സർവജന സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റും, പുതിയ പ്രിൻസിപ്പൽ ഉടൻ, ക്ലാസുകൾ ചൊവ്വാഴ്ച മുതൽ
ബത്തേരി: ക്സാസ് മുറിയിൽ നിന്നും പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ മരിച്ചതിനെ തുടർന്ന് അടച്ചിട്ട സർവജന സ്കൂളിലെ എട്ട് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കും. യുപി വിഭാഗത്തിലെ ക്ലാസുകൾ ഡിസംബർ രണ്ടാം തീയതി മുതൽ ആരംഭിക്കും. ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ഞായറാഴ്ച ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം.
ഷഹലയുടെ മരണം; പ്രതികരിച്ച വിദ്യാർത്ഥിനിക്കും അച്ഛനും ഭീഷണി, അപായപ്പെടുത്തുമോയെന്ന് ഭയം!
ഷഹല ഷെറിന് പാമ്പുകടിയേറ്റ സർവജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കും. പഴയ കെട്ടിടത്തിന്റെ ഭാഗത്ത് പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. ക്സാസുകൾ പുനരാരംഭിച്ച ശേഷം യുപി വിഭാഗത്തിലെ കുട്ടികൾക്കായി പ്രത്യേക കൗൺസിംലിംഗ് നൽകും. സ്കൂളിൽ സുചീകരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനമായി.
ഷഹല ഷെറിന്റെ മരണത്തിൽ സ്കൂൾ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ വിദ്യാർത്ഥികളോട് സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികൾ ഉണ്ടാകരുതെന്ന് യോഗം നിർദ്ദേശിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് ആരോപണ വിധേയനായ സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപകനേയും സസ്പെന്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സ്കൂളിന് പകരം പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി.
വിദ്യാഭ്യാസ മന്ത്രി അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കാനാണ് തീരുമാനം. ആറ് മാസം കൊണ്ട് നിർമാണ പ്രവർത്തികൾ പൂർത്തിയാക്കും. അതേ സമയം ഷഹലാ ഷെറിന്റെ മരണത്തിൽ പോലീസ് കേസെടുത്ത നാല് പ്രതികളും ഒളിവിലാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രി ഡോക്ടർ ജിസ ,ഹെഡ് മാസ്റ്റർ മോഹൻ കുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല.