ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!
Recommended Video
കൊച്ചി: മാസങ്ങളായി തുടരുന്ന തര്‍ക്കത്തില്‍ നടന് ഷെയിന്‍ നിഗത്തിന് വന്‍ തിരിച്ചടി. ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന നിലപാടെടുത്തതോടെ വിവാദം വീണ്ടും ചൂടുപിടിക്കുന്നു.
താരസംഘടനയായ 'അമ്മ'യുടെ നേതൃത്വവുമായി നിര്‍മ്മാതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. വിലക്ക് നീക്കാൻ ഷെയിൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യത്തിന് വഴങ്ങാന്‍ അമ്മ നേതൃത്വം തയ്യാറായില്ല. ഇതോടെ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്.
നഷ്ടപരിഹാരം നൽകണം
കൊച്ചിയില്‍ വെച്ചാണ് അമ്മ പ്രതിനിധികളായ ഇടവേള ബാബു, ബാബുരാജ്, ടിനി ടോം എന്നിവര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത്. ഈ യോഗത്തോടെ വിലക്ക് നീങ്ങും എ്ന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒരു കോടി രൂപ ഷെയിന്‍ നിഗം നഷ്ടപരിഹാരമായി നല്‍കണം എന്ന പുതിയ ആവശ്യം നിര്‍മ്മാതാക്കള്‍ മുന്നോട്ട് വെച്ചതോടെ ചര്‍ച്ച വഴി മുട്ടുകയായിരുന്നു.
നേരത്തെ 7 കോടി
പ്രശ്നം കാരണം മുടങ്ങിക്കിടക്കുന്ന വെയില്, കുര്‍ബാനി എന്നീ സിനിമകളുടെ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമായി 50 ലക്ഷം വീതം നഷ്ടപരിഹാരം വേണം എന്നാണ് ചര്‍ച്ചയില്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്. നേരത്തെ 7 കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിലക്ക് നീക്കണമെങ്കില്‍ ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരമായി ലഭിക്കണം എന്നാണ് നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അംഗീകരിക്കില്ലെന്ന് അമ്മ
എന്നാല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗങ്ങളായ ആളുകള്‍ തന്നെ ഷെയിന്‍ നിഗത്തിന് പുതിയ ചിത്രത്തിന് വേണ്ടി അഡ്വാന്‍സ് കൊടുത്തിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഇടവേള ബാബു പറഞ്ഞു. മറ്റ് പ്രൊഡ്യൂസര്‍മാര്‍ തയ്യാറാണ് എന്നതാണ് അതിനര്‍ത്ഥം. അല്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ പറയണം ആരും ഷെയിന്‍ നിഗവുമായി സിനിമ ചെയ്യില്ല എന്ന്. സുഗമമായി നടത്തിക്കൊണ്ടു പോകണം എന്നും വഴക്കിലേക്ക് എത്തിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ഇടവേള ബാബു പറഞ്ഞു.
മാനസികമായി പീഡനം
ഒരാള്‍ക്ക് കിട്ടാവുന്ന ശിക്ഷ കിട്ടിക്കഴിഞ്ഞു. ഇത്രയും ദിവസം ഷെയിന്‍ നിഗം പടങ്ങളൊന്നും ഇല്ലാതെ വെറുതെ ഇരിക്കുകയാണ്. മാത്രമല്ല മാനസികമായി വളരെ അധികം ഷെയിനെ പീഡിപ്പിച്ചിട്ടുണ്ട്. നഷ്ടപരിഹാരം ചോദിക്കാനാണ് എങ്കില്‍ അമ്മയുടെ തീരുമാനത്തിന് ശേഷം ചര്‍ച്ച നടത്തണമായിരുന്നു. ഷെയിന്‍ ഡബ്ബ് ചെയ്യുന്നതിന് മുന്‍പ് നടത്തണമായിരുന്നുവെന്നും ഇടവേള ബാബു ചൂണ്ടിക്കാട്ടി.
യോജിക്കാൻ ബുദ്ധിമുട്ട്
അപ്പോള്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞത് ഡബ്ബ് ചെയ്യട്ടെ എന്നും എല്ലാം ഭംഗിയായി തീര്‍ക്കാം എന്നുമായിരുന്നു. അതിന്റെ വെളിച്ചത്തിലാണ് ഷെയിനോട് ഡബ്ബ് ചെയ്യാന്‍ പറഞ്ഞതും അവന് പോയി ഡബ്ബ് ചെയ്തതും. അതിന് ശേഷം നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടാണ്. ഇനി ഷെയിന്‍ നിഗത്തോട് സംസാരിക്കേണ്ടതുണ്ട്. ഇവിടെ വരുമ്പോഴാണ് നഷ്ടപരിഹാരം സംബന്ധിച്ച് അറിയുന്നതെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു.
മുടി വെട്ടിത്തുടങ്ങിയ വിവാദം
വെയില് സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയിന്‍ നിഗം വിവാദം തുടങ്ങിയത്. സിനിമയുടെ തുടര്‍ ചിത്രീകരണത്തെ ബാധിക്കും വിധം ഷെയിന്‍ മുടി മുറിച്ചു എന്നായിരുന്നു ആരോപണം. പിന്നാലെ ഷെയിന്‍ മുടി പറ്റെ വെട്ടി പ്രതിഷേധിച്ചതോടെ കാര്യങ്ങള്‍ രൂക്ഷമായി. തുടര്‍ന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയിന്‍ നിഗത്തെ സിനിമയില്‍ നിന്ന് വിലക്കിയത്.
വഷളാക്കി മനോരോഗി പ്രയോഗം
അതിനിടെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ കരാര്‍ തുകയിലും കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നും ആരോപണം ഉയര്‍ന്നു. പ്രശ്നത്തില്‍ ആദ്യഘട്ടത്തില്‍ അമ്മ ഇടപെടുകയും അനുനയമുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലം ഉണ്ടായില്ല. അതിനിടെ നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് ഷെയിന്‍ വിളിച്ചതോടെ കാര്യങ്ങള്‍ വീണ്ടും വഷളാവുകയായിരുന്നു. ഇതോടെ അമ്മയും ചര്‍ച്ചയില്‍ നിന്ന് പിന്നോട്ട് പോയി.
മോഹൻലാൽ ഇടപെട്ട് ചർച്ച
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഇല്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. നിര്‍മ്മാതാക്കള്‍ പറഞ്ഞ സമയത്തിനുളളില്‍ ഷെയിന്‍ നിഗം ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ല. പിന്നീട് സഹകരിക്കാന്‍ തയ്യാറാണെന്ന് കാട്ടി ഷെയിന്‍ നിഗം നിര്‍മ്മാതാക്കള്‍ക്ക് കത്ത് നല്കി. തുടര്‍ന്ന് മോഹന്‍ലാല്‍ ഇടപെട്ട് അമ്മ നേതൃത്വം ഷെയിനുമായി പ്രത്യേക ചര്‍ച്ച നടത്തുകയുണ്ടായി.
ഡബ്ബിംഗ് പൂർത്തിയാക്കി
ഷെയിനുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്ന് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ പ്രതികരിച്ചു. അമ്മ നേതൃത്വം നിര്‍ദേശിച്ചത് അനുസരിച്ച് ഷെയിന്‍ നിഗം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയും ചെയ്തു. മോഹന്‍ലാല്‍ നടത്തിയ ചര്‍ച്ചയെ കുറിച്ച് അറിയില്ലെന്നും ഷെയിന്‍ വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നുമാണ് അന്ന് നിര്‍മ്മാതാക്കള്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് അമ്മ നേതൃത്വം കൊച്ചിയില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഓഫീസിലെത്തി ചര്‍ച്ച നടത്തിയത്.