ പരാതിയിലും പൊലീസ് അന്വേഷണം ശക്തമാക്കുകയാണ്. കേസിൽ പിടിയിലാവർക്ക് സിനിമ മേഖലയുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മുഖ്യപ്രതി ഷരീഫ് അറസ്റ്റില്‍, പെണ്‍കുട്ടികളെ എത്തിച്ചത് മീര!!
കോട്ടയത്തെ ഞെട്ടിച്ച ആ അസ്ഥികൂടം തിരിച്ചറിഞ്ഞു, വൈക്കം സ്വദേശിയായ യുവാവ്; ദൂരൂഹത ഉയരുന്നു