'ലഹരിയുള്ള ലോകത്താണ് മലയാള സിനിമയും, അല്ലാതെ വേറെ പ്ലാനറ്റില്‍ അല്ലാലോ;എന്തുവന്നാലും ഷെയിന് പിന്തുണ'
തിരുവനന്തപുരം: ഷെയിന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിക്കാനുള്ള സാധ്യതകള്‍ മങ്ങുകയാണ്. വിഷയത്തില്‍ ഷെയിന്‍ നിഗം നിര്‍മാതക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ കടുത്ത എതിര്‍പ്പാണ് അമ്മ ഉള്‍പ്പേടേയുള്ള സംഘടനകള്‍ക്ക് ഉള്ളത്.
എന്നാല്‍ ഇതിനിടയിലും ഷെയിന്‍ നിഗത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. എന്ത് പ്രശ്നം ഉണ്ടായാലും ഷെയിന്‍ നിഗത്തിന് പിന്തുണ നല്‍കുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഷെയ്നിന്‍റെ കൂടെ ഉണ്ടാകും
എന്തുപ്രശ്നമുണ്ടായാലും ഷെയ്നിന്‍റെ കൂടെ തന്നെയുണ്ടാകുമെന്നാണ് ഷൈന്‍ ടോം ചാക്കോ വ്യക്തമാക്കുന്നത്. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തവരാണ്. അതുകൊണ്ട് തന്നെ എന്ത് പ്രശ്നമുണ്ടായാലും ഷെയിനിന്‍റെ കൂടെതന്നെയുണ്ടാകും. കൂടെ വര്‍ക്ക് ചെയ്തവര്‍ അല്ലെങ്കില്‍ പിന്നെ ആരാണ് സപ്പോട്ട് ചെയ്യണ്ടേതെന്നും ഷൈന്‍ ചോദിക്കുന്നു.
തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് നടക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ വെച്ച് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെയിന്‍ നിഗമവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നനത്തില്‍ ഷൈന്‍ ടോം ചാക്കോ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ബാലന്‍സ് ചെയ്ത് പോണം
ഈ വിവാദങ്ങളില്‍ രണ്ട് കൂട്ടര്‍ക്കും അവരുടേതായ കൂറേ ശരികളും തെറ്റുകളും ഉണ്ടാകും. പക്ഷെ ഇതെല്ലാം നമ്മള്‍ ബാലന്‍സ് ചെയ്ത് ഷൂട്ടുമായി മുന്നോട്ട് കൊണ്ടുപോവണം, സിനിമകള്‍ നടക്കണം. സിനിമ ചെയ്യാന്‍ വേണ്ടിയാണ് എല്ലാവരും ഇവിടെ ഒത്തുകൂടിയത്, അത് നടക്കണം.
ലഹരി
മലയാള സിനിമ ലഹരിക്ക് അടിമയാണെന്ന് പറയേണ്ട. ലോകത്തില്‍ ലഹരി എന്നു മുതലേ ഉള്ളതാണ്. ലോകം മൊത്തം ഒരു ലഹരി ഉണ്ടല്ലോ. ഈ ലോകത്ത് തന്നെ ഉള്ളതാണല്ലോ മലയാള സിനിമയും. അല്ലാതെ മലയാള സിനിമ വേറെ പ്ലാനറ്റിലോ സ്പേസിലോ ഒന്നുമല്ലല്ലോയെന്നും താരം പറയുന്നു.
ഒരുമിച്ച് കിടക്കുന്ന ഒരു സാധനം
അതുകൊണ്ട് ഇത്തരം മണ്ടത്തരമായ കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക, അതിന് ഉത്തരം കണ്ടെത്താതിരിക്കാന്‍ ശ്രമിക്കുക. ഇത് അവിടേയും ഉണ്ടാവും ഇവിടേയും ഉണ്ടാവും. എല്ലാം ഒരുമിച്ച് കിടക്കുന്ന ഒരു സാധനം അല്ലേയെന്നും ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു.
ചര്‍ച്ചകള്‍ നീണ്ട് പോവും
അതേസമയം, വിവാദത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഇനിയും നീണ്ടുപോയേക്കുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങള്‍ നല്‍കുന്നത്. ഷെയിന്‍ നിഗം ഇന്നലെ നടത്തിയ പ്രസ്താവനകള്‍ പ്രകോപനപരമാണെന്ന് ചൂണ്ടികാട്ടി വിഷയത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറാന്‍ താരസംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും തീരുമാനിച്ചു.
തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം
വിഷയത്തില്‍ സര്‍ക്കാറിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയിന്‍ ശ്രമിച്ചെന്നും സംഘടനകള്‍ ആരോപിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്ര മേളയ്ക്കിടെ ഷെയിന്‍ നടത്തിയ പ്രതികരണമാണ് സംഘടനകളെ ചൊടിപ്പിച്ചത്.
മനോവിഷമല്ല, മനോരോഗം
നിര്‍മാതാക്കള്‍ ഏകപക്ഷീയമായാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അവര്‍ക്ക് മനോവിഷമല്ല, മനോരോഗമാണെന്നുമായിരുന്നു ഷെയ്ന്‍ തിരുവനന്തപുരംത്ത് പറഞ്ഞത്. ഇരുവിഭാഗവുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യം ഉരുത്തിരിഞ്ഞ് വരുന്നതിനിടെയായിരുന്നു ഷെയ്നിന്‍റെ ഭാഗത്ത് നിന്നും പ്രകോപനപരമായ പരാമര്‍ശം ഉണ്ടാവുന്നത്.
മോഹന്‍ലാല്‍ എത്തിയതിന് ശേഷം
നടന്‍ സിദ്ധീഖും ഇടവേള ബാബുവും ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ താന്‍ അമ്മ സംഘടനയോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നതിനനുസരിച്ച് മുന്നോട്ട് പോകുമെന്നും ഷെയിന്‍ അറിയിച്ചിരുന്നു. മോഹന്‍ലാല്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയ ശേഷം യോഗം ചേര്‍ന്ന് ഷെയിന്‍ നിഗം പ്രശ്നത്തില്‍ ചര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ.
സംഘടനയ്ക്ക് വിമര്‍ശനം
പ്രശ്നം കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ ഭാരവാഹികളെ മാത്രം നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതില്‍ എതിര്‍പ്പുമായി ഏക്സിക്യൂട്ടീവ് അംഗം ഉണ്ണി ശിവപാല്‍ രംഗത്ത് വന്നതോടെയാണ് ഔദ്യോഗിക ചര്‍ച്ചയ്ക്ക് കളമൊരുക്കാന്‍ താരസംഘടന തീരുമാനിച്ചത്. എന്നാല്‍ ഇതിനിടെയാണ് ഷെയിന്‍ നിഗം മന്ത്രി എകെ ബാലനെ സന്ദര്‍ശിച്ച് തന്‍റെ ഭാഗം വിശദീകരിക്കുന്നത്.
എകെ ബാലനുമായി ചര്‍ച്ച
ഇന്നലെ തിരുവനന്തപുരത്താണ് മന്ത്രി എകെ ബാലനുമായി ഷെയിന്‍ കൂടിക്കാഴ്ച്ച നടത്തിയത്. തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരൊക്കെയോ നടത്തുന്നുവെന്നും ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ഷെയിന്‍ മന്ത്രിയോട് പറഞ്ഞു.
മുടി മുറിച്ചത്
ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം രണ്ടാമത് അഭിനയിക്കാൻ എത്തിയ തന്നെ വിശ്രമം പോലും നൽകാതെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഷെയിന്‍ മന്ത്രിയോട് വ്യക്തമാക്കി. വല്ലാത്ത മാനസിക വിഷമത്തിലാണ് താന്‍ മുടി മുറിച്ചത്. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണ്. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു.
സംഘടനകൾ പരിഹരിക്കേണ്ട വിഷയം
സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണിതെന്നായിരുന്നു ഷെയ്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കിയത്. ഷെയ്നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില വിവാദ പരാമർശങ്ങള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.
Recommended Video
ഭീകരവാദിയായി
ഷെയിനിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ചിലര്‍. സിനിമ വ്യവസായം സംരക്ഷിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഒരു സംഘടനകളും ഇന്നേവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാല്‍ കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അമിത് ഷാക്കെതിരെ ഉപരോധമേർപ്പെടുത്തണമെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍! പൗരത്വ ഭേദഗതി തെറ്റായ നീക്കം
എസ്പിജി നിമയ ഭേദഗതി ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗികാരം നല്‍കി