ധർമ്മജന്റെ നമ്പർ പ്രതികളുടെ ഫോണിൽ, സ്വർണക്കടത്തിന് പ്രേരിപ്പിച്ചോ? കമ്മിഷണർ ഓഫീസിലേക്ക് വിളിപ്പിച്ചു
കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ദിവസങ്ങള്‍ കഴിയും തോറും ദുരൂഹതയേറുകുകയാണ്. കേസില്‍ മുഖ്യപ്രതി ഹാരിസ് അറസ്റ്റിലായതോടെ കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്. ഹാരിസിനെ ഇപ്പോള്‍ രഹസ്യകേന്ദ്രത്തില്‍വച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. അതേസമയം, പ്രതികളിലൊരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ഇനിയും വൈകുമെന്നാണ് സൂചന. കേസ് ഇപ്പോള്‍ സിനിമാ മേഖലയിലേക്കാണ് നീളുന്നത്. താരങ്ങളുടെ മൊഴി എടുക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നാല് താരങ്ങളെ ഇതുമായി ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്.
സിനിമക്കാരുടെ ബന്ധം
കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന പ്രതി ഹാരിസിന് സിനിമക്കാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് ഈ മേഖലയിലുള്ള ആളുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ നടത്തിയത്. ദിവസം കഴിയും തോറും പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികളാണ് ലഭിക്കുന്നത്. ഇന്ന് മാത്രം അഞ്ച് പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇനിയും കൂടുതല്‍ പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായെന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഐജി വിജയ് സാഖറെ അറിയിച്ചിരുന്നു.
പരിചയപ്പെടുത്തിയത്
തട്ടിപ്പിനായി നടി ഷംന കാസിമിനെ റഫീഖ് അടക്കമുള്ളവര്‍ക്ക് പരിചയപ്പെടുത്തിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസാണ്. വിവാഹാ,ാേചനയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഹാരിസായിരുന്നു. ഹാരിസിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. അതേസമയം, സംഘത്തിന് സെക്‌സ് റാക്കറ്റുമായി ബന്ധമൊന്നും കണ്ടെത്താനായില്ല.
Recommended Video
സിനിമ മേഖലയിലേക്കും
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. തട്ടിപ്പ് സംഘത്തിലെ പ്രതികള്‍ കൂടുതല്‍ സിനിമ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം താരങ്ങളിലേക്കും നീങ്ങുന്നത്. നാല് താരങ്ങളില്‍ നിന്ന് വിവരം തേടിയെന്നാണ് അന്വേഷണം സംഘം വ്യക്തമാക്കുന്നത്. ഷംനയോടൊപ്പം വിദേശരാജ്യങ്ങളിലെ സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത താരങ്ങളില്‍ നിന്ന് കൂടുതല്‍ വിവരങ്ങശള്‍ തേടും.
ധര്‍മ്മജന്‍
കേസുമായി ബന്ധപ്പെട്ട് നാലോളം താരങ്ങളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ചോദ്യം ചെയ്യുന്നതിനായി കമ്മിഷണര്‍ ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ ധര്‍മ്മജന്റെ ഫോണ്‍ഡ നമ്പര്‍ പ്രതികളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് ധര്‍മ്മജനോട് ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടത്
സ്വര്‍ണം കടത്താന്‍
ഇപ്പോള്‍ അറസ്റ്റിലായ പ്രതി ഹാരിസ് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് സ്വര്‍ണം കടത്താന്‍ ആവശ്യപ്പെട്ടിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് കോടി രൂപയാണ് ഇതിന് വേണ്ടി വാഗ്ദാനം ചെയ്തിരുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് പൊലീസ് ഇപ്പോള്‍ ധര്‍മ്മജനെ വിളിപ്പിച്ചത്. ഹാരിസ് കുറേ സിനിമ താരങ്ങളെ സ്വര്‍ണം കടത്താന്‍ പ്രേരിപ്പിച്ചെന്നും ഇതിനായി നിരവധി താരങ്ങളെ സമീപിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പരാതി പിന്‍വലിക്കാന്‍
അതേസമയം ബ്ലാക്മെയിലിംഗ് കേസില്‍ പരാതി പിന്‍വലിക്കാന്‍ യുവതികളെ പ്രതികള്‍ സമ്മര്‍ദം ചെലുത്തുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റൈനില്‍ ആയിരിക്കുമെന്നതിനാല്‍ അവരുടെ മൊഴില്‍ ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാവും. പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിച്ച് തെളിവെടുക്കാനാണ് സാധ്യത.
ആശങ്കയില്ല
പ്രതികള്‍ തട്ടിപ്പിന് ഇരയാക്കിയ 18 പെണ്‍കുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. തട്ടിപ്പിന് ഇരയായ ചില പെണ്‍കുട്ടികള്‍ പരാതിയില്‍ നിന്ന് പിന്മാറുന്നതില്‍ ആശങ്കയില്ലെന്ന് ഷംനയുടെ അമ്മ പറഞ്ഞു. തങ്ങള്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും ഷംനയുടെ അമ്മ വ്യക്തമാക്കി. മുഖ്യസൂത്രധാരനായ ഷെരീഫ് തനിക്ക് പങ്കില്ലെന്നാണ് പറയുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഹാരിസും അഷ്റഫുമാണ് ഷംനയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്നും റഫീഖാണ് മോഡലുകളെ തടവില്‍ പാര്‍പ്പിച്ചതെന്നും ഇയാള്‍ പറഞ്ഞു.