'ഫാഷിസ്റ്റ് ഭീകരത ഇന്ത്യയിൽ ഇന്ന് വെറും സങ്കൽപ്പമല്ല, വർത്തമാനകാല യാഥാർത്ഥ്യമാണ്'
തിരുവനന്തപുരം: മലയാളം ടിവി ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബിജോണ്‍. ഫാഷിസ്റ്റ് ഭീകരത ഇന്ത്യയിൽ ഇന്ന് വെറും സങ്കൽപ്പമല്ല, വർത്തമാനകാല യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാ വണ്ണിനേയും 48 മണിക്കൂർ വിലക്കിയത് രാജ്യത്തിൻ്റെ നിശബ്ദത ആഗ്രഹിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടമാണ്. അവർ നമ്മുടെ വിധേയത്വം ആഗ്രഹിക്കുമ്പോൾ നാം മുട്ടിലിഴയുകയല്ല വേണ്ടതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. അതേസമയം ചാനലുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് മണിക്കൂറുകള്‍ക്ക് ശേഷം പിന്‍വലിച്ചിരുന്നു. ആദ്യം ഏഷാനെറ്റ് ന്യൂസിന്റെയും പിന്നാലെ മീഡിയ വണ്ണിന്റെയും വിലക്ക് നീക്കുകയായിരുന്നു.
ഷിബുബേബി ജോണിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഒരേ നഗരത്തിൽ ഒന്നിച്ച് ജോലി ചെയ്യുന്ന സഹപ്രവർത്തകരെ വ്യാജ മാധ്യമപ്രവർത്തകരെന്ന് ജനം ടീവി വിശേഷിപ്പിച്ചിട്ട് അധികനാളുകളായിട്ടില്ല. തങ്ങൾക്ക് വിരുദ്ധമായ വാർത്തകളെ വ്യാജ വാർത്തകളായും അത് റിപ്പോർട്ട് ചെയ്യുന്നവരെ വ്യാജ മാധ്യമപ്രവർത്തകരായും കാണുന്ന സംഘപരിവാർ ഭരണകൂടം ഇപ്പോൾ ഒരു പടി കൂടി കടന്ന് തങ്ങൾക്ക് അനിഷ്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളെ നിരോധിക്കാൻ കൂടി തയ്യാറാകുന്നു.
ഫാഷിസ്റ്റ് ഭീകരത ഇന്ത്യയിൽ ഇന്ന് വെറും സങ്കൽപ്പമല്ല, വർത്തമാനകാല യാഥാർത്ഥ്യമാണ്. ഏഷ്യാനെറ്റ് ന്യൂസിനേയും മീഡിയാ വണ്ണിനേയും 48 മണിക്കൂർ വിലക്കിയത് രാജ്യത്തിൻ്റെ നിശബ്ദത ആഗ്രഹിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടമാണ്. അവർ നമ്മുടെ വിധേയത്വം ആഗ്രഹിക്കുമ്പോൾ നാം മുട്ടിലിഴയുകയല്ല വേണ്ടത്.
ദേശീയ നേതാക്കൾ മരിക്കുമ്പോഴാണ് ദൂരദർശൻ നിശബ്ദമാകുന്നത്. രാജ്യത്തെ മാധ്യമങ്ങളെല്ലാം നിശബ്ദരാകുമ്പോൾ ജനാധിപത്യം തന്നെ മരണത്തിലേക്ക് പോകുകയാണ്.
ഈ അവസരത്തിൽ സംഘപരിവാർ ഫാഷിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനോടൊപ്പം അണിനിരക്കാൻ സിപിഎം അടക്കമുള്ള പ്രതിപക്ഷകക്ഷികൾ തയ്യാറാകണം.
രാജ്യത്തെ മുഴുവൻ വിഴുങ്ങാൻ സംഘപരിവാർഭീമൻമാർ തയ്യാറായി നിൽക്കുമ്പോൾ പ്രതിപക്ഷഐക്യത്തിന് വിള്ളൽ വീഴ്ത്തുന്നത് അവർക്ക് കുട പിടിക്കുന്നതിന് തുല്യമാണ്.