പിഎസ്സി സമരം: മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചു വരുത്തിയതായി അറിഞ്ഞെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: പിഎസ്സി സമരത്തിന്റെ ഭാഗമായി ഇന്നലെ ഗവർണറെ കണ്ടതിന് ശേഷം അനുഭാവ പൂർവമായ നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നത് സന്തോഷം നൽകുന്ന കാര്യമാണ് എന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. ''പി എസ് സി എന്ന ഭരണഘടന സ്ഥാപനത്തിനാണ് സർക്കാർ ജോലിക്ക് സ്ഥിരം നിയമനം നടത്താനുള്ള അധികാരം. ആ പി എസ് സി ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം ഗവർണർക്കും പുറത്താക്കാനുള്ള അധികാരം ഇന്ത്യൻ രാഷ്ട്രപതിയിലും നിക്ഷിപ്തമാണ്. ഈ സ്വഭാവമാണ് പി എസ് സി എന്ന ഭരണഘടനാ സ്ഥാപനത്തെ സുതാര്യതയോടും വിശ്വാസ്യതയോടും സമീപിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്''.
''എന്നാൽ കേരളത്തിൽ മാറി മാറി അധികാരത്തിലിരുന്ന ഇടതുപക്ഷവും കോൺഗ്രസ്സും പി എസ് സി എന്ന ഭരണഘടന സ്ഥാപനത്തിന്റെ അധികാരത്തിൽ ഇടപെടുന്നത് ഒരു സ്വാഭാവിക കാര്യമാക്കി മാറ്റി. റാങ്ക് ലിസ്റ്റുകൾ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുന്നു എന്നതാണ് ഉദ്യോഗാർഥികളുടെ പരാതിയെങ്കിൽ, ഒരു ഭരണഘടനാ സ്ഥാപനത്തെ നോക്കുകുത്തിയാക്കുന്ന ഗുരുതരമായ രാഷ്ട്രീയ പ്രശ്നം അതിന്റെ പിറകിലുണ്ട്'' എന്ന് ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു.
''ഇതിനുപുറമേ സെക്രട്ടറി സ്റ്റേറ്റ് ഓഫ് കർണാടക vs ഉമാദേവി കേസിൽ സ്ഥിര നിയമനങ്ങൾ നടത്തുന്നതിന് നമ്മുടെ രാജ്യത്തെ സുപ്രീംകോടതി തന്നെ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. താൽക്കാലിക ജോലി നൽകുകയും, അത് അനിശ്ചിതകാലത്തേക്ക് നീട്ടുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് സംസ്ഥാന സർക്കാർ ആണെങ്കിൽ അത് ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ള ഭരണനിർവഹണ ശേഷിയുടെ പുറത്തുള്ള കാര്യമാണെന്ന് സുപ്രീം കോടതിയുടെ വിധിയും ഉള്ളതാണ്''.
'' ഈ നിയമപരവും ഭരണഘടനാപരവും രാഷ്ട്രീയപരവുമായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണറെ സമീപിച്ചത്. സത്വരമായ ഇടപെടൽ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പുനൽകുകയും, മുഖ്യമന്ത്രിയെ അദ്ദേഹം വിളിച്ചു വരുത്തുകയും ചെയ്തു എന്നാണ് അറിയാൻ കഴിഞ്ഞത്. പിൻവാതിൽ നിയമനങ്ങളുടെ പിറകിലെ സാമ്പത്തിക അഴിമതി പ്രധാനമാണ്. അത് അന്വേഷിക്കാൻ സിബിഐ ഇടപെടേണ്ടതുണ്ട്. ആ ആവശ്യത്തിൽ ഉറച്ചു നിന്ന് പോരാട്ടം മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം'' എന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.
മനംമയക്കി സാക്ഷി അഗർവാൾ- ചിത്രങ്ങൾ കാണാം
Recommended Video