ഡാറ്റാബേസ് വിവാദം, സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിടുമോ? സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷിബു ബേബി ജോണ്‍
തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ള രോഗികളുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്കളിന്റെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇനി വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടതെന്ന് തദ്ദേശസ്വയംഭരണ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡിന്റെ മറവില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ അമേരിക്കന്‍ പിആര്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ സ്പ്രിങ്ക്‌ളറിന് വില്‍ക്കുകയൊണന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയിറക്കിയത്. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍. ക്യാബിനറ്റ് അനുമതിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ അറിയിച്ചു. കുറിപ്പ് വായിക്കാം.
ധനകാര്യ മന്ത്രി അവകാശപ്പെടുന്നത്
വിദേശ കമ്പനിയായ സ്പ്രിങ്ക്ളറുമായി സംസ്ഥാന സർക്കാരിന് നോൺ ഡിസ്ക്ലോഷർ എഗ്രിമെൻ്റ് ഉണ്ടെന്നാണ് ധനകാര്യ മന്ത്രി അവകാശപ്പെടുന്നത്. അദ്ദേഹത്തിൻ്റെ വാദങ്ങളെല്ലാം അംഗീകരിച്ചാൽ പോലും ജനങ്ങളുടെ വ്യക്തി വിവരങ്ങൾ കൈമാറുന്ന എഗ്രിമെൻ്റ് ഒപ്പിടാൻ സംസ്ഥാന സർക്കാരിനെന്താണ് അവകാശമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ബോധ്യം നിങ്ങൾക്കില്ലേ
2000 ത്തിലെ ഐടി ആക്ട് 43 (A), 72 (A) വകുപ്പുകളുടെ ലംഘനമാണ് ഇതെന്ന ബോധ്യം നിങ്ങൾക്കില്ലേ. നിലവിലെ ഇന്ത്യൻ നിയമപ്രകാരം ഒരാളുടെ ഹെൽത്ത് റെക്കോർഡ്സ് സെൻസിറ്റീവ് ഇൻഫർമേഷനാണ്. അതുകൊണ്ടുതന്നെ അത് അയാളുടെ സ്വകാര്യതയുടെ ഭാഗമാണ്. 2017 ലെ ജസ്റ്റിസ് പുട്ടുസ്വാമി Vs യൂണിയൻ ഓഫ് ഇന്ത്യാ കേസിലെ വിധി പ്രകാരം സ്വകാര്യത ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. ആ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ ഇടപാടിലൂടെ സംസ്ഥാന സർക്കാർ നടത്തുന്നത്.
അനുമതി ഉണ്ടായിരിക്കണം
ഇന്ത്യയിലെ നിലവിലെ നിയമപ്രകാരം ഒരു പൗരൻ്റെ EHR (Electronic Health Records) / EMR (Electronic Medical Records) കൈമാറ്റം ചെയ്യണമെങ്കിൽ ICMR (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) ൻ്റെയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെയും അനുമതി ഉണ്ടായിരിക്കണം. അനുമതിയ്ക്കായി അപേക്ഷിച്ചിട്ടുണ്ടോ, എന്നാണ് അപേക്ഷിച്ചത്, അവർ അനുമതി തന്നിട്ടുണ്ടോ എന്നീ കാര്യങ്ങളും സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. വിദേശ കമ്പനിയുമായുള്ള ഇടപാടിൽ തകരാറുകളൊന്നുമില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഗവൺമെൻ്റ് ഉത്തരവും കരാറും പുറത്തുവിടാൻ സർക്കാരിനെ ഞാൻ വെല്ലുവിളിക്കുന്നു.
മാനദണ്ഡം
സർക്കാരിനെ ഡിജിറ്റൽ അസിസ്റ്റ് ചെയ്യാൻ എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്പ്രിങ്ക്ളറിനെ തെരഞ്ഞെടുത്തതെന്ന് ഇപ്പോഴും മുഖ്യമന്ത്രിയോ ധനകാര്യ മന്ത്രിയോ വ്യക്തമാക്കിയിട്ടില്ല. ഏത് ക്യാബിനറ്റിലാണ് ഇതിനുള്ള തീരുമാനമെടുത്തത്? നിയമവകുപ്പിൻ്റെയും ധനകാര്യവകുപ്പിൻ്റെയും അനുമതി ഈ ഇടപാടിനുണ്ടോ? നിയമവകുപ്പ് ഈ പ്രൊപ്പോസലിൽ എന്ത് അഭിപ്രായമാണ് രേഖപ്പെടുത്തിയതെന്ന് സർക്കാർ പരസ്യപ്പെടുത്തണം.
സർക്കാരിൻ്റെ ശ്രമഫലം
കഴിഞ്ഞ നാല് വർഷമായിട്ടുള്ള സർക്കാരിൻ്റെ ശ്രമഫലമായിട്ടാണ് സ്പ്രിങ്ക്ളറിലേക്ക് കേരള സർക്കാർ എത്തിയതെന്ന് ധനകാര്യമന്ത്രി എഫ്ബി പോസ്റ്റിൽ വ്യക്തമാക്കുന്നു. അതേസമയം രാജി തോമസിൻ്റെ മാവേലിക്കരയിലെ മാതാപിതാക്കൾക്ക് ലഭിച്ച ട്രീറ്റ്മെൻ്റിൽ മനം നിറഞ്ഞ് അദ്ദേഹം സർക്കാരിനോട് സൗജന്യസേവനം വാഗ്ദാനം ചെയ്തതാണെന്നും അദ്ദേഹം തന്നെ മറ്റൊരു പോസ്റ്റിൽ പറയുന്നു. ഇതിൽ ഏതാണ് ശരി. ഇതിലേതാണ് ജനങ്ങൾ വിശ്വസിക്കേണ്ടതെന്നും സർക്കാർ വ്യക്തമാക്കണം.