'ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ, നിയമസഭയിലേക്ക് തനിക്കും താത്പര്യമുണ്ട്, പക്ഷേ..'; കെ മുരളീധരൻ
കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ലെന്ന് കെ മുരളീധരൻ എംപി. ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ പാർട്ടി വിജയമാണ് പ്രഥമ ലക്ഷ്യം. അതുകഴിഞ്ഞേ നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകൾ വരുന്നൂള്ളൂ.ശശി തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നും മറ്റുള്ളവര്‍ക്ക് അയോഗ്യത ഉണ്ടെന്ന് അതിന് അര്‍ഥമില്ലെന്നും മുരളീധരൻ വ്യക്തമാക്കി. മനോരമ ന്യൂസ് ചാനലിനോടായിരുന്നു മുരളീധരന്റെ പ്രതികരണം.

'ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി കഴിയാൻ ഇനിയും മൂന്നേ കാൽ വർഷം ബാക്കിയുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിനും ഉണ്ട് ഒന്നേകാൽ വർഷം. അത് കഴിഞ്ഞ് തദ്ദേശ തിരഞ്ഞെടുപ്പ് വരാൻ ഉണ്ട്. ഇത് രണ്ടിന്റേയും ഫലമാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന്റെ ഏറ്റവും പരമ പ്രധാനമായ കാര്യം. ഈ കടമ്പ കടക്കലാണ് പാർട്ടിയുടെ ലക്ഷ്യം.

നിയസഭ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചാൽ ആര് എന്ന ചർച്ചയ്ക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല. മുഖ്യമന്ത്രിയെ നേരത്തേ പ്രഖ്യാപിച്ച് നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്ന പതിവ് കേരളത്തിൽ കോൺഗ്രസിനില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എം എൽ എമാരുടെ കൂടി അഭിപ്രായം പരിഗണിച്ച ശേഷമാണ് നേതാക്കളെ തിരഞ്ഞെടുക്കുക. ആ രീതിക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.

ശശി തരൂർ എന്ന വ്യക്തി മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗ്യനാണ്. എന്ന് കരുതി മറ്റുള്ളവർക്ക് എന്തെങ്കിലും അയോഗ്യത ഉണ്ടെന്നല്ല. കെ കരുണാകരനും എകെ ആന്റണറിയും ഉണ്ടായിരുന്ന സമയത്ത് ആരാണ് മുഖ്യമന്ത്രിയാകുകയെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അതും ആരും പറയാറില്ല. ഇപ്പോഴത്തെ തരൂരിന്റെ പര്യടത്തിൽ ആരും അസ്വസ്ഥത പെടേണ്ടതില്ല. മതമേലാധ്യക്ഷൻമാരിൽ നിന്നെല്ലാം പിന്തുണ ലഭിക്കുന്ന കോൺഗ്രസ് നേതാവിനെ പാർട്ടി പ്രയോജനപ്പെടുത്തും', മുരളീധരൻ വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് ഇനിയില്ലെന്നുള്ള ചില എംപിമാരുടെ പ്രതികരണത്തോടും മുരളീധരൻ മറുപടി നൽകി.'എല്ലാവർക്കും ആഗ്രഹം പ്രകടിപ്പിക്കാൻ മാത്രമേ സാധിക്കൂ. തീരുമാനം കൈക്കൊള്ളേണ്ടത് പാർട്ടിയാണ്. ഹൈക്കമാൻറിന്റേതാണ് അന്തിമ തീരുമാനം. ലോക്സഭയിലേക്ക് മത്സരിച്ചാൽ ജയിക്കില്ലെന്ന തോന്നലുണ്ട്, തോൽവി ഇപ്പോൾ തന്നെ സമ്മതിച്ചിരിക്കുകയാണ് എന്നൊരു പ്രചരണം വരും. അതുകൊണ്ടാണ് ലോക്സഭയിലേക്ക് വീണ്ടും സിറ്റിംഗ് സീറ്റിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ഞാൻ വ്യക്തമാക്കിയത്. അവിടേയും തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണ്.

എനിക്കും നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം ഉണ്ട്. പക്ഷേ എല്ലാവരും ലോക്സഭയിലേക്ക് എന്ന് പറയുമ്പോൾ തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്. പാർട്ടി അനുവദിച്ചാൽ വടകരയിൽ മത്സരിക്കാമെന്ന് താൻ അതുകൊണ്ട് കൂടിയാണ് പറഞ്ഞത്. അതും ഹൈക്കമാന്റ് ആണ് തീരുനാനിക്കേണ്ടത്.മത്സരിക്കണോ, മാറി നിൽക്കണോ , സീറ്റ് മാറണോ എന്നത് സംബന്ധിച്ചെല്ലാം തീരുമാനിക്കേണ്ടതും ഹൈക്കമാന്റാണ്ട.മുരളീധരൻ വ്യക്തമാക്കി.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഇല്ലെന്ന ശശി തരൂർ അടക്കമുള്ള എംപിമാരുടെ പ്രതികരണത്തിൽ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ രംഗത്തെത്തി. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈകമാന്‍റാണെന്നും സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടി ക്രമം ഉണ്ടെന്നും താരിഖ് അൻവർ പറഞ്ഞു. മത്സരിക്കേണ്ടത് സംബന്ധിച്ച് പാർട്ടി ഹൈക്കമാന്റിനോടാണ് തരൂർ അഭിപ്രായം പറയേണ്ടതെന്നും താരിഖ് അനവർ പറഞ്ഞു.












Click it and Unblock the Notifications