സിനിമയിലെ വമ്പനെതിരെ വെളിപ്പെടുത്തലുകളുമായി ഷെയിൻ നിഗം! മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്!
കൊച്ചി: മനോരോഗി പരാമർശത്തോടെ ഷെയിൻ നിഗം പ്രശ്നം എങ്ങുമെത്താതെ നിൽക്കുകയാണ്. ഷെയിൻ നിഗം മാപ്പ് പറഞ്ഞിട്ടും അമ്മയും ഫെഫ്കയും അടക്കമുളള സിനിമാ സംഘടനകൾ അയഞ്ഞിട്ടില്ല. താൻ മനോരോഗി എന്ന് വിളിച്ചത് നിർമ്മാതാക്കളെ മുഴുവനായും അല്ലെന്നും ഒരാളെ മാത്രമാണ് എന്നുമാണ് റിപ്പോർട്ടർ ടിവിയിലെ ക്ലോസ് എൻകൌണ്ടറിൽ ഷെയിൻ നിഗം പറയുന്നത്.
സിനിമയിലെ ഈ വമ്പനെതിരെ അഭിമുഖത്തിൽ ഷെയിൻ നിഗം തുറന്നടിച്ചു. പ്ലാനിട്ട്, സ്‌കെച്ചിട്ട് ഏതോ ടീമിന് കൊട്ടേഷന്‍ വരെ കൊടുത്തു എന്നുളള വോയിസ് റെക്കോര്‍ഡ് വരെ താന്‍ കേട്ടുവെന്ന് ഷെയിൻ നിഗം വെളിപ്പെടുത്തി. വിശദാംശങ്ങളിലേക്ക്:
ഉദ്ദേശിച്ചത് ഈ പ്രൊഡ്യൂസറെ
ഷെയിന്റെ വാക്കുകൾ ഇങ്ങനെ: അമ്മ പ്രശ്‌നത്തില്‍ നിന്ന് പിന്‍മാറിയിട്ടുണ്ടോ എന്ന് തനിക്കറിയില്ല. കാരണം അക്കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ എല്ലാവര്‍ക്കും മനോരോഗമാണ് എന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ അടുത്ത് ചോദിച്ചത് പ്രൊഡ്യൂസറിന്റെ മനോവിഷമത്തെ കുറിച്ചാണ്. താന്‍ കാരണം ബുദ്ധിമുട്ടിലായ പ്രൊഡ്യൂസറിനെ ആണല്ലോ അവര്‍ ഉദ്ദേശിച്ചിരിക്കുന്നത്. തന്റെ മറുപടി ജോബി ജോര്‍ജിനെ മാത്രം ഉദ്ദേശിച്ചാണ്.
അസോസിയേഷനില്‍ അംഗത്വമുളള ആളല്ല
കുറച്ചൊന്ന് പിറകിലോട്ട് ചിന്തിച്ചാല്‍ എന്താണ് താന്‍ ഉദ്ദേശിച്ചതെന്ന് ചിലര്‍ക്കെങ്കിലും മനസ്സിലാകുമായിരിക്കാം. ആ സമയത്ത് അങ്ങനെ പറഞ്ഞതാണ്. അത്ര സീരിയസ് ആയിട്ട് പറഞ്ഞതല്ല. ആ പറഞ്ഞതില്‍ ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ബുദ്ധിമുട്ടുണ്ടാകാന്‍ മാത്രം താന്‍ ഒന്നും പറഞ്ഞിട്ടില്ല. ജോബി ജോര്‍ജ് അസോസിയേഷനില്‍ അംഗത്വമുളള ആളല്ല.
രണ്ട് കൂട്ടര്‍ക്കും നീതി കിട്ടണം
പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കണം എന്ന് തന്നെയാണ്. രണ്ട് കൂട്ടര്‍ക്കും നീതി കിട്ടണം. ഉല്ലാസം സിനിമയിലെ പ്രശ്‌നം ഡബ്ബിംഗുമായി ബന്ധപ്പെട്ടതാണ്. കരാറില്‍ അവര്‍ തിരുത്ത് നടത്തി. തരണ്ട പ്രതിഫലം തരാതെ കരാര്‍ തിരുത്തി അതിന് വേണ്ടി വാദിക്കുകയാണ്. രമ്യമായി പരിഹരിക്കാം എന്ന് പറഞ്ഞത് കൊണ്ടാണ് നിയമവഴികള്‍ സ്വീകരിക്കാഞ്ഞത്. കുര്‍ബാനി സംവിധായകനും പ്രൊഡ്യൂസര്‍ക്കും പ്രശ്‌നങ്ങളൊന്നുമില്ല.
Recommended Video
പ്രശ്‌നമുളളത് വെയിലിന് മാത്രം
തന്റെ ഈ ലുക്ക് വെച്ച് പടം ചെയ്യാനും അവര്‍ തയ്യാറാണ്. പ്രശ്‌നമുളളത് വെയിലിന് മാത്രമാണ്. കൂടല്‍മാണിക്യം ഉത്സവം ഷൂട്ട് ചെയ്യണം എന്ന് പറഞ്ഞു.. അവിടെ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്. അസോസിയേഷന്‍ ഇടപെട്ടു, താടി കളയാന്‍ പറഞ്ഞു. രണ്ട് മാസം താന്‍ പണിയൊന്നും ഇല്ലാതെ ഇരുന്നു. അന്ന് കാഡ്ബറിയുടെ പരസ്യം വന്നതൊന്നും ചെയ്യാനായില്ല.
അന്ന് അമ്മ ഇടപെട്ടില്ല
അന്ന് മുതല്‍ പ്രൊ്ഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. താന്‍ അന്ന് അമ്മയില്‍ അംഗമല്ലാത്തത് കൊണ്ട് സംഘടന ഇടപെട്ടില്ല. വെയിലും കുര്‍ബാനിയും അടുപ്പിച്ച് ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞത് അസോസിയേഷനാണ്. ഉല്ലാസത്തിന് 45 ദിവസം ഡേറ്റ് കൊടുത്തിട്ട് 6 മാസത്തോളം ഷൂട്ട് ചെയ്തു. ഇതേ അവസ്ഥ വലിയ പെരുന്നാളിനുമുണ്ട്. അതേക്കുറിച്ച് ചോദിച്ചാല്‍ സിനിമ തീരുന്നത് വരെ കമ്മിറ്റഡാണ് എന്നാണ് മറുപടി.
കഴിയുന്ന രീതിയിൽ പ്രതികരിക്കുന്നു
അതിനൊരു പരിധിയില്ലേ എന്നാണ് ഷെയിന്‍ ചോദിക്കുന്നത്. അത്തരത്തില്‍ ചെയ്യുമ്പോള്‍ മറ്റ് ആര്‍ട്ടിസ്റ്റുകള്‍ കൂടുതല്‍ പൈസ ചോദിക്കാറുണ്ട്. തനിക്ക് അതിന് തോന്നിയിട്ടില്ല. തന്റെ അടുത്ത് വന്ന് ഷെയിനേ ഇപ്പോ പൈസ ഇല്ല എന്ന് പറയുകയാണെങ്കില്‍ കുഴപ്പമില്ല. അക്കാര്യം എഴുതി തരിക പോലും വേണ്ട. പക്ഷേ ഇവിടെ താനൊരു തെറ്റും ചെയ്യാതെ തന്നെ കുറ്റക്കാരനാക്കുകയാണ്. തന്നാല്‍ കഴിയുന്ന രീതിയില്‍ പ്രതികരിക്കുകയാണ്.
ഉന്തി കൊക്കയില്‍ തളളി ഇടുകയാണ്
ഒരാളോട് ദേഷ്യമാണെങ്കില്‍ അവരെ നോക്കി ചിരിക്കാന്‍ താന്‍ പഠിച്ചിട്ടില്ല. ഇവിടെ തന്റെ മുഖത്ത് നോക്കി ചിരിച്ച ശേഷം ബാക്കില്‍ വന്ന് ഉന്തി കൊക്കയില്‍ തളളി ഇടുകയാണ് ഈ മച്ചാന്മാര്‍. പുറത്തിറങ്ങിയ ഓഡിയോ നോട്ടുകളില്‍ പോലും എന്താണ് പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല. തന്നെ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കുന്നില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. സ്വന്തം സിനിമയാണ് എന്ന ബോധമുണ്ടായാല്‍ ഇതൊന്നും ചെയ്യില്ല.
അച്ചടക്കമുളള ആളല്ല
കോള്‍ റെക്കോര്‍ഡ് പുറത്ത് വിട്ടത് സുബൈര്‍ ആണെന്ന് വിശ്വസിക്കുന്നില്ല. തനിക്ക് അച്ചടക്കമില്ല എന്ന് പറയുന്നതില്‍ കുഴപ്പമില്ല. അങ്ങനെ തെളിയിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല. ഭയങ്കരമായി അച്ചടക്കമുളള ആളല്ല. പക്ഷേ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്ന ആളാണ്. കാര്യങ്ങള്‍ സംസാരിക്കുന്നതിനെ അച്ചടക്കമില്ലായ്മ എന്നാണ് പറയുന്നതെങ്കില്‍ അതില്‍ കുഴപ്പമില്ല. പക്ഷേ അത് മാത്രമല്ല, തന്നെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് എവിടെയൊക്കെയോ എത്തി.
വലിയ പീഡനങ്ങളാണ് അനുഭവിച്ചത്
അതിനെതിരെ നിയമപരമായ വഴികള്‍ സ്വീകരിക്കും. ഇതെല്ലാം കേട്ട് കൊണ്ട് എങ്ങനെ ഇരിക്കാന്‍ സാധിക്കുമെന്ന് ഷെയിന്‍ ചോദിക്കുന്നു. തലേ ദിവസം വരെ രമ്യമായി പരിഹരിക്കുമെന്ന് പറഞ്ഞിട്ട് പിറ്റേ ദിവസം തന്നെ വിലക്കി. പുതിയ താരങ്ങള്‍ മൊത്തം കഞ്ചാവാണ് എന്നാണ് പറയുന്നത്. വെയില്‍ ലൊക്കേഷനില്‍ ഓരോ ദിവസം വലിയ പീഡനങ്ങളാണ് അനുഭവിച്ചത്. അത് മനപ്പൂര്‍വ്വമായിരുന്നു. അവര്‍ തന്നെ പ്രകോപിപ്പിക്കുകയായിരുന്നു. അതില്‍ താന്‍ വീണുപോയി.
കൊല്ലുമെന്ന് ആരും പറഞ്ഞിട്ടില്ല
സഹിക്കാന്‍ പറ്റാതെയാണ് താന്‍ അവിടെ നിന്ന് പോയത്. ഡിപ്ലോമാറ്റികായി നിന്നിരുവെങ്കില്‍ താന്‍ താനല്ലാതായിപ്പോകും. താനിതാണ്. പ്രതികരിക്കുന്ന ആളല്ലായിരുന്നു താന്‍. എന്നാല്‍ അത്രയും വേദനയിലേക്ക് തന്നെ എത്തിച്ചു. ഇവര്‍ ഒരാളല്ല. കുറേപ്പരുണ്ട്. തന്നെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോഴാണ് പ്രതികരിച്ചത്. പലതു മുന്‍പും കേട്ടിട്ടുണ്ട്. എന്നാല്‍ കൊല്ലുമെന്ന് ആരും പറഞ്ഞിട്ടില്ല.
ഏതോ ടീമിന് കൊട്ടേഷന്‍ വരെ കൊടുത്തു
പ്ലാനിട്ട്, സ്‌കെച്ചിട്ട് ഏതോ ടീമിന് കൊട്ടേഷന്‍ വരെ കൊടുത്തു എന്നുളള വോയിസ് റെക്കോര്‍ഡ് വരെ താന്‍ കേട്ടു. തന്റെ നിലപാടുകള്‍ ആയിരിക്കാം അവര്‍ക്ക് പ്രശ്‌നം. തന്റെ ഇമേജിനെ താറടിക്കുക എന്നതാണ് അവരുടെ ഉദ്ദേശം. തന്റെ ഉമ്മയെ കുറിച്ച് മാനേജര്‍ സതീഷിനോട് വളരെ മൂന്നാം കിടയായി സംസാരിച്ചു. സ്വന്തം അമ്മയെ കുറിച്ച് അങ്ങനെയൊക്കെ കേട്ടാല്‍ ആര്‍ക്കായാലും സഹിക്കാന്‍ പറ്റില്ല. പിന്നെ കുറച്ച് ഭയന്ന് തുടങ്ങി.
മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്
കാരണം ഇയാള്‍ കുറച്ച് മാഫിയ ടീമൊക്കെയാണ് എന്ന് കേട്ടിട്ടുണ്ട്. സത്യാവസ്ഥ അറിയില്ല. ശ്രമിച്ച് കഴിഞ്ഞാല്‍ തെളിയിക്കാവുന്ന കാര്യങ്ങളേ ഉളളൂ. ആരോടെങ്കിലും പറഞ്ഞില്ലെങ്കില്‍ തനിക്ക് എന്തെങ്കിലും പറ്റിയാലോ എന്നാണ് ചിന്തിച്ചത്. അങ്ങനെ വന്നാല്‍ ഉമ്മയ്ക്കും സഹോദരിമാര്‍ക്കുമാണ് നഷ്ടം. ജനം അറിയാനാണ് വധഭീഷണിയെകുറിച്ച് ലൈവ് വന്നത്. പക്ഷേ അതിലും നിന്നില്ല.
മോഹന്‍ലാല്‍ ഉമ്മയെ വിളിച്ചിരുന്നു
മറ്റൊരു ഡയറക്ടറെ വിളിച്ച് തന്നെ വണ്ടിയിടിച്ച് കൊല്ലുമെന്നും കൊല്ലണ ആളുടെ കുടുംബം പുളളി നോക്കുമെന്നും പറഞ്ഞു. അസോസിയേഷന്‍ കോംപ്രമൈസിന് വിളിച്ചു, കൈ കൊടുത്ത് പിരിഞ്ഞു. വീണ്ടും ഷൂട്ടിന് ചെന്നിട്ടും പഴയ അനുഭവം തന്നെ ആയിരുന്നു. അമ്മ ഇടപെട്ട് പരിഹാരമുണ്ടാക്കും എന്ന് തന്നെയാണ് കരുതുന്നത്. മോഹന്‍ലാല്‍ ഉമ്മയെ വിളിച്ചിരുന്നു. കൂടെ ഉണ്ടെന്ന് പറഞ്ഞു. നമ്മളായിട്ട് പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞു. മനോരോഗി പരാമര്‍ശം പ്രശ്‌നമാകുമെന്ന് കരുതിയില്ല. അത് തനിക്ക് പറ്റിയ തെറ്റാണെന്നും ഷെയിന്‍ പറഞ്ഞു.