ഹാദിയയുടേത് മതംമാറ്റത്തിന് വേണ്ടി നടത്തിയ ലൗ ജിഹാദെന്ന് ബിജെപി.. പിന്നിൽ പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീം കോടതി വിധിക്ക് ശേഷവും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഹാദിയ-ഷെഫിന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഷെഫിന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാമെന്ന് എന്‍ഐഎയോട് വ്യക്തമാക്കിയിരുന്നു.
ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനുമെതിരെ ഏറ്റവും അധികം പ്രശ്‌നങ്ങളുണ്ടാക്കിയത് സംഘപരിവാര്‍ ആയിരുന്നു. ഹാദിയയുടേത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നു എന്നാണ് ആരോപണം. ഹാദിയ കേസില്‍ തീവ്രവാദ ബന്ധങ്ങളുണ്ടെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നുണ്ട്. സേലത്ത് നിന്നും കേരളത്തിലെത്തിയ ഹാദിയയും ഷെഫിനും ആദ്യം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചതോടെ വിവാദം വീണ്ടും കത്തുകയാണ്.
പോപ്പുലർ ഫ്രണ്ടിന് നിരോധനം
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരസംഘടനയാണ് എന്നാണ് സംഘപരിവാര്‍ ഉയര്‍ത്തുന്ന ആരോപണം. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കഴിഞ്ഞു. കേരളത്തില്‍ നിന്നടക്കം നിരവധി പേരെ മതംമാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ക്കുന്നതിന് സിറിയയിലേക്ക് കടത്തുന്നു എന്നതടക്കമുള്ള ആരോപണങ്ങള്‍ സംഘടനയ്ക്ക് എതിരെയുണ്ട്. ഹാദിയ കേസിലും പോപ്പുലര്‍ ഫ്രണ്ട് പ്രതിസ്ഥാനത്തുണ്ട്. ഹാദിയയുടെ മതംമാറ്റത്തിനും വിവാഹത്തിനും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളാണ് എന്നാണ് ആരോപണം.
എന്‍ഐഎ അന്വേഷണം
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന എന്‍ഐഎ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അന്ന് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത നല്‍കിയത്. ഹാദിയ കേസോടെയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടന വീണ്ടും സജീവമായി വാര്‍ത്തകളില്‍ നിറഞ്ഞത്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളെക്കുറിച്ചും ഹാദിയ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്.
കോഴിക്കോട്ടെ സന്ദർശനം വിവാദത്തിൽ
സുപ്രീം കോടതി വിധിക്ക് ശേഷം ഷെഫിന്‍ ജഹാനൊപ്പം കേരളത്തിലെത്തിയ ഹാദിയ കോഴിക്കോടെത്തി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ദേശീയ പ്രസിഡണ്ടായ ഇ അബൂബക്കര്‍ അടക്കമുള്ളവരെയാണ് ഹാദിയയും ഷെഫിനും സന്ദര്‍ശിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന് ഹാദിയ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സുപ്രീം കോടതി വരെയുള്ള നിയമ പോരാട്ടത്തിലടക്കം തുടക്കം മുതല്‍ പോപ്പുലര്‍ ഫ്രണ്ടാണ് തനിക്കൊപ്പം നിന്നതെന്നും മറ്റ് സംഘടനകള്‍ക്ക് പരിമിതിയുണ്ടായിരുന്നുവെന്നും ഹാദിയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ആരോപണവുമായി ബിജെപി
ഹാദിയയും ഷെഫിനും തങ്ങളെ സഹായിച്ചത് പോപ്പുലര്‍ ഫ്രണ്ടാണ് എന്ന് പറഞ്ഞതും അവരുടെ ഓഫീസില്‍ സന്ദര്‍ശനം നടത്തിയതും ഈ സംഭവങ്ങളിലെ ഭീകരവാദ ബന്ധമാണ് വെളിപ്പെടുത്തുന്നത് എന്നാണ് ബിജെപി നേതാവ് വി മുരളീധരന്റെ ആരോപണം. അഖിലയുമായുള്ള ഷെഫിന്‍ ജഹാന്റെ പ്രണയ നാട്യവും തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്കും പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണ് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ് എന്നും മുരളീധരന്‍ പറയുന്നു. രാജ്യത്താകമാനം നിരവധി ഭീകരവാദ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളള സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും വി മുരളീധരന്‍ ആരോപിക്കുന്നു.
ഇത് ലൗ ജിഹാദാണ്
കേരളത്തില്‍ എത്തിയ ഉടനെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കാണാനോടിയെത്തിയത് ആ സംഘടനയുമായി ഷെഫിന്‍ ജഹാന് വലിയ ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ്. അഖിലയെ ഹാദിയയാക്കി മതം മാറ്റിയതിന് പിന്നില്‍ മറ്റ് പലതുമുണ്ടെന്നും വി മുരളീധരന്‍ ആരോപിച്ചു. ഹാദിയയുടെ വിവാഹത്തിന് പിന്നില്‍ മതംമാറ്റത്തിന് വേണ്ടിയുള്ള ലൗ ജിഹാദാണ് എന്നും മുരളീധരന്‍ ആരോപിച്ചു. ഷെഫിന്‍ ജഹാന് തീവ്രവാദ ബന്ധമില്ലെന്നും അവരുടേത് പ്രണയവിവാഹമാണ് എന്നുമാണ് ഇടതുപക്ഷവും കോണ്‍ഗ്രസും പറയുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നാണ് മനസ്സിലാകുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.
വിശദമായ അന്വേഷണം നടത്തണം
ഹാദിയയുടേയും ഷെഫിന്‍ ജഹാന്റെയും വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അസാധുവാക്കുക മാത്രമാണ് സുപ്രീം കോടതി ചെയ്തത് എന്ന് വി മുരളീധരന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. അതല്ലാതെ ഹാദിയ കേസുമായി ബന്ധപ്പെട്ടിട്ടുളള ഭീകരവാദ കേസുകളൊന്നും ഒഴിവാക്കിയിട്ടില്ല. ഷെഫിന്‍ ജഹാന്റെ ഭീകരവാദ ബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നത് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവായ സൈനബയെ ഉള്‍പ്പെടെ ഉള്ളവരെ ഹാദിയ കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.
ഭാര്യയുടെ പരാതിക്ക് പിന്നാലെ ഷമിയെ കാണാനില്ല? എവിടെയെന്ന് ആർക്കുമറിയില്ല.. ഒപ്പം സഹോദരനും!
ഷുഹൈബിന്റെ കൊലയാളികളെ സിപിഎം കൈവിട്ടു.. ആകാശ് തില്ലങ്കേരി അടക്കമുള്ളവർ പുറത്ത്!