അബിയുടെ അപ്രതീക്ഷിത മരണം ചികിത്സാ പിഴവോ? ഷെയ്ൻ ആദ്യമായി പ്രതികരിക്കുന്നു!
Recommended Video
കോഴിക്കോട്: അടുത്തിടെ മലയാളികളെ ഏറെ സങ്കടത്തിലാക്കിയ വേര്‍പാടായിരുന്നു മിമിക്രി താരവും നടനുമായ അബിയുടെത്. ഇക്കഴിഞ്ഞ നവംബര്‍ 30നായിരുന്നു അബിയുടെ മരണം. അര്‍ബുധ ബാധിതനായി ചികിത്സയിലായിരുന്നു അബി. അബിയുടെ മരണത്തിന് പിന്നാലെ വ്യാജവൈദ്യം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നു. അബിയുടെ പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയത് വ്യാജവൈദ്യം ആണ് എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നു. അബിയുടെ മരണത്തെക്കുറിച്ച് ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് മകനും യുവനടനുമായ ഷെയ്ന്‍ നിഗം. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്‌നിന്റെ പ്രതികരണം.
പാർവ്വതി ചെയ്തതൊന്നും സ്ത്രീവിരുദ്ധമല്ലേ.. പാർവ്വതിയോട് പത്ത് ചോദ്യങ്ങളുമായി വിവരാവകാശ പ്രവർത്തകൻ
വിവാദങ്ങൾക്കില്ലെന്ന് ഷെയ്ൻ
അബിയുടെ മരണവുമായി ബന്ധപ്പെട്ട് ഷെയ്ന്‍ പറഞ്ഞത് ഇതാണ്: വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയത് കൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ച് നാള്‍ മുന്‍പായിരുന്നു അത്. അന്ന് ഒപ്പം താനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാപിഴവാണോ എന്നൊന്നും തനിക്ക് അറിയില്ല. തങ്ങള്‍ക്ക് ആരെയും കുറ്റപ്പെടുത്താനില്ല.
പുര കത്തുമ്പോൾ ബീഡി കത്തിക്കുന്നു
പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്പോള്‍ അതില്‍ നിന്ന് ബീഡി കത്തിക്കുക എന്ന് കേട്ടിട്ടില്ലേ. ചിലരുടെ കുറിപ്പുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. വാപ്പച്ചിയെക്കുറിച്ച് എഴുതിയാല്‍ വായിക്കാന്‍ ആളുണ്ടാകുമെന്നുള്ളത് കൊണ്ടാകാം അത്തരത്തില്‍ അവര്‍ എഴുതിയത്.
വാപ്പച്ചി അന്ന് വിളിച്ചു
വാപ്പച്ചി മരിക്കുന്ന ദിവസം താന്‍ ചെന്നൈയിലായിരുന്നു. പുതുമുഖ സംവിധായകനായ ഡിമല്‍ ഡെന്നീസിന്റെ വലിയ പെരുന്നാളാണ് അടുത്ത സിനിമ. അതിന് വേണ്ടിയുള്ള ഒരു ട്രെയിനിംഗ് പ്രോഗ്രാമിലായിരുന്നു. അന്ന് പകല്‍ വാപ്പച്ചി തന്നെ വിളിച്ചിരുന്നു. താനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് സംസാരിച്ചത്
വിശ്വസിക്കാനാവാതെ കുടുംബം
അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട്, എന്തുവേണമെന്ന് ചോദിച്ചു. വാപ്പച്ചി തീരുമാനിച്ചോളാന്‍ താന്‍ മറുപടിയും കൊടുത്തു. പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയിനിംഗിനെപ്പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍. ആരോഗ്യം നോക്കണം, ഭക്ഷണം ശ്രദ്ധിക്കണം.. അങ്ങനെ ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം താന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും ഷെയ്ന്‍ പറയുന്നു.
വ്യാജവൈദ്യമെന്ന് പ്രചാരണം
കലാഭവന്‍ അബിയുടെത് തികച്ചും അപ്രതീക്ഷിതമായ മരണമായിരുന്നു. അബി അസുഖബാധിതനായിരുന്നു എന്നത് സുഹൃത്തുക്കളായ പലരും തന്നെ അറിഞ്ഞത് മരണ ശേഷമായിരുന്നു. അബിയുടെ മരണകാരണം ക്യാന്‍സര്‍ ആണെന്നും, അതല്ല രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കുറയുന്ന രോഗമായിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. അബിയുടെ മരണത്തോടെ വ്യാജവൈദ്യം വലിയ ചർച്ചാവിഷയമായി.
വൈദ്യനെ കാണാൻ പോയിരുന്നു
നടന്‍ ജിഷ്ണുവിന്റെ മരണം ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു. നാട്ടുവൈദ്യന്മാരില്‍ നിന്നും ജിഷ്ണു ക്യാന്‍സറിന് പൊടിക്കൈക്കള്‍ സ്വീകരിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അബിയുടെ മരണത്തിന് ശേഷം വ്യാജവൈദ്യം ചര്‍ച്ചയായതിന് കാരണം സുഹൃത്തായ ഷെരീഫ് ചുങ്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. മരിക്കുന്നതിന് തലേ ദിവസം അബി ഷെറീഫിനേയും കൊണ്ട് ചേര്‍ത്തലയില്‍ ഒരു വൈദ്യരെ കാണാന്‍ പോയ കാര്യമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഷെരിഫ് പങ്കുവെച്ചത്. ഇതോടെ ക്യാന്‍സറിനാണോ അബി വൈദ്യന്റെ അടുത്ത് നിന്നും ചികിത്സ തേടിയത് എന്ന ചോദ്യമുയർന്നു.
മലയാളി വേദനിച്ച വേർപാട്
ഈ വിഷയത്തിൽ ആദ്യമായിട്ടാണ് അബിയുടെ കുടുംബം പ്രതികരിക്കുന്നത്. നവംബർ 30ന് ആയിരുന്നു അബിയുടെ മരണം. കൊച്ചി അമൃത ആശുപത്രിയില്‍ വച്ചായിരുന്നു മരണം. 56 വയസ്സായിരുന്നു. മിമിക്രിയിലൂടെ ആയിരുന്നു അബിയുടെ രംഗ പ്രവേശനം. ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി, നാദിര്‍ഷ, ദിലീപ് സംഘത്തിന്റെ ഓഡിയോ കാസറ്റുകള്‍. ദേ മാവേലി കൊമ്പത്ത് എന്ന ഓഡിയോ കാസറ്റ് സീരീസ് വന്‍ ഹിറ്റ് ആയിരുന്നു.
മിമിക്രി രംഗത്തെ രാജാവ്
ഒരുപാട് സിനിമകളിലും അബി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ പിന്നീട് വലിയ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതിന് ശേഷം അബി പിന്നേയും മിമിക്രി രംഗത്ത് സജീവമാവുകയായിരുന്നു.ഒരു മിമിക്രി താരം എന്നതിനപ്പുറം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയും അബി ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച പരസ്യങ്ങളില്‍ ശബ്ദം നല്‍കിയിരുന്നത് അബി ആയിരുന്നു.കേരളത്തില്‍ മിമിക്രിയുടെ എല്ലാം എല്ലാം ആയിരുന്ന കൊച്ചിന്‍ കലാഭവനിലും അബി അംഗമായിരുന്നു. അതിന് ശേഷം കൊച്ചിന്‍ ഹരിശ്രീയുടെ ഭാഗമായി പിന്നീട് കൊച്ചിന്‍ സാഗറിലും അബി ഉണ്ടായിരുന്നു.