' അവസാനം വിളിച്ചത് എന്നെയാവും, ഈ രാത്രി ബാംഗ്ലൂർ പോകണമോയെന്ന് ചോദിച്ചു, ഈ വിധി ക്രൂരം'; അഭിലാഷ് പിള്ള
നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് മരിച്ച സംഭവത്തിൽ വൈകാരിക കുറിപ്പ് പങ്കിട്ട് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ഷൈനും കുടുംബവും തന്നോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും രാത്രി യാത്ര ഒഴിവാക്കികൂടെയെന്ന് ചോദിച്ചിരുന്നുവെന്നും അഭിലാഷ് പറഞ്ഞു. രാവിലെ കേട്ട വാർത്ത സത്യമാകല്ലേ എന്ന് പ്രാർത്ഥിച്ചിരുന്നുവെങ്കിലും വിധി ക്രൂരമായി പോയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അഭിലാഷിന്റെ കുറിപ്പ് ഇങ്ങനെ
'ജീവിതത്തിൽ ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും, കഴിഞ്ഞ ദിവസം രാവിലെ കേട്ട ഈ മരണ വാർത്ത മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നു, അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം,

ബാംഗ്ലൂർ പോകുന്ന വഴി ഷൈൻ ചേട്ടനും അമ്മയും അച്ഛനും ചേർന്ന് 10 മിനിറ്റ് സമയം എന്നോട് സംസാരിച്ചിരുന്നു അതിനും മണിക്കൂറുകൾക്ക് മുന്നേ പുതിയ സിനിമയുടെ ഡബ്ബിങ് നടക്കുന്ന സ്റ്റുഡിയോയിൽ നിന്നും വീഡിയോ കോൾ ചെയ്തു സംസാരിച്ച ഷൈൻ ചേട്ടനും ഡാഡിക്കും മമ്മിക്കും എന്നെയൊന്നു നേരിട്ട് കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എന്റെ ജോലി തിരക്ക് കാരണം കാണാൻ കഴിയാതെ പോയത് മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ഉണ്ടാക്കുന്നു.
രാത്രി വൈകി വിളിച്ചു സംസാരിച്ചപ്പോൾ ഒപ്പം ഞാൻ ഉണ്ടാകും ട്രീറ്റ്മെന്റ് കഴിഞ്ഞു വാ എന്നിട്ട് നമ്മുക്ക് ഒരു യാത്രയൊക്കെ പോകണം പുതിയ സിനിമ ചെയ്യണം അങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ പറഞ്ഞു തമ്മിൽ,ഫോൺ വെക്കുന്നതിന് മുന്നേ ഞാൻ ചോദിച്ചിരുന്നു ഈ രാത്രി ബാംഗ്ലൂർ പോകണമോന്നു എന്നാൽ രാവിലെ കേട്ട വാർത്ത അത് സത്യമാകല്ലേ ദൈവമേ എന്ന് പ്രാർത്ഥിച്ചു പക്ഷെ ഈ വിധി അല്പം ക്രൂരമായി പോയി. ഡാഡിയോട് ഒരു വാക്ക് തരാം ഷൈൻ ചേട്ടൻ ഒറ്റക്കല്ല ഒപ്പമുണ്ട് ഞങ്ങൾ', അഭിലാഷ് കുറിച്ചു.
വെള്ളിയാഴ്ച കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രക്കിടെ സേലത്ത് വെച്ചാണ് ഷൈൻ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. അപകട സ്ഥലത്ത് വെച്ച് തന്നെ ഷൈനിന്റെ പിതാവ് മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മക്കും പരിക്കേറ്റിരുന്നു.












Click it and Unblock the Notifications