'യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെ പറ്റി അവരോട് ചോദിക്കണം, എനിക്കാരേയും ഭയമില്ല': തരൂര്‍
കോഴിക്കോട്: താന്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയ നടപടിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. ചില അസൗകര്യങ്ങള്‍ കൊണ്ടാണ് അവര്‍ പിന്‍മാറിയത് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. പിന്‍മാറിയതില്‍ തനിക്ക് പ്രശ്‌നമൊന്നും ഇല്ലെന്ന് തരൂര്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും തനിക്കാരെയും ഭയമില്ലെന്നും, തന്നെ ആരും ഭയക്കേണ്ടതില്ല എന്നും തരൂര് പറഞ്ഞു. തനിക്ക് വിലക്കില്ലെന്നും തരൂര്‍ കോഴിക്കോട് പറഞ്ഞു. സെമിനാറില്‍ യൂത്ത് കോണ്‍ഗ്രസിന് പകരം സംഘാടകരുണ്ട്. മലബാറിലെ പരിപാടികള്‍ക്ക് അനാവശ്യ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂരിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കള്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പിന്മാറ്റം എന്നാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അനുകൂല സാംസ്‌കാരിക സംഘടനയായ കൊടുവള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജവഹര്‍ ഫൗണ്ടേഷന്‍ സെമിനാര്‍ ഏറ്റെടുത്ത് നടത്തും. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും' എന്നതായിരുന്നു വിഷയം.

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്ലികാർജുൻ ഖർഗെയ്ക്കെതിരെ അദ്ദേഹം മത്സരിച്ചിരുന്നു. തരൂർ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെ കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് അതൃപ്തി ഉണ്ടായിരുന്നു. എന്നാൽ ചില നേതാക്കൾ അദ്ദേഹത്തിന് പിന്തുണ നൽകി. യുവനേതാക്കളാണ് തരൂരിനൊപ്പം ഉറച്ചുനിന്നത്.

അതേസമയം, തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മലബാർ പര്യടനം നടത്തുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ചില പ്രധാന പരിപാടികളിൽ പങ്കെടുക്കുന്ന തരൂർ പ്രമുഖരായ വ്യക്തികളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. 14 ജില്ലകളിലും പരിപാടികൾക്കു തുടക്കമിടുന്നതിന്റെ ആദ്യപടിയാണ് മലബാർ യാത്ര.

വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ശശി തരൂർ ശനിയാഴ്ച രാത്രി കോഴിക്കോടെത്തും. ശശി തരൂർ സമാന്തരമായി നടത്തുന്ന പരിപാടിയിൽ സഹകരിക്കേണ്ടതില്ല എന്ന തരത്തിൽ മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്ന് വിലക്കുണ്ടെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അനൗദ്യോഗികമായി പറയുന്നത്. കണ്ണൂരിലും യൂത്ത് കോൺഗ്രസിന്റെയും ഡിസിസിയുടെയും നേതൃത്വത്തിൽ നടത്താനിരുന്ന ഇത്തരത്തിൽ ഒരു പരിപാടിയിൽനിന്നും ഇരുവരും പിന്മാറിയതായും വിവരമുണ്ട്.

അതേസമയം, യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കെഎസ് ശബരീനാഥന്‍ രംഗത്തെത്തി. അനാവശ്യ വിവാദം ഉണ്ടാക്കുന്നത് ഒഴിവാക്കാമായിരുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി. സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പ്രോഗ്രാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ്. മലബാറിന്റെ മണ്ണില്‍ കോണ്‍ഗ്രസിന്റെ മതേതര സ്വഭാവം ഉയര്‍ത്തികാട്ടുവാന്‍ ഈ പ്രോഗ്രാമിലൂടെ ഡോ. ശശി തരൂരിന് കഴിയുമായിരുന്നു.
എന്നാല്‍ ഈ പ്രോഗ്രാം മാറ്റുവാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിര്‍ദേശം വന്നു എന്ന് മാധ്യമങ്ങള്‍ മുഖാന്തരം അറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തരൂരിന് ആണോ ഈ ലോകത്തില്‍ വേദികള്‍ക്ക് ദൗര്‍ലഭ്യം എന്നും ശബരിനാഥൻ പറഞ്ഞു












Click it and Unblock the Notifications