സംഘപരിവാറിനാവശ്യം കലാപം, വേണ്ടത് ഒരു ബലിയാടിനെ, മുളപൊട്ടും മുന്നേ പിഴുതെറിയണം, വൈറലായി കുറിപ്പ്
കോഴിക്കോട്: ശബരിമല വിഷയം ബിജെപി ആസൂത്രണം ചെയ്തതാണ് എന്ന് ഉറപ്പിക്കുന്ന പിഎസ് ശ്രീധരൻ പിളളയുടെ പ്രസംഗം കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ പുറത്ത് വിട്ടത്. ശബരിമലയിൽ തങ്ങളുടെ അജണ്ട നടപ്പായെന്നും തങ്ങൾ കുഴിച്ച കുഴിയിൽ മറ്റുളളവർ വന്ന് വീണുവെന്നും ശ്രീധരൻ പിളള യുവമോർച്ചക്കാർക്ക് മുന്നിൽ നടത്തിയ പ്രസംഗത്തിൽ പറയുന്നു. ശബരിമലയിലേത് രാഷ്ട്രീയ സമരമല്ലെന്നും വിശ്വാസികളുടെ സമരമാണ് എന്നും ഇതുവരെ പറഞ്ഞ് കൊണ്ടിരുന്ന സംഘപരിവാർ മുഖംമൂടിയാണ് പിളളയുടെ വാക്കുകളിലൂടെ അഴിഞ്ഞ് വീണത്.
ശബരിമലയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന നിലപാടിനെതിരെ വൻ വിമർശനം ഉയരുകയാണ്. ഡോ ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: വിഷത്തെ പോലും കൊല്ലുന്നയിനം വിഷമാണ് സംഘപരിവാര രാഷ്ട്രീയം. അവർക്കാവശ്യം കലാപമാണ്, കേരളത്തിലെ ഒത്തൊരുമ ഇല്ലാതാക്കലാണ്. അയ്യപ്പനെ സ്‌നേഹിച്ചോ ദൈവഭക്‌തിയാൽ ത്യാഗം വരിക്കാൻ സന്നദ്ധരായോ അല്ല അവർ ആയുധങ്ങളുമായി ആക്രമിക്കാൻ കൊലവിളിയോടെ സന്നിധാനത്തേക്ക് ഇരച്ചു കയറുന്നത്. ഹിന്ദുവിനെ ഉണർത്താനല്ല, തളർത്താനാണ് അവരിവിടെ തമ്പടിക്കാൻ ശ്രമിക്കുന്നത്.
അവർക്കാവശ്യം ഒരു ബലിയാടിനെയാണ്. നാടൊട്ടുക്കും ഓടി നടന്ന് വിഷം തുപ്പുന്ന നേതാക്കളൊക്കെ നിലക്കലോട്ടത്തിനും മുന്നെ നിലം തൊടാതെ ഓടുന്നതും, അവരുടെ പ്രസംഗം കേട്ട് രക്തം തിളച്ച് വന്നവർ കമ്പിയെണ്ണുന്നതും കണ്ടു. ഇനിയും ഇതൊക്കെത്തന്നെ ആവർത്തിക്കും... എന്നാലും പഠിക്കാതെ ഹൈന്ദവഭീകരരുടെ വിഷചീറ്റലിനിരയായി ആളുകൾ പാതാളത്തിലേക്ക് വീണുകൊണ്ടിരിക്കുന്നുണ്ട്.
ഭക്തിയുടെ പേരും പറഞ്ഞ് ഇവർ ചെയ്ത് കൂട്ടുന്നതെന്തൊക്കെയെന്ന് ഇന്ന് ആട്ടിൻ തോലിട്ട മൂത്ത ചെന്നായയുടെ വായിൽ നിന്ന് തന്നെ കേട്ടല്ലോ.... അറിയാതെ പോലും മലയാളമണ്ണിലേക്ക് ഈ വിഷവിത്ത് വീഴാനനുവദിക്കരുത്. തിരിച്ചറിയുക. അറിയാതെ തെറിച്ചൊളിച്ചു കിടക്കുന്നവയെ മുളപൊട്ടും മുന്നേ പിഴുതെറിയണം. ഇല്ലെങ്കിൽ അടപടലം നമ്മളില്ലാതാകും. ഒന്നിച്ച് നിൽക്കാം. ഈ ഒരു തരി പച്ചപ്പ് കാക്കാനായി..