കെ മുരളീധരനെ കാത്ത് യുഡിഎഫിന്റെ സര്‍പ്രൈസ്; അധികാരത്തില്‍ എത്തിയാല്‍ അത് നടക്കും, വെളിപ്പെടുത്തി ശശി തരൂര്‍
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് നേമം. ബിജെപിക്ക് ആദ്യമായി അക്കൗണ്ട് തുറക്കാന്‍ സഹായിച്ച ഈ മണ്ഡലം എങ്ങനെയെങ്കിലും പിടിച്ചടക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. വമ്പന്‍ പദ്ധതികളാണ് ഇതിനായി യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ നടത്തുന്നത്. എല്‍ഡിഎഫിന് വേണ്ടി വി ശിവന്‍കുട്ടി ഇറങ്ങുമ്പോള്‍ കെ മുരളീധരന്‍ എന്ന കരുത്തനെയാണ് യുഡിഎഫ് രംഗത്തിറക്കിയത്. ഇപ്പോഴിതാ നേമത്ത് കെ മുരളീധരന്‍ ജയിച്ച് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ സംഭവിക്കുന്ന ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂര്‍..
കര്‍ഷക പ്രതിഷേധം: 12 മണിക്കൂര്‍ ഭാരത് ബന്ദിന് തുടക്കമായി, ചിത്രങ്ങൾ കാണാം

നേമത്ത് കട്ടയ്ക്ക് മത്സരം
ഒ രാജഗോപാലിന് പകരം കുമ്മനം രാജേശഖരനാണ് ബിജെപി ഇത്തവണ നേമത്ത് പരീക്ഷിക്കുന്നത്. ഇതോടെ മൂന്ന് ശക്തരായ നേതാക്കള്‍ തമ്മിലുള്ള ത്സരമാണ് നേമത്ത് നടക്കുക. കെ മുരളീധരന്റെ വരവോടെ യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ ആവേശത്തിലാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പ്രഖ്യാപിച്ചത് വൈകി
മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ആരെയിറക്കണം എന്ന് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. അതില്‍ ശശി തരൂര്‍ മുതല്‍ ഉമ്മന്‍ചാണ്ടിയുടെ പേര് വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് കെ മുരളീധരന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. കൂടാതെ രമേശ് ചെന്നിത്തലയുടെ പേരും മണ്ഡലത്തില്‍ ഉയര്‍ന്നിരുന്നു.

മുരളീധരന്റെ വരവ്
മണ്ഡലം പിടിച്ചെടുക്കാന്‍ മത്സരിക്കുമോ എന്ന് മുരളീധരനോട് ആദ്യം ചോദിച്ചത് ഉമ്മന്‍ചാണ്ടിയായിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ തയ്യാറാണെന്നാണ് കെ മുരളീധരന്‍ ഇതിന് മറുപടി പറഞ്ഞത്. ശേഷം മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും ഒരുമിച്ച് വിളിച്ചു. പിന്നീട് എല്ലാവരോടും സന്നദ്ധത അറിയിക്കുകയായിരുന്നു.

മണ്ഡലം ആര്‍ക്ക് അനുകൂലം
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ നേമം മണ്ഡലം ബിജെപിക്ക് അനുകൂലമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും നേമത്തെ വോട്ടിംഗ് നില ബിജെപിക്ക് അനുകൂലമാണ്. കെ മുരളീധരന് വിജയിക്കണമെങ്കില്‍ ഇത് മറികടക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഇടതുപക്ഷത്തിന് സ്വാധീനുമുള്ള മണ്ഡലം കൂടിയാണ് നേമം.

കേരളത്തിലെ ബിജെപി
നേമത്ത് കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ ഹൈക്കമാന്‍ഡ് നിര്‍ണായകമായ ഒരു നിര്‍ദ്ദേശം മുരളീധരന് കൈമാറിയിരുന്നു. അത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കെ മുരളീധരന്‍ വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാം എന്നായിരുന്നു നിര്‍ദേശം. അതുകൊണ്ടാണ് തന്നെ നിയോഗിച്ചതെന്നും മറ്റു എംപിമാര്‍ക്ക് ഇളവ് നല്‍കാതിരുന്നതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

വിജയിക്കുമെന്ന് പ്രതീക്ഷ
നേമത്ത് ഇത്തവണ കെ മുരളീധരന് വലിയ പ്രതീക്ഷയാണുള്ളത്. ഇന്ധന, പാചക വാതക വില വര്‍ദ്ധന എല്ലാ കുടുംബങ്ങളിലും ബിജെപിക്ക് എതിരാക്കിയിട്ടുണ്ട്. പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും ആഴക്കടല്‍ മത്സ്യബന്ധന വിവാദവും ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. ഇത് തനിക്ക് അനുകൂലമാകുമെന്നാണ് മുരളീധരന്റെ പ്രതീക്ഷ.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കെ മുരളീധരന് യുഡിഎഫ് ഒരു സര്‍പ്രൈസ് കാത്തുവച്ചിട്ടുണ്ട്. ഇക്കാര്യം ശശി തരൂര്‍ വെളിപ്പെടുത്തുകയും ചെയ്തു. മുരളീധരന്‍ ജയിച്ച് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ കെ മുരളീധരനെ മന്ത്രിയാക്കുമെന്നാണ് ശശി തരൂര്‍ പറയുന്നത്.

ബിജെപി വേണ്ടെന്ന സന്ദേശം
കേരളത്തില്‍ ബിജെപി വേണ്ടെന്ന സന്ദേശമായിരിക്കും കെ മുരളീധരന്റെ ജയത്തോടെ ഉണ്ടാവുകയെന്നും ശശി തരൂര്‍ പറയുന്നു. അടുത്ത 12 ദിവസം യുഡിഎഫിന് നിര്‍ണായകമാണെന്ന് പറഞ്ഞ തരൂര്‍ യുഡിഎഫ് ഭരണത്തില്‍ കയറുമെന്നും അവകാശപ്പെട്ടു. മീഡിയ വണിനോടയാണ് ശശി തരൂരിന്റെ പ്രതികരണം.

വിജയപ്രതീക്ഷ
ഇത്തവണ കടുത്ത മത്സരമാണ്. ആളുകളുടെ അവേശം കാണുമ്പോള്‍ വിജയ പ്രതീക്ഷയാണുള്ളത്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ഥാനാര്‍ത്ഥികളുണ്ട്. അവരെ കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ അവേശം കൂടുകയാണെന്നും ശശി തരൂര്‍ പറഞ്ഞു.

കേരളത്തില്‍ ഗുജറാത്ത് വേണ്ട
നേമത്തെ ബിജെപി അവരുടെ സ്വന്തം ഗുജറാത്താക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഒരു ഗുജറാത്ത് നമുക്ക് വേണ്ട. ഗുജറാത്ത് ഗുജറാത്തില്‍ തന്നെയിരിക്കട്ടെ. ഞങ്ങള്‍ നേമം വിട്ടുകൊടുക്കുകയില്ല. അതുകൊണ്ടാണ് ഇത്ര ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. നേമത്തെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാരിയിൽ ലുക്കായി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications