സൂപ്പർ താരങ്ങളെ ചോദ്യം ചെയ്ത് നടി ഷീല.. 4 കോടിയുടെ കാറുള്ളവർ കേരളത്തിന് എന്ത് കൊടുത്തു?
തിരുവനന്തപുരത്ത്: മാനത്തിരിക്കുന്ന പല താരങ്ങളും മണ്ണിലേക്കിറങ്ങി എന്നതാണ് കേരളം കടന്ന് പോയ ഈ പ്രളയകാലത്തെ ഒരു വലിയ പ്രത്യേകത. സലിം കുമാറും അനന്യയും ധര്‍മ്മജനും അടക്കം പല താരങ്ങളും പ്രളയത്തിന് ഇരകളായിരുന്നു.
ടൊവിനോ തോമസും രാജീവ് പിള്ളയും മേജര്‍ രവിയും അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തകരായി.പൂര്‍ണിമയും പാര്‍വ്വതിയും ഇന്ദ്രജിത്തും റിമ കല്ലിങ്കലും അടക്കമുള്ളവര്‍ ദുരിതബാധിതര്‍ക്ക് സഹായമെത്തിച്ചു. എന്നാല്‍ താരങ്ങളുടെ സഹായം പോരെന്ന് വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ഷീല.
വിമർശനവുമായി നടി
പ്രളയ കേരളത്തെ താരങ്ങള്‍ സഹായിച്ചത് വളരെ കുറഞ്ഞ് പോയി എന്ന് അഭിപ്രായപ്പെട്ടാണ് ഷീല രംഗത്ത് വന്നിരിക്കുന്നത്. സൂപ്പര്‍സ്റ്റാറുകളെ ഉന്നം വെച്ച് കൊണ്ടാണ് ഷീലയുടെ വിമര്‍ശനം എന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളത്തിലെ താരങ്ങള്‍ നല്‍കിയ തുക കുറഞ്ഞ് പോയി എന്ന വിമര്‍ശനമാണ് ഷീല ഉന്നയിച്ചിരിക്കുന്നത്.
കേരളത്തിന് എന്ത് കൊടുത്തു
നാല് കോടിയുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് എന്ത് നല്‍കിയെന്ന് ഷീല ചോദിക്കുന്നു. അവര്‍ ഒരു സിനിമയ്ക്ക് വാങ്ങിക്കുന്ന പ്രതിഫലമെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമായിരുന്നുവെന്നാണ് ഷീല അഭിപ്രായപ്പെട്ടിരിക്കുന്നത്.
താരനിശ സംഘടിപ്പിക്കണം
ജനങ്ങള്‍ ടിക്കറ്റിനായി മുടക്കിയ പണം ഉപയോഗിച്ചാണ് തങ്ങള്‍ സിനിമാക്കാര്‍ വളര്‍ന്നതെന്ന് ഓര്‍ക്കണമെന്നും നടി പറഞ്ഞു. കേരളത്തെ സഹായിക്കാന്‍ ധനസമാഹരണം നടത്താന്‍ താരനിശ സംഘടിപ്പിക്കണമെന്നും ഷീല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം നല്‍കിയ ശേഷമാണ് നടിയുടെ പ്രതികരണം.
സംഭാവന വളരെ കുറഞ്ഞ് പോയി
തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ബോളിവുഡില്‍ താരങ്ങള്‍ കോടികള്‍ വരെ കേരളത്തിന് നല്‍കിയപ്പോള്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളുടെ സംഭാവന വളരെ കുറഞ്ഞ് പോയി എന്നൊരു അഭിപ്രായം സോഷ്യല്‍ മീഡിയയ്ക്കും ഉണ്ട്. ഷീലയുടെ അഭിപ്രായത്തോട് പൂര്‍ണായും യോജിക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.
ആദ്യസഹായം തമിഴകത്ത് നിന്ന്
പ്രളയമുണ്ടായപ്പോള്‍ ആദ്യം സഹായം പ്രഖ്യാപിച്ചത് മലയാള താരങ്ങളല്ല, മറിച്ച് തമിഴിലെ സൂര്യയും കാര്‍ത്തിയുമാണ്. ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ കേരളത്തിന് നല്‍കി. പിന്നാലെ കമല്‍ഹാസന്‍ 25 ലക്ഷം രൂപയും വിജയ് 70 ലക്ഷവും നല്‍കി. നടന്‍ വിജയ്കാന്ത് ഒരു കോടിയുടെ സാധനങ്ങളാണ് നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
35 ലക്ഷം നൽകി ചിയാൻ വിക്രം
വിജയ് സേതുപതി 25 ലക്ഷവും ധനുഷ് 15 ലക്ഷവും ശിവകാര്‍ത്തികേയന്‍, വിശാല്‍, നയന്‍താര എന്നിവര്‍ പത്ത് ലക്ഷവും കേരളത്തിന് നല്‍കി. വിക്രം കേരളത്തിന് വേണ്ടി സംഭാവന ചെയ്തത് 35 ലക്ഷമാണ്. തെലുങ്കില്‍ നിന്നും കേരളത്തിന് സഹായമൊഴുകി. യുവതാരം വിജയ് ദേവരുകൊണ്ട 5 ലക്ഷം നല്‍കി.
സുശാന്തിന്റെ ഒരു കോടി
രാംചരണ്‍ തേജ 60 ലക്ഷവും ഭാര്യ 1.20 കോടിയും കേരളത്തിന് വാഗ്ദാനം ചെയ്തു. അല്ലു അര്‍ജുന്‍ കേരളത്തിന് നല്‍കിയത് 25 ലക്ഷമാണ്. ബോളിവുഡും കേരളത്തിന് കൈ അയച്ച് സംഭാവന നല്‍കി. 1 കോടി നല്‍കിയ സുശാന്ത് രാജ്പുത് മുതല്‍ 20 ലക്ഷം രൂപ നല്‍കിയ അക്ഷയ് കുമാറും 10 ലക്ഷം നല്‍കിയ കങ്കണയും അക്കൂട്ടത്തിലുണ്ട്.
അമ്മയുടെ 50 ലക്ഷം
അന്യഭാഷകളില്‍ നിന്ന് സഹായമൊഴുകിയ ആദ്യഘട്ടത്തില്‍ കേരളത്തിലെ താരങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ച് അനക്കമൊന്നും ഉണ്ടായില്ല. പിന്നാലെ അമ്മ ആദ്യ ഘടുവായി പത്ത് ലക്ഷം നല്‍കിയത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. പിന്നീട് നാല്‍പത് ലക്ഷം കൂടി അമ്മ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയുണ്ടായി.
സഹായവുമായി മലയാളവും
വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ സഹായമായി കൈമാറി. മോഹന്‍ലാലിന്റെ വകും 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് എത്തി. നിവിന്‍ പോളിയും 25 ലക്ഷമാണ് കൈമാറിയത്. പൃഥ്വിരാജും ജയസൂര്യയും അടക്കമുള്ള താരങ്ങളുടെ സംഭാവന വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.