'താടിവെച്ച് 5 ആഴ്ച', കരാറിലെ പുതിയ വ്യവസ്ഥകള്‍ ഇങ്ങനെ.. വികാരാധീനനായി കരാറില്‍ ഒപ്പ് വെച്ച് ഷെയിന്‍
കൊച്ചി: മൂന്ന് മാസത്തെ പ്രതിസന്ധിക്ക് ഒടുവില്‍ ഷെയിന്‍ നിഗം വിഷയത്തില്‍ പരിഹാരമായി. നിര്‍മ്മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് ഷെയിന്‍ നിഗം ഉറപ്പ് നല്‍കിയതോടെയാണ് നടന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍മ്മാതാക്കളുടെ സംഘടന നീക്കിയത്. മാര്‍ച്ച് 31 മുതല്‍ ഷെയിനിന് പുതിയ സിനിമകളില്‍ അഭിനയിക്കാമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
കഴിഞ്ഞ ദിവസം വിലക്ക് നീക്കുന്നത് സംബന്ധിച്ച് താരസംഘടനയായ അമ്മ ഷെയിനുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയിന്‍ ഉറപ്പ് നല്‍കുകയായിരുന്നു. ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്. പുതിയ കരാറിലെ വ്യവസ്ഥകള്‍ ഇങ്ങനെ
നഷ്ടപരിഹാരം നല്‍കും
പ്രശ്ന പരിഹാരത്തിനായി ഇന്നലെ വീണ്ടും അമ്മ നിര്‍വ്വാഹക സമിതി യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ ഷെയിനിനേയും വിളിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ചിത്രീകരണം മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ യോഗത്തില്‍ ധാരണയാകുകയായിരുന്നു.
ആവശ്യപ്പെട്ടത് 1 കോടി
നഷ്ടപരിഹാരം നല്‍കാന്‍ ഷെയിന്‍ തയ്യാറാണെന്നും ഉടന്‍ തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായും ചര്‍ച്ച നടത്തുമെന്നും നിര്‍വാഹക സമിതി യോഗത്തിന് ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു. ഒരു കോടിയായിരുന്നു നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്.
32 ലക്ഷം നല്‍കാം
എന്നാല്‍ ഒരു കോടിയൊന്നും നല്‍കില്ലെന്നും മറിച്ച് നഷ്ടപരിഹാരം എന്ന നിലയില്‍ 32 ലക്ഷം നല്‍കുമെന്നും സംഘടന വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയത്.
ഷെയിന്‍ പങ്കെടുത്തു
നിര്‍മ്മാതാവ് ആന്‍റോ ജോസഫ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ ഷെയിന്‍ നിഗത്തേയും ചിത്രീകരണം മുടങ്ങിയ വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്തിനേയും കുര്‍ബാനിയുടെ സംവിധായകന്‍ വി ജിയോയേയും വിളിച്ച് വരുത്തിയിരുന്നു.
വ്യവസ്ഥകള്‍ ഇങ്ങനെ
പുതിയ വ്യവസ്ഥകളില്‍ ഷെയിന്‍ ഒപ്പുവെച്ച ശേഷമാണ് പ്രശ്നം പരിഹരിച്ചതായി സിനിമാ സംഘടനകള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയിലില്‍ ആയിരിക്കും ഷെയിന്‍ ആദ്യം അഭിനയിക്കുക. വ്യവസ്ഥ അനുസരിച്ച് മാര്‍ച്ച് 9 നാണ് ഷെയിന്‍ വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് എത്തേണ്ടതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
കുര്‍ബാനിയ്ക്ക് എത്തും
മാര്‍ച്ച് 28 ശനിയാഴ്ചക്കകം ഈ ചിത്രത്തിലെ താടിവെച്ചുള്ള മുഴുവന്‍ രംഗങ്ങളും ഷെയിന്‍ അഭിനയിച്ച് പൂര്‍ത്തിയാക്കണം. ചിത്രത്തിന് വേണ്ടി 20 ദിവസം ഷെയിന്‍ താടി വെച്ചുള്ള ഗെറ്റപ്പ് നിലനിര്‍ത്തണം.അതിന് ശേഷം മാര്‍ച്ച് 31 ന് കുര്‍ബാനിയുടെ ചിത്രീകരണത്തിന് ഷെയിന്‍ എത്തുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സെക്രട്ടറി ആന്‍റോ ജോസഫ് അറിയിച്ചു.
പൂര്‍ത്തിയാക്കണം
കുര്‍ബാനി സിനിമയിലും താടിവെച്ചുള്ള ഗെറ്റപ്പ് ആവശ്യമുളളതായി ഉണ്ട്. ഈ രണ്ട് സിനിമകളും പൂര്‍ത്തിയായ ശേഷം മാത്രമേ മറ്റ് ചിത്രങ്ങളില്‍ ഷെയിന്‍ അഭിനയിക്കാന്‍ പാടുള്ളു. വെയില്‍ കുര്‍ബാനി സിനിമകള്‍ക്ക് നഷ്ടപരിഹാരം എന്ന നിലയില്‍ 16 ലക്ഷം രൂപ വീതമാണ് നല്‍കേണ്ടത്.
Recommended Video
വികാരാധീനനായി
വെയിൽ സിനിമയുടെ പ്രതിഫലത്തിന്‍റെ ബാക്കിയായി ഷെയ്നിന് നിർമ്മാതാവ് ജോബി ജോർജ് നൽകാനുള്ള 16 ലക്ഷം രൂപ നൽകേണ്ടതില്ലെന്നും വ്യവസ്ഥയില്‍ പറയുന്നു. അതേസമയം കരാറില്‍ ഒപ്പിടുമ്പോള്‍ ഷെയിന്‍ വികാരാധീനനായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.