എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നു? വെളിപ്പെടുത്തി ഷെയിൻ! നാളെ എന്ത് നടക്കും എന്ന് നാളെ കാണാം
കൊച്ചി: ആഴ്ചകളായി തുടരുന്ന ഷെയിന്‍ നിഗം വിവാദത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ വിജയത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചന. അമ്മ ഭാരവാഹിയും നടനുമായ സിദ്ധിഖ് ഇടപെട്ടതോടെയാണ് ഷെയിന്‍ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് വഴി തെളിയുന്നത്.
ഏകപക്ഷീയമായ തീരുമാനമെങ്കിൽ രാജി വെക്കും! ഷെയിൻ നിഗം വിഷയത്തിൽ അമ്മയിൽ പൊട്ടിത്തെറി!
ഷെയിനുമായി ആലുവയിലെ സിദ്ദിഖിന്റെ വീട്ടില്‍ വെച്ച് അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തുകയുണ്ടായി. എന്നാല്‍ ചര്‍ച്ചയല്ല അവിടെ നടന്നത് എന്നാണ് ഷെയിന്‍ നിഗം പറയുന്നത്. മാത്രമല്ല എന്തുകൊണ്ടാണ് തനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത് എന്നും ഷെയിന്‍ നിഗം വെളിപ്പെടുത്തുന്നു.
പറയുന്നതിൽ വസ്തുതകളുണ്ട്
മലയാള സിനിമയെ പിടിച്ച് കുലുക്കിയ വിവാദത്തില്‍ ആരുടെ ഭാഗത്താണ് ശരി എന്നുളള ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. ഷെയിന്‍ നിഗം പറയുന്ന ചില കാര്യങ്ങളില്‍ വസ്തുതകള്‍ ഉണ്ട് എന്നാണ് താരവുമായുളള ചര്‍ച്ചയ്ക്ക് ശേഷം അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതായുമുണ്ട്.
അമ്മയ്ക്ക് അതൃപ്തി
വിവാദത്തിനിടെ ഒരാഴ്ചയോളം അജ്മീരില്‍ ആയിരുന്നു ഷെയിന്‍ നിഗം. പ്രശ്നപരിഹാരത്തിനായി കൊച്ചിയിലെത്തണമെന്ന് നടനോട് അമ്മ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷെയ്ന്റെ വരവ് വൈകുന്നതില്‍ അമ്മയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഷെയിന്‍ മുന്‍കൈ എടുക്കാതെ അമ്മയുടെ ഭാഗത്ത് നിന്ന് പ്രശ്നപരിഹാരത്തിന് ശ്രമം വേണ്ട എന്നാണ് ഭാരവാഹികള്‍ നിലപാടെടുത്തത്.
മൂന്ന് ചിത്രങ്ങളും പൂർത്തിയാക്കാം
അതിനിടെ കൊച്ചിയില്‍ എത്തിയ ഷെയിനെ സിദ്ധിക്കിന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. സിദ്ധിക്കും ഇടവേള ബാബുവും ഷെയിന്‍ നിഗവുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. മൂന്ന് ചിത്രങ്ങളാണ് ഷെയിന്‍ വിവാദത്തെ തുടര്‍ന്ന് മുടങ്ങിക്കിടക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളും പൂര്‍ത്തിയാക്കാം എന്ന് ഷെയിന്‍ അറിയിച്ചിട്ടുണ്ട്.
മോഹൻലാൽ പറഞ്ഞത്
അമ്മ സംഘടന പറയുന്നത് എന്താണെങ്കിലും അത് അനുസരിക്കാം എന്ന് ഷെയിന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നാണ് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ നിര്‍ദേശിച്ചിരിക്കുന്നത്. സിദ്ധിഖിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളുടെ വിവരങ്ങള്‍ മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ടെന്ന് ഇടവേള ബാബു വ്യക്തമാക്കി.
ഇനി ഷെയിൻ ചർച്ച നടത്തില്ല
തെറ്റുകള്‍ രണ്ട് ഭാഗത്തുമുണ്ടെന്നും ഇടവേള ബാബു പറഞ്ഞു. ഇനി ഷെയിന്‍ ആരുമായും ചര്‍ച്ച നടത്തില്ല. പകരം സംഘടനകള്‍ ചര്‍ച്ച നടത്തും. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് അടക്കം ഷെയിന്‍ പൂര്‍ത്തിയാക്കും. അത് കഴിഞ്ഞ് മാത്രം മറ്റ് സിനിമകളുടെ ജോലികള്‍ ഏറ്റെടുക്കുകയുളളൂ എന്നും കൂടിക്കാഴ്ചയില്‍ ധാരണ ഉണ്ടാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംവിധായകൻ വിളിച്ച് പറഞ്ഞത്
അടുത്ത ഘട്ടത്തില്‍ ഫെഫ്കയുമായി അമ്മ നേതൃത്വം ചര്‍ച്ച നടത്തും. ഇതുവരെ ഷെയിന്‍ പറയുന്നത് മാത്രമേ കേട്ടിട്ടുളളൂ. ഇനി സംവിധായകന്റെ ഭാഗത്ത് നിന്നുളളത് കൂടി കേള്‍ക്കണമെന്ന് ഇടവേള ബാബു പറഞ്ഞു. പത്ത് ദിവസം ഷൂട്ടിംഗിന് വേണം എന്നാണ് വെയിലിന്റെ നിര്‍മ്മാതാവ് പറഞ്ഞത്. താനത് 15 ദിവസമാക്കി കൊടുത്തു. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനമായ ശേഷം സംവിധായകന് തന്നെ വിളിച്ച് കൂടുതല്‍ ദിവസങ്ങള്‍ വേണമെന്ന് പറഞ്ഞുവെന്നും ഇടവേള ബാബു വെളിപ്പെടുത്തി.
പറഞ്ഞ സമയത്ത് തീരില്ല
ചര്‍ച്ചയില്‍ തീരുമാനമായി ഒപ്പിട്ട ശേഷം തന്നെ വിളിച്ച് പറഞ്ഞിട്ട് എന്താണ് കാര്യം എന്ന് സംവിധായകനോട് ചോദിച്ചു. ഇനിയൊരു അബദ്ധം പറ്റാതെ സംവിധായകന് എത്ര ദിവസം വേണമെന്ന് പറയട്ടെ. കുറേ ഭാഗങ്ങള്‍ ഇനിയും ചിത്രീകരക്കാനുണ്ടെന്നും സംവിധായകന് പറഞ്ഞ സമയത്ത് ഷൂട്ടിംഗ് തീര്ക്കാനാകില്ലെന്നുമാണ് ഷെയിന്‍ പറയുന്നത്. അക്കാര്യത്തില്‍ തീരുമാനമായതിന് ശേഷം നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുമെന്നും ഇടവേള ബാബു പറഞ്ഞു.
നടന്നത് ചർച്ചയല്ലെന്ന് ഷെയിൻ
എന്നാല്‍ സിദ്ധിഖിന്റെ വീട്ടില്‍ വെച്ച് ഇന്നലെ ചര്‍ച്ചകള്‍ നടന്നിട്ടില്ല, സ്വകാര്യ സംഭാഷണം മാത്രമാണ് നടന്നത് എന്നാണ് ഷെയിന്‍ നിഗം പറയുന്നത്. എന്തൊക്കെയാണ് സംഭവിച്ചത് എന്ന് താന്‍ അവിടെ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ തനിക്ക് ശുഭപ്രതീക്ഷകള്‍ അല്ലാതെ മറ്റൊന്നുമില്ലെന്നും ഷെയിന്‍ നിഗം പറഞ്ഞു. നാളെ എന്ത് നടക്കും എന്ന് നമുക്ക് പറയാനാകില്ലെന്നും ഷെയിന്‍ പ്രതികരിച്ചു.
നിങ്ങളെല്ലാവരും കാത്തിരിക്കൂ
നാളെ എന്ത് നടക്കും എന്നത് നാളെ കാണാം. നിങ്ങളെല്ലാവരൂ കാത്തിരിക്കൂയെന്നും ഷെയിന്‍ പറയുന്നു. തനിക്ക് ശുഭപ്രതീക്ഷയല്ലാതെ വേറൊന്നുമില്ല. താന്‍ എല്ലാവരോടും സഹകരിക്കാന്‍ തയ്യാറാണ്. പക്ഷെ തന്റെ കാര്യങ്ങളും ആള്‍ക്കാരെ അറിയിക്കും. അതും ആളുകള്‍ കേള്‍ക്കണം. അതിനും നീതി കിട്ടണമെന്നും ഷെയിന്‍ നിഗം കൊച്ചിയില്‍ പറഞ്ഞു.
മൂന്ന് സിനിമയും പൂർത്തിയാക്കാൻ തയ്യാർ
മുടങ്ങിക്കിടക്കുന്ന എല്ലാ സിനിമകളും പൂര്‍ത്തീകരിക്കാന്‍ തയ്യാറാണെന്നും നടന് വ്യക്തമാക്കി. ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. സിനിമ ഒരുപാട് പേരുടെ സ്വപ്നവും അധ്വാനവും ആണെന്നും ഷെയിന്‍ പറഞ്ഞു. തനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത് എന്നതും ഷെയിന്‍ നിഗം വെളിപ്പെടുത്തുന്നു.
ആ അവസ്ഥയിലേക്ക് എത്തിച്ചു
സിനിമ വൃത്തിയായി ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് ഉണ്ടായത്. വൃത്തിയായി ചെയ്യാന്‍ പറ്റാത്ത ഒരു അവസ്ഥയിലേക്ക് സംവിധായകന് അടക്കമുളളവര്‍ തന്നെ കൊണ്ടെത്തിക്കുകയായിരുന്നു. അങ്ങനെ ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ എന്നും ഷെയിന്‍ ആവശ്യപ്പെട്ടു. തന്റെ തീരുമാനം സിനിമ പൂര്‍ത്തിയാക്കുക എന്നത് തന്നെയാണെന്നും ഷെയിന്‍ പറഞ്ഞു.