ഇന്നലെ ജിഷ്ണു, ഇന്ന് അബി.. നാളെ ഇനി ആരെന്നറിയില്ല!! ജീവനെടുക്കുന്ന വ്യാജവൈദ്യത്തിനെതിരെ യുവഡോക്ടർ
കോഴിക്കോട്: ക്യാന്‍സറിന്റെയും മറ്റും പേരില്‍ വ്യാജവൈദ്യം അടുത്തിടെ വല്ലാതെ പ്രചരിക്കപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ പലരും വീണുപോകാറുമുണ്ട്. ജീവന് നഷ്ടപ്പെട്ടവര്‍ പോലുമുണ്ട് ഇക്കൂട്ടത്തില്‍. മരണങ്ങള് പ്രശസ്തരുടേത് ആകുമ്പോഴാണ് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ പുറത്ത് വരുന്നത്. യുവനടന് ജിഷ്ണുവിന്റെ മരണം ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു. നാട്ടുവൈദ്യന്മാരില് നിന്നും ജിഷ്ണു ക്യാന്‍സറിന് പൊടിക്കൈക്കള്‍ സ്വീകരിച്ചിരുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ നടനും മിമിക്രി താരവുമായ അബിയുടെ മരണവും വ്യാജവൈദ്യത്തെ വീണ്ടും ചര്‍ച്ചകളിലേക്ക് കൊണ്ടുവരികയാണ്.
ദുരന്തമുഖത്ത് ബഡായി ബംഗ്ലാവ് കളിച്ച് മുകേഷ് എംഎൽഎ.. കണ്ണ് പൊട്ടുന്ന പച്ചത്തെറി വിളിച്ച് നാട്ടുകാർ!
അപ്രതീക്ഷിത മരണം
കലാഭവന്‍ അബിയുടെത് തികച്ചും അപ്രതീക്ഷിതമായ മരണമായിരുന്നു. അബി അസുഖബാധിതനായിരുന്നു എന്നത് സുഹൃത്തുക്കളായ പലരും തന്നെ അറിഞ്ഞത് മരണ ശേഷമായിരുന്നു. അബിയുടെ മരണകാരണം ക്യാന്‍സര്‍ ആണെന്നും, അതല്ല രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗമായിരുന്നുവെന്നും വാര്‍ത്തകളുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി അബി ചികിത്സ തേടുന്നുണ്ടായിരുന്നു എന്ന് മാത്രം റിപ്പോർട്ടുകളുണ്ട്.
അബി വൈദ്യരുടെ അടുത്ത്
അബിയുടെ മരണത്തിന് ശേഷം വ്യാജവൈദ്യം ചര്‍ച്ചയാവുന്നതിന് കാരണം സുഹൃത്തായ ഷെരീഫ് ചുങ്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. മരിക്കുന്നതിന് തലേ ദിവസം അബി ഷെറീഫിനേയും കൊണ്ട് ചേര്‍ത്തലയില്‍ ഒരു വൈദ്യരെ കാണാന്‍ പോയ കാര്യമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ഷെരിഫ് പങ്കുവെച്ചത്. ക്യാന്‍സറിനാണോ അബി വൈദ്യന്റെ അടുത്ത് നിന്നും ചികിത്സ തേടിയത് എന്ന ചോദ്യമാണ് ഉയരുന്നത്.
വ്യാജവൈദ്യത്തിന് എതിരെ
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് വ്യാജവൈദ്യന്മാര് ചികിത്സ നല്‍കുന്നതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് യുവ ഡോക്ടറും ഇന്‍ഫോക്ലിനിക്ക് അംഗവുമായ ഷിംനാ അസീസ്. ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വ്യാജവൈദ്യന്മാരുടെ അടുത്ത് ജീവന് പണയം വെയ്ക്കുന്നവര്ക്ക്ഡോക്ടര് മുന്നറിയിപ്പ് നൽകുന്നത്. ഡോ. ഷിംന അസീസിന്റെ വാക്കുകളിലേക്ക്..
ഇന്നലെ ജിഷ്ണു, ഇന്ന് അബി
ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ഇനി ആരെന്നറിയില്ല. പെട്ടുപോകുന്നത് പ്രശസ്തരാകുമ്പോൾ വിവരം പുറത്തറിയും, അല്ലാതെ വ്യാജവൈദ്യത്തിന് ഇരയാകുന്ന എണ്ണമറ്റ സാധാരണക്കാരുടെ കാര്യം ആരെങ്കിലും അറിയുന്നുണ്ടോ? ജിഷ്ണുവിന് കാൻസറായിരുന്നു. അബിക്ക് രക്താർബുദം ആയിരുന്നെന്നും അതല്ല ITP എന്ന പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗമായിരുന്നെന്നുമെല്ലാം കേൾക്കുന്നുണ്ട്.
യാഥാർത്ഥ്യം അറിയില്ല.
ഇത് തടയണം
ഫലത്തിൽ ഷെയ്നിനും പെങ്ങൻമ്മാർക്കും ഉപ്പ ഇല്ലാതായെന്നറിയാം. അവരുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. സാരമായ രോഗമുള്ള ഒരാൾക്ക് എങ്ങനെയാണ് ഇത്തരം പരീക്ഷണങ്ങൾക്ക് അവസരം ലഭിക്കുന്നത്? രോഗി വേദന അനുഭവിക്കുന്ന വ്യക്തിയാണ്. ആശ്വാസം തേടി ഏത് വഴിക്കും പോയേക്കും. അവരെ കുറ്റം പറയാനൊക്കില്ല. അവർ ആശ്വാസം തേടാനിടയുള്ള ഇടങ്ങൾ അവർക്ക് ജീവഹാനി വരാൻ സാധ്യതയുള്ള നിലയിലേക്ക് പോകുന്നതിന് തടയിടേണ്ടതല്ലേ?
കിരാത പ്രവർത്തനങ്ങൾ
ഓരോ ജീവനും വിലമതിക്കാനാകാത്ത സ്വത്താണ്, പരീക്ഷണവസ്തുവല്ല.ആർക്കും 'പാരമ്പര്യവൈദ്യൻ' എന്ന തിലകം ചാർത്തിക്കൊടുക്കുന്ന സർക്കാരിന്റെ ഔദാര്യമാണ് ആദ്യം ഒഴിവാക്കേണ്ടത്. പഠിച്ച് ഡിഗ്രിയുള്ളവർ പോലും അതിവിദഗ്ധർക്ക് കൈമാറുന്ന രോഗാവസ്ഥകൾ എങ്ങനെയാണ് 'പൊടിയും ഇലയും' കൊണ്ട് ചികിത്സിക്കുക? ഡിഗ്രിയുള്ള ആയുർവേദ ഡോക്ടർമാരാണ് 'ആയുർവേദം' എന്ന ഭംഗിയുള്ള പേരിൽ നടത്തുന്ന ഇത്തരം കിരാതപ്രവർത്തനങ്ങൾക്ക് തടയിടുന്നതിൽ മുൻകൈ എടുക്കേണ്ടത്.
സർക്കാർ മുൻകൈ എടുക്കണം
മോഡേൺ മെഡിസിൻ പഠിച്ചവർ ഈ കാര്യം പറയുമ്പോൾ അതിന്റെ പേര് 'പേഷ്യന്റിനെ കാൻവാസ് ചെയ്യൽ' എന്നായിത്തീരുമെന്നത് തീർച്ചയാണല്ലോ.സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് അറിയാത്ത പണി ചെയ്ത് കൊലപാതകം നടത്തുന്നത് ആരായാലും അത്തരം കേന്ദ്രങ്ങൾ അടച്ചു പൂട്ടണം. അതിന് മുൻകൈ എടുക്കേണ്ടത് സർക്കാരാണ്. അതിന് വേണ്ടി പ്രവർത്തിക്കേണ്ടത് ചുരുങ്ങിയത് അഞ്ചരവർഷം ചരകസംഹിതയും അഷ്ടാംഗഹൃദയവുമൊക്കെയായി മല്ലിട്ട് ബിരുദം നേടിയവരാണ്.
ജീവൻ കൊണ്ടുള്ള കളി
'ഞാൻ ഉറപ്പായും ചികിത്സിച്ച് നന്നാക്കിയെടുക്കാം' എന്ന് പ്രഖ്യാപിച്ച് മാരകരോഗിയെ വെച്ച് വിവരമുള്ള ഒരു ആയുർവേദഡോക്ടറും ഇരുന്നതായി അറിവില്ല. മിക്കവരും തന്നെ രോഗിക്ക് സപ്പോർട്ടീവ് മെഡിസിൻ കൊടുത്ത് വിദഗ്ധകേന്ദ്രങ്ങളിലേക്ക് അർഹിക്കുന്ന ചികിത്സക്കായി റഫർ ചെയ്ത് വരുന്നതാണ് കണ്ടിട്ടുള്ളത്. ഒരു ഡോക്ടറും രോഗിയുടെ ജീവൻ കൊണ്ട് കളിക്കില്ല.
വിട അബിക്കാ...
എന്നാൽ വ്യാജചികിത്സകർ അങ്ങനെയല്ല. എന്തർത്ഥത്തിലാണ് മോഹനനും അബി സമീപിച്ച ആ വൈദ്യരുമൊക്കെ 'ഇപ്പ ശരിയാക്കിത്തരാം' എന്ന് പുലമ്പുന്നത്!ആളെക്കൊല്ലികളെ ഒറ്റപ്പെടുത്തണം, സമൂഹം അതിനായി ഒറ്റക്കെട്ടാകണം. ഇനിയൊരു ജീവൻ കൂടി ഇത്തരത്തിൽ ഇല്ലാതാകരുത്.കുട്ടിക്കാലത്ത് ഏറെ ചിരിപ്പിച്ച ആമിനതാത്തയുടെ ശബ്ദത്തിനുടമയ്ക്ക് ആദരാഞ്ജലികൾ...വിട അബിക്കാ...
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ഷിംന അസീസിന്റെ കുറിപ്പ്