പറയാതിരിക്കാനാവില്ല...ഇത് അനീതിയാണ്..! ജനങ്ങളെ രണ്ട് തട്ടില്‍ അളക്കരുത്; ഷിബു ബേബി ജോണ്‍
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇവരില്‍ പൈലറ്റും സഹപൈലറ്റും നാല് കുട്ടികളും ഉള്‍പ്പെടുന്നു. അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്. ആശുപത്രികളില്‍ നിന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം 22 പേര്‍ വീടുകളിലേക്ക് മടങ്ങി. 149 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 22 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും കലക്ടര്‍ അറിയിച്ചിരുന്നു.
Recommended Video
അപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ ധനസഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വിമാനാപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും കഴിഞ്ഞ ദിവസം രാജമലയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചതിലാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം. രാജമലയില്‍ മരണപ്പെട്ട തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും മേല്‍പ്പറഞ്ഞ നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കുറിപ്പിന്റെ പൂര്‍ണരൂപം..
ഈ ദുരന്ത സമയത്ത് ഇത്തരമൊരു കാര്യം പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. എങ്കിലും പറയാതിരിക്കാനാവില്ല. കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ചവര്‍ക്ക് കേന്ദ്രവും കേരളവും 10 ലക്ഷം വീതം (മൊത്തം 20 ലക്ഷം) പ്രഖ്യാപിച്ചതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു, ഒരു ജീവന് എത്ര നഷ്ടപരിഹാരവും പര്യാപ്തമാകില്ലെങ്കിലും. എന്നാല്‍ ഇന്നലെ തന്നെ ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് യഥാക്രമം രണ്ട് ലക്ഷവും അഞ്ച് ലക്ഷവും മാത്രമാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് അനീതിയാണ്. ജനങ്ങളെ രണ്ട് തട്ടില്‍ അളക്കരുത്. രാജമലയില്‍ മരണപ്പെട്ട തോട്ടം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കും മേല്‍ പ്പറഞ്ഞ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം.
വിമാനം കുഴിയിലേക്ക് എറിഞ്ഞ പോലെ; നെഞ്ചൊന്നു കാളി, നിലവിളി കരിപ്പൂര്‍ യാത്രയുടെ പേടിപ്പിക്കുന്ന ഓര്‍മ
നഗ്ന ശരീരത്തില്‍ ചിത്രംവര: രഹ്ന ഫാത്തിമ പൊലീസില്‍ കീഴടങ്ങി, പോക്‌സോ വകുപ്പ്
അഞ്ച് തെങ്ങില്‍ ആശങ്ക: 476 പേരെ പരിശോധിച്ചതിൽ 125 പേർക്ക് കൊവിഡ്, പഞ്ചായത്ത് പ്രസിഡന്റിനും രോഗം