ഷാനി പ്രഭാകറിന്റെ പരാതിയിൽ രണ്ട് പേർ കുടുങ്ങി.. 5 വർഷം വരെ അഴിയെണ്ണാം!
Recommended Video
കൊച്ചി: സാമൂഹ്യമാധ്യമങ്ങളുടെ അപവാദ പ്രചരണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ പ്രതികരിക്കുന്നവരും നിയമനടപടികളുമായി മുന്നോട്ട് പോകുന്നവരും വളരെ കുറവാണ്. പരാതി കൊടുത്താലും നടപടിയുണ്ടാകുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാലും കൂടുതല്‍ അപമാനിക്കപ്പെടുമെന്ന ഭയത്താലുമാണ് പലരുമതിന് മുതിരാത്തത്. എന്നാല്‍ സമീപകാലത്ത് സ്ഥിതിയില്‍ വലിയ മാറ്റമുണ്ട്.
ചന്ദ്രനിലിനി അഹിന്ദുക്കൾക്ക് നോ എൻട്രി! ബ്ലൂമൂണിന് കാവിയടിച്ച ലസിതയെ കണ്ടം വഴി ഓടിച്ച് ട്രോളന്മാർ
നടി പാര്‍വ്വതി തുടങ്ങി വെച്ച മാറ്റം എന്ന് വേണമെങ്കില്‍ പറയാം. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അധികാരികള്‍ ഗൗരവത്തിലെടുത്ത് തുടങ്ങിയിരിക്കുന്നു. അതിന് ഉദാഹരണമാണ് മനോരമ ന്യൂസിലെ അവതാരക ഷാനി പ്രഭാകറിന്റെ പരാതിയുണ്ടായിരിക്കുന്ന രണ്ട് പേരുടെ അറസ്റ്റ്.
അപവാദ പ്രചാരണം
മനോരമ ന്യൂസിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ഷാനി പ്രഭാകര്‍ സംഘപരിവാറിനോട് സ്വീകരിച്ചു വരുന്ന കടുത്ത സമീപനം തന്നെയാണ് അവരെ സംഘികളുടെ പൊതുശത്രുവാക്കി മാറ്റിയത്. തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജുമൊത്ത് ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഒരു മാധ്യമം പ്രസിദ്ധീകരിച്ചപ്പോള്‍ സംഘികളത് അശ്ലീല പ്രചാരണത്തിനാണ് ഉപയോഗപ്പെടുത്തിയത്.
ഡിജിപിക്ക് പരാതി
ഷാനിയേയും എം സ്വരാജിനേയും ചേര്‍ത്തുവെച്ച് നിരവധി ട്രോളുകളും അപവാദ പ്രചരണവും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നടക്കുകയുണ്ടായി. പ്രത്യേകിച്ച് സംഘപരിവാറിനോടും കോണ്‍ഗ്രസിനോടും ചായ്വുള്ള ഗ്രൂപ്പുകളിലാണ് ഇത്തരം പ്രചാരണങ്ങള്‍ നടന്നത്. ഈ അപവാദ പ്രചാരണത്തിന് എതിരെ ഷാനി ഡിജിപിക്ക് പരാതി നല്‍കുകയുണ്ടായി.
രണ്ട് പേർ പിടിയിൽ
ഷാനി പ്രഭാകറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലുവ പൂപ്പാടം നന്ദനത്തിലെ പിവി വൈശാഖിനെയാണ് കഴിഞ്ഞ ദിവസം ആദ്യം അറസ്റ്റ് ചെയ്തത്. കൊച്ചി മരട് പോലീസ് വൈശഖിനെതിരെ ഐടി ആക്ട് 67 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
5 വർഷം വരെ ശിക്ഷ കിട്ടാം
തൃശൂര്‍ പുത്തൂര്‍ സ്വദേശി സുനീഷാണ് അറസ്റ്റിലായ രണ്ടാമന്‍. ഐടി ആക്ട് 67 എ പ്രകാരം അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിന്റെ പേരിലാണ് അറസ്റ്റ്. അഞ്ച് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കേസില്‍ ഇനിയും ആളുകള്‍ പിടിയിലാകാനുണ്ടെന്നും വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മരട് പോലീസ് വ്യക്തമാക്കി.
അതിര് വിട്ട ട്രോളുകൾ
ഷാനിയേയും സ്വരാജിനേയും അപമാനിക്കുന്ന പോസ്റ്റുകൾ തിങ്ക് ഓവര്‍ കേരള എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഔട്ട്‌സ്‌പോക്കണ്‍, ഫ്രീതിങ്കേഴ്സ് അടക്കമുള്ള ഗ്രൂപ്പുകള്‍ വഴി ഇത്തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുകയായിരുന്നു. സംഭവം വിവാദമാവുകയും ഷാനി പ്രഭാകർ നിയമനടപടി സ്വീകരിക്കുകയും ചെയ്തതോടെ ഈ പേജുകളില്‍ നിന്നും ട്രോളുകളും കുറിപ്പുകളുമെല്ലാം അപ്രത്യക്ഷമായി.
തെളിവ് സഹിതം പരാതി
അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അടങ്ങുന്ന തെളിവ് സമീപമാണ് ഷാനി പ്രഭാകരന്‍ പോലീസിന് പരാതി നൽകിയത്. ഡിജിപിക്ക് നൽകിയ പരാതിയുടെ പൂർണ രൂപം ഷാനി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു. പരാതി ഇങ്ങനെയാണ്: സര്‍, ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നു.
സംഘടിതമായ ആക്രമണം
സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പ്രതികരണവുമായി എം സ്വരാജ്
വിവാദത്തിൽ പ്രതികരണവുമായി എം സ്വരാജ് എംഎൽഎയും രംഗത്ത് വരികയുണ്ടായി. സ്വരാജിന്റെ പ്രതികരണം ഇതാണ്: ഷാനി പ്രഭാകരൻ എന്നെ സന്ദർശിച്ചതിന്റെ പേരിൽ എന്തൊക്കെ ചർച്ചകളാണ് നടക്കുന്നത്. ഞാനും ഭാര്യയും താമസിക്കുന്ന ഫ്ലാറ്റിലാണ് ഞങ്ങളിരുവരുടെയും നിരവധി സുഹൃത്തുക്കൾ പലപ്പോഴും വരാറുള്ളത്. സൗഹൃദ സന്ദർശനങ്ങൾക്ക് രാഷ്ട്രീയ മാനമോ മറ്റ് അർത്ഥങ്ങളോ കൽപിക്കുന്നതെന്തിന്?
അടുത്ത സുഹൃത്തുക്കൾ
ഷാനി പല സന്ദർശകരിൽ ഒരാളല്ല . എന്റെ അടുത്ത സുഹൃത്താണ്. ഏറെക്കാലമായുള്ള സൗഹൃദമാണ് ഞങ്ങളുടേത്. രാഷ്ട്രീയക്കാരനും മാധ്യമ പ്രവർത്തകയുമാവുന്നതിന് മുമ്പേ ഞങ്ങൾ സുഹൃത്തുക്കളാണ്. രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമുള്ള ശക്തമായ വിയോജിപ്പുകൾക്കും തർക്കങ്ങൾക്കുമിടയിലും ഉലയാത്ത സൗഹൃദം. പരസ്പരം തിരുത്തിയും ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചു നടക്കുന്നവരാണ് ഞങ്ങൾ .
സുഹൃത്തുക്കളായി തുടരും
ജീർണതയുടെ അപവാദ പ്രചരണം തുടരട്ടെ. സ്പർശിക്കാനോ പോറലേൽപിക്കാനോ ആവില്ല ഈ സൗഹൃദത്തെ . എക്കാലവും ഞങ്ങൾ സുഹൃത്തുക്കളായിരിക്കും.ഈ വിഷയത്തിൽ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ അക്രമണോത്സുകത എത്രമാത്രമാണെന്ന് കണ്ടപ്പോൾ സൂചിപ്പിക്കുന്നുവെന്നു മാത്രം എന്നായിരുന്നു സ്വരാജിന്റെ പോസ്റ്റ്.