ഷംനയിൽ നിന്ന് ലക്ഷ്യമിട്ടത് 10 ലക്ഷം, രണ്ട് മോഡലുകളെയും കെണിയില്‍ വീഴ്ത്തി; പരാതിയുമായി കൂടുതൽ പേർ
കൊച്ചി: ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച നാല് പേരെ കഴിഞ്ഞ ദിവസമാണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സ്വദേശികളായ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം ആവശ്യപ്പെട്ട പ്രതികള്‍ നല്‍കിയില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. വിവാഹലോചനയെന്ന പേരിലാണ് സംഘം വീട്ടിലെത്തിയത്. എന്നാല്‍ ഭീഷണി ഉയര്‍ന്നതോടെ ഷംനയുടെ അമ്മ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു, സംഭവത്തില്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഷംനയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടതെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. വിശദാംശങ്ങളിലേക്ക്..
ലക്ഷ്യം 10 ലക്ഷം
ഷംനയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. ദുബായിലെ ബിസിനസ് ആവശ്യത്തിന് പണം ആവശ്യപ്പെടാനായിരുന്നു പദ്ധതി. പൊലീസ് അറസ്റ്റ് ചെയ്ത റഫീഖ് എന്നയാളാണ് ഷംനയെ ഫോണില്‍ വിളിച്ചത്. ഇയാള്‍ അന്‍വര്‍ എന്ന പേരിലായിരുന്നു ഷംനയെ ആദ്യം ബന്ധപ്പെട്ടത്. ഇയാള്‍ രണ്ട് കുട്ടികളുടെ അച്ഛനാണെന്ന് പൊലീസ് പറഞ്ഞു.
Recommended Video
കൂടുതല്‍ പരാതികള്‍
അതേസമയം, ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്തെത്തി. രണ്ട് പെണ്‍കുട്ടികളാണ് പ്രതികല്‍ വഞ്ചിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ രണ്ട് പേരും മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഇതോടെ പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഇനിയും കൂടുതല്‍ പേര്‍ പരാതിയുമായി വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇവര്‍ നിരവധി പേരില്‍ നിന്നും സമാനമായി പണം തട്ടിയെന്നും പൊലീസിന് സംശയമുണ്ട്.
വിവാഹാലോചന
വിവാഹാലോചനയുടെ പേരും പറഞ്ഞാണ് സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം നടത്തിയത്. കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്ക് വേണ്ടി വീട്ടിലെത്തി ഷംനയെ വിവാഹം ആലോചിച്ചെത്തിയ സംഘമാണ് ഇതോടെ പിടിയിലായത്. തൊട്ടടുത്ത ദിവസം കാസര്‍ഗോഡ് സ്വദേശിയായ യുവാവിന്റെ വീട്ടുകാര്‍ വീട്ടില്‍ വരുമെന്നാണ് ഇവര്‍ ഷംനയുടെ വീട്ടുകാരെ ധരിപ്പിച്ചിരുന്നത്.
നാല് പേര്‍ അറസ്റ്റില്‍
നാല് പേരാണ് ഇപ്പോള്‍ സംഭവത്തില്‍ അറസ്റ്റിലായത്. വാടാനപ്പള്ളി സ്വദേശിയായ റഫീഖ്, കടവന്നൂര്‍ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂര്‍ സ്വദേശിയായ അഷ്‌റഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എന്നാല്‍ മൂന്ന് പേര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഷംനയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് തുടര്‍നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. അറസ്റ്റിലായ നാല് പേരെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പണം ചോദിച്ചത് സംശയത്തില്‍
ഷംനയെ പെണ്ണുകാണാന്‍ വരനായി എത്തിയ യുവാവ് കുടുംബത്തില്‍ നിന്ന് പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബത്തിന് സംശയം തോന്നിയത്. ഇതോടെ നേരെ മരട് പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കാസര്‍ഗോട്ടെ വരന്റെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിക്കുന്നതും സാധ്യമല്ലായിരുന്നു. മറ്റാരും ഇത്തരത്തിലൊരു തട്ടിപ്പിന് ഇരയാകരുതെന്ന് കരുതിയാണ് പോലീസിനെ സമീപിച്ച് പരാതി നല്‍കിയതെന്നാണ് നടി സാക്ഷ്യപ്പെടുത്തുന്നു.
ആദ്യം വിവാഹാലോചനയുമായി വന്ന് അടുപ്പമുണ്ടാക്കി: തട്ടിപ്പിന്റെ വഴി വെളിപ്പെടുത്തി ഷംന കാസിം
വിവാഹാലോചനയെന്ന പേരില്‍ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; നാല് പേര്‍ പിടിയില്‍