സ്വന്തം വീഴ്ച്ച മറയ്ക്കാൻ ഒരു ഉളുപ്പുമില്ലാതെ നുണകൾ ശർദ്ദിക്കുന്നു, ജി സുധാകരനെതിരെ ഷിബു ബേബി ജോൺ
കൊല്ലം: ആലപ്പുഴ ബൈപ്പാസ് പൂർത്തീകരിക്കപ്പെട്ടതിനെ പറ്റി കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പൊതുജനമധ്യത്തിൽ പച്ചക്കള്ളമാണ് പറയുന്നത് എന്ന് ഷിബു ബേബി ജോൺ. ജനങ്ങൾക്ക് മുന്നിൽ സത്യം പറയാൻ നിയോഗിക്കപ്പെട്ടവർ സ്വന്തം വീഴ്ച്ച മറച്ചുവയ്ക്കാൻ ഒരു ഉളുപ്പുമില്ലാതെ നുണകൾ ശർദ്ദിക്കുമ്പോൾ കഴിഞ്ഞ മന്ത്രിസഭയിലെ ഒരു അംഗമെന്ന നിലയിൽ ചിലത് പറയാതെ പോകാൻ കഴിയില്ല.
യു.പി.എ സർക്കാരിൻ്റെ കാലത്ത് പീതാംബരക്കുറുപ്പ് കൊല്ലത്തിൻ്റെയും കെ.സി വേണുഗോപാൽ ആലപ്പുഴയുടെയും എം.പിമാരായിരുന്നപ്പോഴാണ് മുടങ്ങിക്കിടന്ന കൊല്ലം- ആലപ്പുഴ ബൈപ്പാസുകളുടെ നിർമാണം പുനരാരംഭിക്കാൻ തീരുമാനിക്കുന്നത്. അന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ട് നിർമാണചെലവ് കേന്ദ്രവും സംസ്ഥാനവും പപ്പാതി വീതിയ്ക്കാമെന്ന നിബന്ധന അംഗീകരിക്കുന്നതും പുനരാരംഭിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതും. ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ടെൻഡർ അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് പോകുന്നത് അതിന് ശേഷമാണ് എന്ന് ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.
ആ ഗവൺമെൻ്റിൻ്റെ കാലാവധി കഴിയുമ്പോഴേയ്ക്ക് ഒമ്പത് മാസം കൊണ്ട് കൊല്ലം- ആലപ്പുഴ ബൈപ്പാസുകളുടെ നിർമാണം 30% പൂർത്തീകരിച്ചിരുന്നു. അതിന് ശേഷം രണ്ട് വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട ഈ വർക്ക് പിണറായി സർക്കാരിൻ്റെ അനാസ്ഥ മൂലം നീണ്ട് പോകുകയായിരുന്നു. കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ്റെ നിരന്തര ഇടപെടലുകളുടെ ഫലമായി 2019 ജനുവരിയിൽ പൂർത്തീകരിക്കാൻ സാധിച്ചു. ഇതിനിടയിൽ ഉണ്ടായ മണ്ണിൻ്റെയും മെറ്റലിൻ്റെയുമൊക്കെ അപര്യാപ്തത പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല.
ആലപ്പുഴയിൽ കെ.സി വേണുഗോപാലിൻ്റെ നേതൃത്വത്തിലും റിവ്യു കമ്മിറ്റികൾ വിളിച്ച് കാര്യങ്ങൾ മുന്നോട്ട് നീക്കിയെങ്കിലും റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് റെയിൽവേയുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനോ അനുമതി വാങ്ങിക്കാനോ ഉള്ള നടപടി പോലും സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നില്ല. അവർ വരുത്തിയ വീഴ്ച്ച മൂലമാണ് ആലപ്പുഴ ബൈപ്പാസ് അനന്തമായി നീണ്ടുപോയത്. 2017 ൽ പൂർത്തികരിക്കേണ്ട ബൈപ്പാസ് നിർമാണം 2021 വരെ വലിച്ചുനീട്ടിയിട്ട് അതിൻ്റെ അവകാശവാദവുമായി ഇറങ്ങുന്നത് ലജ്ജാകരമാണ് എന്നും ഷിബു ബേബി ജോൺ ചൂണ്ടിക്കാട്ടി.
Recommended Video
യു.പി.എ - യു ഡി എഫ് ഗവൺമെൻ്റുകൾ തുടക്കം കുറിച്ച പോജക്ട് മോദിയുടെ കിരീടത്തിൽ ചാർത്താൻ മന്ത്രി ജി. സുധാകരൻ കാണിക്കുന്ന വ്യഗ്രത കോൺഗ്രസിനെ ദുർബലപ്പെടുത്തുകയെന്ന ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും പൊതു ലക്ഷ്യത്തിൻ്റെ അന്തർധാരയായെ കാണാൻ കഴിയുകയുള്ളു. മോദി കൊള്ളാമെന്ന് പിണറായിയും പിണറായി കൊള്ളാമെന്ന് മോദിയും ഗഡ്കരിയും, കോൺഗ്രസ് കൊള്ളില്ലെന്ന് രണ്ട് പേരും ചേർന്നും പരസ്പരം മുതുക് ചൊറിഞ്ഞ് കൊടുക്കുന്ന നിലയിലേക്ക് രാഷ്ട്രീയം അധ:പതിക്കുന്ന കാഴ്ച്ചയാണ് ഇന്ന് ഇവിടെ കാണുന്നത് എന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു.