ഷെയ്ൻ വിവാദത്തിൽ മഞ്ഞുരുകുന്നില്ല, പ്രശ്നപരിഹാര ചർച്ചയ്ക്ക് ആരും സമീപിച്ചില്ലെന്ന് വെളിപ്പെടുത്തൽ!
Recommended Video
കൊച്ചി: നടന് ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ നിര്‍മ്മാതാക്കാള്‍ വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മഞ്ഞുരുകുന്നതിന്റെ ലക്ഷണങ്ങളാണുളളത്. ഷെയ്ന് നിഗം തിരിച്ച് വരണമെന്ന് വെയില് സിനിമയുടെ സംവിധായകന് തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.
ഷെയ്നെ വിലക്കരുതെന്നും സിനിമകള്‍ പൂര്‍ത്തിയാക്കണം എന്നുമാണ് താരസംഘടനയായ അമ്മയുടേയും ഫെഫ്കയുടേയും അടക്കം അഭിപ്രായം. തിരക്കിട്ട നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കേ പ്രശ്നപരിഹാരത്തിന് തങ്ങളെ ആരും സമീപിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
വധഭീഷണിയോടെ തുടക്കം
വെയില് സിനിമയുടെ പ്രൊഡ്യൂസര്‍ ആയ ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കി എന്നാരോപിച്ച് ഷെയിന്‍ നിഗം രംഗത്ത് വന്നതോടെയാണ് മലയാള സിനിമയിലെ ഈ പുതിയ വിവാദത്തിന്റെ തുടക്കം. സിനിമയുടെ ചിത്രീകരണ തുടര്‍ച്ചയെ ബാധിക്കുന്ന തരത്തില്‍ ഷെയ്ന് മുടി മുറിച്ചു എന്നാണ് ജോബി ജോര്‍ജ് ആരോപിച്ചത്. ഇരുകൂട്ടരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു.
ആദ്യഒത്തുതീർപ്പ് ചർച്ച
തുടര്‍ന്ന് അമ്മയുടേയും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുകയും ചെയ്തു. വെയില് ഷെയിന്‍ പൂര്‍ത്തിയാക്കുമെന്നും ഇനി ജോബി ജോര്‍ജിന്റെ ഒരു ചിത്രത്തിലും അഭിനയിക്കില്ലെന്നും ഷെയിന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് പ്രശ്നങ്ങള്‍ വീണ്ടും വഷളാവുകയായിരുന്നു.
മുടി വെട്ടി പ്രതിഷേധം
തനിക്ക് നേരെ കടുത്ത മാനസിക പീഡനം നടക്കുന്നുണ്ട് എന്നാരോപിച്ച് ഷെയിന്‍ മുടിയും താടിയും പറ്റെ വെട്ടി രംഗത്ത് വന്നു. ഇത് തന്റെ പ്രതിഷേധമാണ് എന്നാണ് ഇതേക്കുറിച്ച് ഷെയ്ന് പറഞ്ഞത്. പിന്നാലെ ഷെയ്ന് എതിരെ ഒന്നിലേറെ ഓഡിയോ ക്ലിപ്പുകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി.
7 കോടി രൂപ ഷെയ്ന് നല്‍കണം
അതിന് പിന്നാലെയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വാര്‍ത്താ സമ്മേളനം വിളിച്ച് ഷെയ്ന് വിലക്ക് പ്രഖ്യാപിച്ചത്. ഷെയ്ന് അഭിനയിക്കുന്ന എല്ലാ സിനിമകളും ഉപേക്ഷിക്കാനും നിര്‍മ്മാതാക്കള്‍ തീരുമാനിച്ചു. എന്ന് മാത്രമല്ല ഈ നാല് സിനിമകളുടെ നഷ്ടമായ 7 കോടി രൂപ ഷെയ്ന് നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു.
ഇടപെട്ട് അമ്മയും ഫെഫ്കയും
വിലക്കിനെ അംഗീകരിക്കില്ലെന്നും തന്റെ ഭാഗം ആരും കേട്ടില്ലെന്നുമാണ് ഇതേക്കുറിച്ച് ഷെയ്ന് പ്രതികരിച്ചത്. മാത്രമല്ല താരം അമ്മയില്‍ ഇതേക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. വെയില് സിനിമയുടെ സംവിധായകന് ശരത് മേനോന് പരാതിപ്പെട്ടതോടെ ഫെഫ്കയും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ ഒത്ത് തീര്‍പ്പിനുളള ശ്രമങ്ങള്‍ സജീവമായി.
ബുധനാഴ്ച കൊച്ചിയിലെത്തണം
്അജ്മീറിലുളള ഷെയ്ന് നിഗത്തോട് ബുധനാഴ്ച കൊച്ചിയിലെത്താന്‍ അമ്മ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഷെയ്നുമായി ചര്‍ച്ച നടത്തിയ ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും ഫെഫ്കയുമായും അമ്മ നേതൃത്വം ചര്‍ച്ച നടത്തും. നിര്‍മ്മാതാക്കളുടെ സംഘടനയുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തും എന്നാണ് അമ്മ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയത്.
ആരും സമീപിച്ചിട്ടില്ല
എന്നാല്‍ ഇക്കാര്യമൊന്നും അറിഞ്ഞിട്ടില്ല എന്ന തരത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം. ഷെയ്ന് വിഷയത്തില്‍ പ്രശ്നപരിഹാര ചര്‍ച്ച നടത്താന്‍ സിനിമാ സംഘടനകളൊന്നും തങ്ങളെ സമീപിച്ചിട്ടില്ല എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡണ്ട് എം രഞ്ജിത്ത് പ്രതികരിച്ചിരിക്കുന്നത് എന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കത്ത് നൽകുമെന്ന് ഫെഫ്ക
താരസംഘടനയായ അമ്മയും സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും പ്രശ്നത്തില്‍ ഇടപെടുന്നതായി വാര്‍ത്തകള്‍ കണ്ടിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കായി തങ്ങളെ ആരും ഇതുവരെ സമീപിച്ചിട്ടില്ല എന്ന് എം രഞ്ജിത്ത് പറഞ്ഞു. പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നും സിനിമകള്‍ ഉപേക്ഷിക്കരുത് എന്നും ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഫെഫ്ക കത്ത് നല്‍കുമെന്ന് പറഞ്ഞിരുന്നു.
അമ്മ നേതൃത്വത്തില്‍ ഭിന്നത
എന്നാല്‍ ഫെഫ്കയും അത്തരമൊരു കത്ത് ഇതുവരെ കൈമാറിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ ഷെയ്ന് വിഷയത്തെച്ചൊല്ലി അമ്മ നേതൃത്വത്തില്‍ ഭിന്നത ഉളളതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ഒരു തവണ ഇതേ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തി പരിഹരിച്ചിട്ടും പിന്നെയും പ്രശ്നമുണ്ടായതിനാല്‍ വീണ്ടും ഇടപെടുന്നതിനോട് അമ്മ നേതൃത്വത്തില്‍ ചിലര്‍ക്ക് വിയോജിപ്പുണ്ടെന്നാണ് സൂചന.