'ലോറി കരയിൽ തന്നെ ഉണ്ടാവാനാണ് സാധ്യത, ഇനി വേണ്ടത് ബോർവെല്ലിന്റെ ഡ്രില്ലിംഗ് ഉപകരണം': രഞ്ജിത്ത് ഇസ്രായേൽ
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പുഴയിൽ പരിശോധിക്കും. എന്നാൽ അർജുന്റെ ലോറി കരയിലെ മണ്ണിൽ തന്നെ ഉണ്ടാവാനാണ് കൂടുതൽ സാധ്യത എന്നാണ് കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ പറയുന്നത്.
കരയിൽ നിന്ന് 80 ശതമാനം മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളത് എന്നും ലോറി കരയിലെ മണ്ണിനടിയിൽ തന്നെയാണ് ഉണ്ടാവാൻ സാധ്യത എന്നും ഇതിന്റെ ചാൻസ് 90 ശതമാനത്തിലേറെ ആണെന്നും രഞ്ജിത്ത് പറയുന്നു. ഇനി വേണ്ടത് ബോർവെല്ലിന്റെ ഡ്രില്ലിംഗ് ഉപകരണമാണ്. അത് ഉപയോഗിച്ചാൽ മെറ്റൽ സാന്നിധ്യമുണ്ടെങ്കിൽ അതിൽ തട്ടും. ഇത് ഇന്ന് തന്നെ കിട്ടുകയാണെങ്കിൽ പ്രതീക്ഷയുണ്ട്. എന്നാൽ അതിനുള്ള ഒരു സഹായവും ഇവിടെ ലഭിക്കുന്നില്ല, അദ്ദേഹം പറയുന്നു.

ഇത്രയും ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ റഡാറിൽ കിട്ടാവുന്നതേയുള്ളൂ, മാത്രമല്ല അർജുന്റെ മൊബൈൽ രണ്ട് തവണ റിംഗ് ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നുണ്ട്. അത് കൊണ്ട് ലോറി കരയിൽ തന്നെ ഉണ്ടാവാനാണ് സാധ്യത. ഒരു ദിവസം എടുക്കേണ്ട പണി രണ്ട് ദിവസം കൊണ്ടാണ് ചെയ്യുന്നത്. ഒരുപാട് സമയം നഷ്ടപ്പെടുകയാണെന്നും രഞ്ജിത്ത് പറയുന്നു.
അർജുന് വേണ്ടിയുള്ള തിരച്ചിൽ എട്ടാം ദിവസത്തിൽ എത്തിയിരിക്കുകയാണ്. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തിൽ ഇന്ന് പുഴയിലായിരിക്കും തിരച്ചിൽ. ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവിക സേനയും തിരച്ചിൽ നടത്തും. ഡ്രഡ്ജർ ഉൾപ്പെടെയുള്ള കൂടതൽ സംവിധാനങ്ങൾ ഒരുക്കിയായിരിക്കും തിരച്ചിൽ.
അതേ സമയം, തിരച്ചിലിൽ തൃപ്തിയില്ലെന്ന് അർജുന്റെ കുടുംബം പറഞ്ഞിരുന്നു. ലോറി അവിടെ ഇല്ലെന്ന് സ്ഥാപിക്കാൻ ശ്രമം നടക്കുന്നതായി സംശയം ഉണ്ടെന്നും അർജുന്റെ അമ്മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈന്യം വേണ്ട രീതിയിൽ ഇടപെട്ടിട്ടില്ലെന്നും കുടുംബം പറഞ്ഞിരുന്നു. ടണൽ ദുരന്തത്തിൽ പെട്ടവർ തിരികെ വന്നത് പോലെ എന്റെ മോൻ ജീവനോടെ തിരിച്ച് വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇന്നത്തോടെ അതും മാറി എന്നായിരുന്നു കഴിഞ്ഞ ദിവസം അർജുന്റെ അമ്മ പറഞ്ഞത്.
അതേ സമയം കേരളത്തിൽ നിന്ന് പോയ രക്ഷാപ്രവർത്തകരെ അവിടെ നിന്ന് മാറ്റാൻ കർണാടക പോലീസ് ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. രഞ്ജിത്ത് ഇസ്രായേലിനെ പോലീസ് മർദ്ദിച്ചെന്ന് അർജുൻ ഓടിച്ച ലോറയുടെ ഉടമയായ മനാഫ് പറഞ്ഞിരുന്നു. ജൂലായി 16 ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്.












Click it and Unblock the Notifications