ഭക്തിയുടെ നിറവിൽ ഇന്ന് ശിവരാത്രി; ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ആലുവ മണപ്പുറം
ആലുവ: നമ: ശിവായ മന്ത്രങ്ങൾ ഉരുവിട്ട് വിശ്വാസികൾ ഇന്ന് ശിവരാത്രി ആഘോഷിക്കുന്നു. ശിവരാത്രിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഒരുക്കിയിട്ടുണ്ട്. തിങ്കാളാഴ്ച പുലർച്ചെ ആരംഭിച്ച ചടങ്ങുകൾ അർധരാത്രി വരെ നീണ്ട് നിൽക്കും.
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. വ്രത ശുദ്ധിയോടെ ശിവ പൂജകളുമായി ഉപവാസമിരിക്കുന്നതും ഉറക്കമിളയ്ക്കുന്നതും ശിവരാത്രിയുടെ പ്രധാന ആചാരങ്ങളാണ്.
ശിവരാത്രി ആഘോഷങ്ങൾക്കായി ആലുവ മണപ്പുറവും സജ്ജമായി. ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. പത്ത് ലക്ഷത്തോളം പേർ ആലുവാ മണപ്പുറത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി നാളിൽ മണപ്പുറത്തിന്റെ 7 കിലോമീറ്റർ ചുറ്റളവിലാണ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രളയശേഷം എത്തുന്ന ആദ്യ ശിവാത്രിയാണ് ഇത്. ദേവസ്വം ബോർഡും ആലു നഗരസഭയും വിവിധ സർക്കാർ വകുപ്പുകളും ചേർന്നാണ് വിശ്വാസികൾക്കായി സൗകര്യങ്ങൾ ഒരുക്കുന്നത്. ചൊവ്വാഴ്ച പൂർണമായും കുംഭമാസത്തിലെ കറുത്ത വാവായതിനാൽ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിവരെ ബലിതർപ്പണം നടത്താനാകും. തുടർച്ചയായ മൂന്നാം വർഷവും ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ശിവരാത്രി ആഘോഷം. ശിവരാത്രിയോട് അനുബന്ധിച്ചുള്ള ഒരു മാസം നീണ്ടു നിൽക്കുന്ന വ്യാപാര മേളയും നഗരസഭയുടെ നേതൃത്വത്തിൽ മണപ്പുറത്ത് നടത്തുന്നുണ്ട്.
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബിജെപിയിൽ ചേർന്നു; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും