സ്പ്രിങ്ക്ളർ; 'ഐസക്കിന് എന്താണ് ന്യായീകരണമാണ് പറയാനുള്ളത് ?മോഷ്ടിച്ച മുതൽ ഇപ്പോഴും കള്ളന്റെ കയ്യിൽ'
തിരുവനന്തപുരം; കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളുടെ വിവരങ്ങള് സർക്കാർ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്താൽ മതിയെന്നാണ് സർക്കാരിൻറെ പുതിയ നിർദ്ദേശം. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് നിര്ദേശം നല്കിയിട്ടുണ്ട്. വിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളറിന്റെ വെബ്സൈറ്റിൽ ഉൾപ്പെടുന്നതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. പിന്നാലെയായിരുന്നു നടപടി.
എന്നാൽ ഇടപാടുകളിൽ നിന്നും സർക്കാർ പിൻമാറുന്നതായുള്ള പ്രഖ്യാപനം വെറും നാടകം മാത്രമാണെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.
വെറും നാടകം മാത്രം
അഴിമതിക്കഥകൾ ഓരോന്നായി പുറത്തുവന്നു തുടങ്ങിയതോടെ സ്പ്രിങ്ക്ളറുമായുള്ള ഇടപാടുകളിൽ നിന്നും സർക്കാർ പിൻമാറുന്നതായുള്ള പ്രഖ്യാപനം വെറും നാടകം മാത്രമാണ്. കേരളത്തിലെ റേഷൻകാർഡുകളിലെ വ്യക്തി വിവരങ്ങളടക്കം സ്പ്രിങ്ക്ളർക്ക് കൈമാറിയ ശേഷമാണ് ഈ പിൻമാറ്റം. ദുരന്തത്തിനിടയിലൂടെ കക്കാനിറങ്ങിയവരെ കയ്യോടെ പിടികൂടിയപ്പോൾ കള്ളൻ മോഷണം നിർത്തി ഓടിയ അവസ്ഥയാണിപ്പോൾ സർക്കാരിന്. ഇതുവരെ മോഷ്ടിച്ച മുതൽ ഇപ്പോഴും കള്ളന്റെ കയ്യിൽ തന്നെയുണ്ട്.
കുറ്റസമ്മതമാണ്
സ്പ്രിങ്ക്ളർ ഇടപാടുമായി ബന്ധപ്പെട്ട് ധനകാര്യ ഡോ.തോമസ് ഐസക്കിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് തന്നെ ഡാറ്റാ വിൽപ്പന നടന്നിട്ടുണ്ടെന്ന കുറ്റസമ്മതമാണ്. ഇടപാടിനെ ന്യായീകരിക്കാൻ കൃത്യമായ മറുപടി ഇല്ലാത്തതിനാൽ സാങ്കേതിക പദാവലികൾ കുത്തിനിറച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുക എന്ന തന്ത്രമാണ് അദ്ദേഹം സ്വീകരിക്കുന്നത്. സർക്കാർ സ്പ്രിങ്ക്ളറുമായുള്ള ഇടപാടിൽ നിന്നും പിൻമാറിയതോടെ ഐസക്കിൻ്റെ ന്യായീകരണ പോസ്റ്റിന് തന്നെ പ്രസക്തി ഇല്ലാതായിരിക്കുകയാണ്. എന്നാൽ കേരളത്തിലെ ധനകാര്യമന്ത്രി പൊതു ജനങ്ങളുടെ സാമാന്യബുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അതിന് മറുപടി പറയേണ്ടി വരുന്നത്.
എങ്ങനെയാണ് മലയാളി സ്റ്റാർട്ടപ്പാകുന്നത്
ലോകാരോഗ്യ സംഘടനയ്ക്ക് വേണ്ടി ബിഗ് ഡാറ്റാ അനലെെസിങ് നടത്തുന്നത് സ്പ്രിങ്ക്ളർ ആണെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ സ്പ്രിങ്ക്ളറുടെ വെബ്സൈറ്റിലെ ക്ലൈൻ്റ് ലിസ്റ്റിൽ പോലും ലോകാരോഗ്യ സംഘടനയുടെ പേരില്ല. പിന്നെ എങ്ങനെയാണ് ഈ അറിവ് ഐസക്കിന് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം. മലയാളി സ്റ്റാർട്ടപ്പുകളുടെ സേവനം കേരളത്തിന് വേണ്ടി വിനിയോഗിക്കുക എന്ന നയത്തിൻ്റെ ഭാഗമായാണ് ടെൻഡർ വിളിക്കാതെ സ്പ്രിങ്ക്ളറെ ചുമതല ഏൽപ്പിച്ചതെന്നാണ് ധനകാര്യമന്ത്രിയുടെ മറ്റൊരു ന്യായീകരണം. അമേരിക്കൻ പൗരനായ രാജി തോമസിൻ്റെ സ്ഥാപനം എങ്ങനെയാണ് മലയാളി സ്റ്റാർട്ടപ്പാകുന്നത്.
ആരെ പറ്റിയ്ക്കാനാണ്
അങ്ങനെയാണെങ്കിൽ ഇന്ത്യൻ വംശജർ തലപ്പത്തിരിക്കുന്ന ഗൂഗിളും മൈക്രോസോഫ്റ്റുമൊക്കെ ഇന്ത്യൻ കമ്പനികളാണെന്ന് പറയേണ്ടി വരുമോ?ഈ ഡാറ്റകളൊക്കെ അമേരിക്കയിലാണ് സൂക്ഷിക്കുകയെന്ന് കമ്പനി തന്നെ പറയുമ്പോൾ ഇന്ത്യയിലെ സെർവറുകളിലാണ് അവ സൂക്ഷിക്കുകയെന്ന് ധനമന്ത്രി നുണ പറയുന്നത് ആരെ പറ്റിയ്ക്കാനാണ്. അമേരിക്കൻ പൗരനായ രാജി തോമസിനെ പ്രവാസി വ്യവസായി എന്ന് ഐസക്ക് വിശേഷിപ്പിക്കുന്നതും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. വിദേശ പൗരനായ അദ്ദേഹം വിദേശ വ്യവസായി ആണ്. അദ്ദേഹത്തിൻ്റെ സ്ഥാപനത്തിലുള്ളവരെല്ലാം അമേരിക്കക്കാരായ ഡയറക്ടർമാരാണ്. അവർക്കൊക്കെ കേരളത്തോടുള്ള സ്നേഹം കാരണം നിഷ്കാമ കർമം ചെയ്യുകയാണെന്ന വാദം ഒരു മലയാളിയും വിശ്വസിക്കില്ല.
എന്താണ് ന്യായീകരണം പറയാനുള്ളത് ?
കോവിഡ് ബാധിതരുടെ രോഗവിവരങ്ങൾക്ക് പുറമെ മുഴുവൻ റേഷൻകാർഡുകളിലെ വ്യക്തി വിവരങ്ങളും,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള ആശുപത്രികളിൽ ചികിൽസയ്ക്കെത്തുന്നവരുടെ വിവരങ്ങളും കമ്പനിയ്ക്ക് കൈമാറുന്നതിനെപ്പറ്റി ഐസക്കിന് എന്താണ് ന്യായീകരണം പറയാനുള്ളത് ?കൊറോണയുടെ മറവിൽ അഴിമതി നടത്തുമ്പോൾ അത് ചൂണ്ടി കാണിക്കുന്ന പൊതുപ്രവർത്തകരെ കൂട്ടമായി പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്തതുകൊണ്ട് മാത്രം നിങ്ങളുടെ കള്ളക്കളികൾ മൂടി വെക്കാനാവില്ല.
പ്രതിപക്ഷത്തിന്റെ പണി
പ്രതിപക്ഷം സത്യങ്ങൾ വിളിച്ച് പറയുബോൾ ട്രോളുകൾ ഇറക്കിയും സൈബർ ഗുണ്ടകളെ ഇറക്കിയും സത്യത്തെ മായ്ച്ചു മായ്ച്ച് കളയാമെന്ന് കരുതണ്ട.നിങ്ങളിനി എന്തൊക്കെ തന്നെ ചെയ്താലും പ്രതിപക്ഷം നിങ്ങളുടെ ജനവിരുദ്ധ നടപടികളെ എതിർത്ത് കൊണ്ടെയിരിക്കും.സർക്കാർ നടത്തുന്ന അഴിമതികൾക്ക് കുട പിടിക്കലല്ല പ്രതിപക്ഷത്തിന്റെ പണി. കൊറോണയുടെ മറവിൽ മാധ്യമങ്ങളുടെയും പൊതു ജനങ്ങളുടെയും കണ്ണിമുടികെട്ടാം എന്നത് വ്യാമോഹം മാത്രമാണ്.