മുഖ്യനും കേരള പോലീസിനും ഇപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഒരേ സ്വരം, രൂക്ഷ വിമർശനവുമായി ഷിബു ബേബി ജോൺ
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ ദാരുണ മരണത്തിൽ പിണറായി സർക്കാരിനും പോലീസിനുമെതിരെ ഷിബു ബേബി ജോൺ രംഗത്ത്. നിര്‍ദാക്ഷിണ്യം എന്ന വാക്കിന്റെ പര്യായമായി കേരള പോലീസ് മാറിയെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. അച്ഛനെ അടക്കാൻ കുഴിയെടുക്കുന്ന മകന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഷിബു ബേബി ജോണിന്റെ പ്രതികരണം.
ഷിബു ബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' അനാഥ ബാല്യങ്ങളുടെ കണ്ണീരിന് മുന്നില്‍ 'നിർത്തടാ' എന്ന് അലറുന്ന കേരള പോലീസ്. നിര്‍ദാക്ഷിണ്യം എന്ന വാക്കിന്റെ പര്യായമായി കേരള പോലീസ് മാറിയിരിക്കുന്നുവെന്നതിന്റെ പുത്തന്‍ ഉദാഹരണമാണ് നെയ്യാറ്റിന്‍കരയിലെ സംഭവം. ''എൻ്റെ അമ്മയും കൂടി മാത്രമെ ഇനി മരിക്കാനുള്ളു സാറേ '' എന്ന് കരയുന്ന മകനോട് ''അതിന് ഞാനെന്ത് വേണം?'' എന്ന് നിഷ്കരുണം ചോദിച്ച് തള്ളാന്‍ മാത്രം കേരളപോലീസ് അധപതിച്ചു കഴിഞ്ഞോ? പേരു കേട്ട കേരള പോലീസിന്റെ മുഖം ധാര്‍ഷ്ട്യവും ക്രൂരതയും മനുഷ്യത്വരഹിത്യവും കൊണ്ട് ചുവന്നത് ആരുടെ ധൈര്യത്തിലാണ്.?
മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്നത് എന്ന യാഥാര്‍ത്ഥ്യം ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്. ജനങ്ങളെ അടിമകളായി കാണുന്ന, അവരോട് ''കടക്ക് പുറത്ത്'' എന്ന് ആക്രോശിക്കുന്ന, വിമര്‍ശനങ്ങളെ അങ്ങോട്ട് കടന്നാക്രമിച്ച് എതിരാളികളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന മുഖ്യനും കേരള പോലീസിനും ഇപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഒരേ സ്വരമായിരിക്കുകയാണ്.
ഒരു വൃദ്ധനെ നടുറോഡിലിട്ട് തല്ലാന്‍ കൈ പൊങ്ങിയപ്പോഴും, പരാതി പറയാന്‍ എത്തിയ പിതാവിനെയും മകളെയും ചീത്തപറഞ്ഞ് ആട്ടി പായിച്ചപ്പോഴുമെല്ലാം കേരള പോലീസിന്റെ പിണറായി വിജയന് നയം നാം തിരിച്ചറിഞ്ഞതാണ്. ജനമൈത്രി എന്നത് പേരില്‍ മാത്രം ഒതുക്കി ജനങ്ങളോട് യാതൊരുവിധ മൈത്രിയുമില്ലാതെ, അധികാരത്തിന്റെ ഹുങ്കിൽ നിഷ്ടൂരം അവരെ ചവിട്ടിയരയ്ക്കാന്‍ തുടങ്ങുമ്പോള്‍ നാടിന്റെ സുരക്ഷയുടെ കവചമല്ല, മറിച്ച് ഫാഷിസത്തിന്റെ നിറമാണ് കാക്കിയില്‍ നാം കാണുന്നത്. സഹാനുഭൂതിയുടെ അവസാന കണികയും പോലീസിൽ നിന്ന് അപ്രത്യക്ഷമായോ? പൊതുജനങ്ങളുടെ സംരക്ഷണമാണ് ഓരോ പോലീസുകാരന്റെയും ഉത്തരവാദിത്തം, അല്ലാതെ ഇടത് സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന അടിമത്വത്തിന്റെ വേരുകള്‍ക്ക് വെള്ളം ഒഴിക്കുകയെന്നതല്ല''.