ബോട്ടിൽ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം!! മൂന്നു പേർ അറസ്റ്റിൽ!!
ഗ്രീക്ക് പൗരന്മാരായ കപ്പലിന്റെ ക്യാപ്റ്റൻ ജോർജ്യനാക്കിസ് ആയോണിസ്, സെക്കൻ ഓഫീസർ ഗലാനോസ് അത്തനേഷ്യസ്‍ എന്നിവരും മ്യാൻമർ പൗരനായ സീമാൻ സെവാനയുമാണ് അറസ്റ്റിലായിരിക്കുന്നത്.
കൊച്ചി: കൊച്ചിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ കപ്പലിന്റെ ക്യാപ്റ്റൻ, സെക്കൻഡ് ഓഫീസർ, സീമാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തീര സംരക്ഷണ സേനയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഷിപ്പിങ് മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് നടപടി.
ഗ്രീക്ക് പൗരന്മാരായ കപ്പലിന്റെ ക്യാപ്റ്റൻ ജോർജ്യനാക്കിസ് ആയോണിസ്, സെക്കൻ ഓഫീസർ ഗലാനോസ് അത്തനേഷ്യസ്‍ എന്നിവരും മ്യാൻമർ പൗരനായ സീമാൻ സെവാനയുമാണ് അറസ്റ്റിലായിരിക്കുന്നത്. മനഃപൂർവമുള്ള നരഹത്യയ്ക്ക് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
അന്വേഷണ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റിലായത്.
ജൂണ്‍ 10 ന് ഫോർട്ടുകൊച്ചിയിൽ നിന്ന് 14 നോട്ടിക്കൽ മൈൽ അകലെ പുലർച്ചെ രണ്ടിനാണ് അപകടം നടന്നത്. കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ കാർമ്മൽ മാത ബോട്ടിലാണ് പനാമ രജിസ്ട്രേഷനിലുള്ള ആംബർ എൽ എന്ന കപ്പലിടിച്ചത്. ഇസ്രായേലിൽ നിന്ന് ചൈനയിലേക്ക് വളവുമായി പോവുകയായിരുന്നു കപ്പൽ.
മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളായ കുളച്ചൽ സ്വദേശി തമ്പിദുരൈ, ആസം സ്വദേശി രാഹുൽ ദാസ് എന്നിവരാണ് മരിച്ചത്. കാണാതായ അസം സ്വദേശി മോഡി ദാസിന്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ തയ്യാറാണെന്ന് കപ്പലുടമ കോടതിയെ അറിയിച്ചു. കേസ് ഈ മാസം പത്തിന് വീണ്ടും പരിഗണിക്കും.