ഹാദിയ വരുമ്പോൾ സന്തോഷവും ഷഹാന പോകുമ്പോൾ അസഭ്യവും! എസ്ഡിപിഐയുടെ ഇരട്ടത്താപ്പ്
കോഴിക്കോട്: മുസ്ലീം പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്ഡിപിഐക്കാരില്‍ നിന്നും വധഭീഷണി നേരിടുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ച ഹാരിസണും ഷഹാനയും ഹാദിയയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്. ഹാദിയ കേസില്‍ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം വാദിച്ചവരാണ് മുസ്ലീം പെണ്‍കുട്ടി ഇതരമതസ്ഥനെ വിവാഹം കഴിക്കുമ്പോള്‍ വാളെടുത്ത് ഉറഞ്ഞ് തുള്ളുന്നത്.
എസ്ഡിപിഐയുടെ ഈ ഇരട്ടത്താപ്പിന് എതിരെ രൂക്ഷ വിമര്‍ശനവും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയിലാകെ. ഹാദിയ സ്വര്‍ഗത്തിലെ ഞാവല്‍പ്പഴവും ഷഹാന നരകത്തിലെ വിറകുകൊള്ളിയുമാവുന്ന എസ്ഡിപിഐയുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്.
അത് അവരുടെ കുടുംബകാര്യം
ഹാരിസണിനും ഷഹനയ്ക്കും എതിരെ ഉയരുന്ന ഭീഷണികളുടെ പശ്ചാത്തലത്തിൽ ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാണ്: ഹാദിയ വരുമ്പോൾ സന്തോഷവും ഷഹാന പോകുമ്പോൾ ദു:ഖവും അസഭ്യവർഷവുമാണെങ്കിൽ, അതിന്റെ പേരാണ് ഇരട്ടത്താപ്പ്. വിശ്വാസവും വിശ്വാസികളുടെ അംഗസംഖ്യ കണക്കും വെച്ചല്ല മനുഷ്യബന്ധങ്ങളെ അളന്നെടുക്കേണ്ടത്. ഇങ്ങോട്ടായാലും അങ്ങോട്ടായാലും അതവരുടെ കുടുംബകാര്യമാണ്.
അന്താരാഷ്ട്ര പ്രശ്നവുമല്ല
പ്രായപൂർത്തിയായ നവദമ്പതികളുടെയും അവരുടെ മാതാപിതാക്കളുടെയും നെഞ്ചിലെ നോവും വേവും നാട്ടുകാരും മതവിശ്വാസികളും പങ്കിട്ടെടുക്കേണ്ട ആവശ്യമില്ല. അതൊരു അന്താരാഷ്ട്ര പ്രശ്‌നവുമല്ല. അഭിമന്യുവും, പ്രായം പോലും പരിഗണിക്കപ്പെടാതെ നിലത്ത് വലിച്ചിഴക്കപ്പെടുന്ന വൃദ്ധനായ സ്വാമിയും, മിശ്രവിവാഹിതരെ അവഹേളിക്കലും, അമ്മയെ തല്ലിക്കൊന്നാൽ പോലും ഉളുപ്പില്ലാതെ വിശദീകരിക്കുന്ന ന്യായീകരണത്തൊഴിലാളികളും...
പുണ്ണ് കാൻസറായി മാറുന്നുണ്ട്
വെള്ളത്തിൽ എണ്ണ തെളിയുന്നത് പോലെ വേണ്ടിടത്തും വേണ്ടാത്തിടത്തും മതം മനുഷ്യന് മീതേ കിടക്കുകയാണ്... അറപ്പുളവാക്കുന്ന വഴുവഴുപ്പോടെ... അന്യമതസ്‌ഥരെ അവരുടെ വിശ്വാസത്തെ ബഹുമാനിച്ച്, അവനവനെപ്പോലെ മനുഷ്യരായി കണ്ട് നെഞ്ചോട് ചേർക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികളും ഇതിനിടയിൽ കിടന്ന് ശ്വാസം മുട്ടുകയുമാണ്.. പുണ്ണ് കാൻസറായി മാറുന്നുണ്ട്... ഭയമാകുന്നുണ്ട്.
കുടത്തിൽ കുടുങ്ങിയ തല
ഹാരിസൺ-ഷെഹന വിവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മാധ്യമപ്രവർത്തകൻ കെജെ ജേക്കബിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: ഹാദിയ കേസിൽ തലയിട്ട സുഡാപ്പികൾ ഷെഹാനയുടെ കാര്യം വന്നപ്പോൾ കുടത്തിൽ കുടുങ്ങിയ തലയുമായി പാഞ്ഞുനടക്കുന്നത് കാണാൻ ഒരു രസമൊക്കെയുണ്ട്. എങ്കിലും, പൊതുവെ കാണുന്ന ഒരു സമീകരണത്തോടുള്ള വിയോജിപ്പ് അറിയിക്കുന്നു.
അതൊരു കുറുക്കുവഴി
സ്വന്തം ജീവിത പങ്കാളിയെ നിശ്ചയിക്കാനുള്ള ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കാനാണ് അന്ന് സുഡാപ്പികൾ നിലകൊണ്ടത് എന്നും ഇപ്പോഴെന്തേ ആ നിലപാട് കാണുന്നില്ല എന്നുമാണ് പലരും ചോദിക്കുന്നത്. അത് തെറ്റാണ്. സ്വന്തം ഇഷ്ടപ്രകാരം മതംമാറിയ പെൺകുട്ടിയുടെ കസ്റ്റഡി ചോദിച്ചെത്തിയ മാതാപിതാക്കന്മാരുടെ അവകാശവാദം മറികടക്കാൻ സുഡാപ്പികൾ കണ്ട കുറുക്കുവഴിയായിരുന്നു ഹാദിയയുടെ വിവാഹം.
പ്രണയമെന്ന് അവരും പറയില്ല
അതൊരു പ്രണയവിവാഹമാണ് എന്ന് അവർ പോലും അവകാശവാദം ഉന്നയിക്കില്ല. അതൊരു അറേഞ്ച്ഡ് വിവാഹമാണ്. സാധാരണ അച്ഛനുമമ്മയും കുടുംബവും ചെയ്യുന്ന കാര്യം ഇവിടെ മതബോധം പുഴുകുത്തിയ തലയുമായി നടക്കുന്ന കുറേപ്പേർ ചേർന്ന് നടത്തി; പ്രായപൂർത്തിയായ ആൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം കോടതി സംരക്ഷിച്ചു.
അന്നും ഇന്നും അതല്ല
നാട്ടിൽ നടക്കുന്ന അറേഞ്ച്ഡ് മാരിയെജുകളിലും ആളുടെ സമ്മതം ഉണ്ട് എന്നാണ് വിശ്വാസം. അത് അയാളുടെ തന്നെ തെരഞ്ഞെടുപ്പായാണ് കണക്കാക്കുന്നതും. അതായത് പ്രണയ വിവാഹമെന്നോ സാധാരണ നാട്ടിൽ നടക്കുന്ന അറേഞ്ച്ഡ് വിവാഹമെന്നോ കണക്കാക്കാൻ പാടില്ലാത്ത ഒരു കാര്യം. എന്നാൽ ഭരണാഘടനാപരമാണ് താനും. സുഡാപ്പികൾ അന്നും പ്രണയ വിവാഹത്തെയല്ല അനുകൂലിച്ചത്. ഇന്നുമല്ല.
ഇൻകമിംഗ് മാത്രമേ എടുക്കൂ
അവർ അനുകൂലിച്ചത് മതം മാറ്റത്തെ മാത്രമാണ്. അതുകൊണ്ടുതന്നെ അത് ഇൻകമിങ് മാത്രമേ കണക്കിലെടുക്കൂ. അതുകൊണ്ട് ഹാദിയ വിഷയം വച്ച് നാട്ടിൽ നടക്കുന്ന പ്രണയ വിവാഹങ്ങളോടുള്ള അവരുടെ നിലപാട് അളക്കരുത്. അതിൽ മാറ്റമൊന്നുമില്ല. അവരുടെ വിഷയം മതം മാത്രമാണ്, പ്രണയമോ തെരഞ്ഞെടുപ്പോ ഭരണഘടനയോ ഒന്നുമല്ല. മതം മാറ്റത്തിന് സൗകര്യമൊരുക്കുമെങ്കിൽ അതൊക്കെ കൊള്ളാം എന്നുമാത്രം. അക്കാര്യത്തിൽ ഇരട്ടത്താപ്പില്ല
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്