യൂത്ത് കോൺഗ്രസ് സ്വതന്ത്ര അഭിപ്രായമുള്ള സംഘടന; തരൂരിനെ വിലക്കലല്ല അച്ചടക്ക സമിതിയുടെ പണി; മുരളീധരൻ
കൊച്ചി: ശശി തരൂർ വിഷയത്തിൽ നടക്കുന്നത് അനാവശ്യ വിവാദമാണെന്ന് ആവർത്തിച്ച് കെ മുരളീധരൻ എംപി. എല്ലാ നേതാക്കൾക്കും എല്ലാ പരിപാടികളിലും പങ്കെടുക്കാം. ആരേയും തടയുകയല്ല പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. തരൂരിനെ വിലക്കലല്ല അച്ചടക്ക സമിതിയുടെ പണിയെന്നും മുരളീധരൻ പറഞ്ഞു. കോട്ടയം ജില്ലയിലെ പര്യടനം സംബന്ധിച്ച് തരൂരിനെതിരെ പാർട്ടിയിൽ പടയൊരുക്കം നടക്കുന്നതിനിടെയാണ് മുരളീധരന്റെ വാക്കുകൾ. സീ ന്യൂസ് മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'തരൂർ വിഷയത്തിൽ ഉണ്ടാക്കിയ വിവാദങ്ങൾ ആവശ്യമില്ലാത്തതാണ്. ഒരു നേതാവ് വന്ന് ഒരു സ്ഥലത്ത് പ്രസംഗിക്കുമ്പോൾ അതിനെ തടയുകയല്ല, പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്.നമ്മുക്ക് ഒരുപാട് നേതാക്കൾ ഉണ്ടെങ്കിൽ അവരുടെ സേവനം പാർട്ടിക്ക് വേണ്ടി വിനിയോഗിക്കുകയല്ലേ വേണ്ടത്. അടുത്ത മുഖ്യമന്ത്രി ആരെന്നതൊക്കെ ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതാണ്. ഇനിയും മൂന്നര കൊല്ലം കൂടി ബാക്കിയുണ്ട്. അതിനെ കുറിച്ചൊക്കെ എന്തിനാണ് ഇപ്പോൾ ആലോചിക്കുന്നത്.
പാർട്ടി വേദികളിൽ ആർക്കും പങ്കെടുക്കാം. പാർട്ടിയുടെ ഏത് ഘടകങ്ങളുടെ സമ്മേളനത്തിൽ പോകുമ്പോഴും ഡി സി സിയെ അറിയിക്കണം എന്നതാണ് പാർട്ടി നിർദ്ദേശം. എന്ന് വെച്ച് അങ്ങനെ വരുന്ന നേതാക്കളെ തടയാനും ഡി സി സി ശ്രമിക്കരുത്. പങ്കെടുക്കാൻ താത്പര്യപ്പെടുന്ന സംഘടന പാർട്ടിക്കെതിരായ വിമത പ്രവർത്തനം നടത്തുന്നതാണെങ്കിൽ ഡി സി സി അധ്യക്ഷന് അനുമതി തേടിയ നേതാവിനെ അറിയിക്കാം. അറിയിച്ചിട്ടും മുന്നോട്ട് പോകുകയണെങ്കിൽ ഡി സി സി അധ്യക്ഷന് കെ പി സി സി അധ്യക്ഷനെ അറിയിക്കാം.
യൂത്ത് കോൺഗ്രസ് എന്നത് സ്വതന്ത്ര അഭിപ്രായമുള്ള സംഘടനയാണ്. അതിൽ തരൂർ പങ്കെടുക്കുന്നുവെന്ന് വെച്ച് അദ്ദേഹത്തെ തടയാൻ പാടില്ല. അതേസമയം പോഷക സംഘടനയുടെ ലിസ്റ്റിൽ പെടാത്ത പരിപാടികളിൽ പങ്കെടുത്താൻ പങ്കെടുക്കരുതെന്ന് ഡി സി സി അധ്യക്ഷനറിയിക്കാം. അങ്ങനെയുള്ള വ്യക്തമായ നിർദ്ദേശങ്ങൾ കോൺഗ്രസിന്റെ അച്ചടക്ക സമിതി ഉണ്ടാക്കിയിട്ടുണ്ട്. അല്ലാതെ അച്ചടക്ക സമിതി ചേർന്ന് ആർക്കും നോട്ടീസ് അയക്കാനൊന്നുമല്ല', കെ മുരളീധരൻ പറഞ്ഞു.
അതേസമയം കോട്ടയത്തെ പര്യടനം സംബന്ധിച്ച് തരൂർ അറിയിച്ചില്ലെന്ന് കാണിച്ച് ഡി സി സി അധ്യക്ഷൻ നാട്ടകം സുരേഷ് കോൺഗ്രസ് അച്ചടക്ക സമിതിക്ക് പരാതി നൽകാനൊരുങ്ങുകയാണ്. പരിപാടിയെ കുറിച്ച് അറിയിക്കാത്തതിനാൽ യൂത്ത് കോൺഗ്രസ് പരിപാടിയിൽ തരൂരിനൊപ്പം പങ്കെടുക്കില്ലെന്ന് നാട്ടകം സുരേഷ് വ്യക്തമാക്കി. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റേയും കെ പി സി സി അച്ചടക്ക സമിതിയുടേയും നിർദ്ദേശം തരൂർ ലംഘിച്ചെന്നും പരിചയക്കുറവിന്റെ പ്രശ്നം തരൂരിന് ഉണ്ടെന്നാണ് കരുതുന്നതെന്നും നാട്ടകം സുരേഷ് പ്രതികരിച്ചു. അതേസമയം കെ പി സി സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എയും യൂത്ത് കോൺഗ്രസ് പരിപാടിയിൽ നിന്ന് അവസാന നിമിഷം പിൻമാറി. വ്യക്തിപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം.
ഗുജറാത്തിൽ പോളിംഗ് ശതമാനത്തിൽ കുറവ്; ആര് വിയർക്കും? നെഞ്ചിടിപ്പേറി പാർട്ടികൾ
സഭ നിയന്ത്രിക്കാൻ വനിതകൾ; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരള നിയമസഭ
അതേസമയം മലബാർ പര്യടനത്തിന്റെ വിവാദം കെട്ടടങ്ങും മുൻപാണ് ഇപ്പോൾ ശശി തരൂർ തെക്കൻ കേരള സന്ദർശനത്തിനൊരുങ്ങുന്നത്. ഇന്ന് പാലായിൽ കെ എം ചാണ്ടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുന്ന തരൂർ പാലാ, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെ കാണും. നാളെ വൈകീട്ടാണ് യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത്.