'ആരിലേക്കാണ് മോദിയുടെ വാക്കുകള്‍ തറഞ്ഞു കയറാത്തത്: വീട്ടിലിരുന്നാൽ മതി,രാജ്യം പ്രതിസന്ധി മറികടക്കും'
തിരുവനന്തപുരം: ലോക്ക് ഡൗണിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നേട്ട് വെച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, 21 ദിവസത്തേക്ക് രാജ്യം ലോക്ഡൗൺ ചെയ്യാനുള്ള തീരുമാനം വേഗത്തിൽ, അനായാസം എടുത്തതല്ല. പക്ഷേ, നമുക്ക് ഈ മഹാമാരിയെ മറികടന്നേ പറ്റൂവെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെടുന്നു.
കൊവിഡ് കാലത്ത് രണ്ടാമത് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം കൂടുതൽ ഊന്നൽ നൽകിയത് വീടുകളിൽ കഴിഞ്ഞുകൂടുക എന്ന അതിപ്രധാന കാര്യത്തിനാണ്. മാത്രമല്ല 15000 കോടി രൂപ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേകകമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. നാം വീട്ടിലിരുന്നാൽ മതി, രാജ്യം ഈ പ്രതിസന്ധിഘട്ടത്തെ മറികടന്നുകൊള്ളും. അതിനുള്ള കെൽപ്പുണ്ട് നമ്മുടെ രാജ്യത്തിനെന്നും ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നുന്നു. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ...
തള്ളിക്കളയരുത്
തള്ളിക്കളയരുത് നമ്മുടെ രാജ്യനായകന്റെ ഹൃദയം തൊട്ട വാക്കുകൾ
കൈകൂപ്പി വോട്ടു ചോദിക്കുന്ന രാഷ്ട്രീയ നേതാവല്ല, കൈകൂപ്പി നമ്മുടെ എല്ലാവരുടെയും, രാജ്യത്തിന്റെയാകെ ത്തന്നെയും സുരക്ഷക്ക് പിന്തുണ തേടുന്ന പ്രധാനമന്ത്രി. അദ്ദേഹത്തിനു വേണമെങ്കിൽ തീരുമാനങ്ങൾ അറിയിക്കുക മാത്രം ചെയ്യാം, നമുക്ക് വേറെ രക്ഷയില്ല അതുകൊണ്ട് രാജ്യo ലോക്ഡൗൺ ചെയ്യുകയാണ് എന്ന് പറയാം. ഉറപ്പായും ജനങ്ങൾ അത് അനുസരിക്കുകയും ചെയ്യുമല്ലോ.
പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്
എന്നാൽ സ്വന്തം ജനതയുടെ ഭാഗത്തുനിന്ന് അത്തരം ഏകപക്ഷീയമായ അനുസരണയല്ല നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. പകരം, നെഞ്ചിൽ കൈവച്ചും, മറ്റു ചിലപ്പോൾ കണ്ണീരണിഞ്ഞും അദ്ദേഹം 138 കോടി ഇന്ത്യക്കാരോട് ഹൃദയഭാഷ സംസാരിക്കുന്നു. യാന്ത്രികമായല്ല വികാരപരമായാണ് നമ്മുടെ പ്രധാനമന്ത്രി നമ്മോടു രാജ്യ വിചാരം നടത്തുന്നത്.
അനായാസം എടുത്തതല്ല
തീരുമാനങ്ങളാകട്ടെ നാനാവശങ്ങൾ ആലോചിച്ചും വിദഗ്ധാഭിപ്രായങ്ങൾ തേടിയും ഗുണദോഷങ്ങൾ വിലയിരുത്തിയും മാത്രം എടുക്കുകയും ചെയ്യുന്നു. 21 ദിവസത്തേക്ക് രാജ്യം ലോക്ഡൗൺ ചെയ്യാനുള്ള തീരുമാനം വേഗത്തിൽ, അനായാസം എടുത്തതല്ല. പക്ഷേ, നമുക്ക് ഈ മഹാമാരിയെ മറികടന്നേ പറ്റൂ. ശ്രദ്ധിച്ചോ, മോദിജി എടുത്തു പറയുന്ന ചില വാക്കുകൾ? 'വീടിനു ചുറ്റും നമ്മളൊരു ലക്ഷ്മണരേഖ വരയ്ക്കുക, ഈ ദിവസങ്ങളിൽ അതിനപ്പുറം പോകരുത്. വാതിലാകണം നമ്മുടെ ലക്ഷ്മണരേഖ '.
ആരുടെ ഉള്ളിലേക്കാണ്
കേൾക്കുന്ന ആരുടെ ഉള്ളിലേക്കാണ് അത് തറഞ്ഞു കയറാത്തത്? ഭാഷയുടെ അപരിചിതത്വം പോലും അപ്രസക്തമാകുന്ന വേള. കൊവിഡ് കാലത്ത് രണ്ടാമത് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം കൂടുതൽ ഊന്നൽ നൽകിയത് വീടുകളിൽ കഴിഞ്ഞുകൂടുക എന്ന അതിപ്രധാന കാര്യത്തിനാണ്. മാത്രമല്ല 15000 കോടി രൂപ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേകകമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
നാം വീട്ടിലിരുന്നാൽ മതി
നാം വീട്ടിലിരുന്നാൽ മതി, രാജ്യം ഈ പ്രതിസന്ധിഘട്ടത്തെ മറികടന്നുകൊള്ളും. അതിനുള്ള കെൽപ്പുണ്ട് നമ്മുടെ രാജ്യത്തിന്. കൂടെ നിൽക്കണം, തള്ളിക്കളയരുത് നമ്മുടെ രാജ്യനായകന്റെ ഹൃദയം തൊട്ട വാക്കുകൾ. അതിനൊപ്പം, കുറഞ്ഞ വരുമാനക്കാരെയും ദിവസക്കൂലി പണിക്കാരെയും മറ്റും പ്രത്യേകം ശ്രദ്ധിക്കാനും ഭക്ഷണം എത്തിക്കാനും സംസ്ഥാന സർക്കാരുകൾ കൂടി ശ്രദ്ധ കാട്ടുമ്പോൾ നമ്മൾ ഈ സമയത്തെയും വിജയകരമായി കടന്നുപോവുക തന്നെ ചെയ്യും.
ലോക്ക് ഡൗണ്‍ നേരിടാം; ഈ 10 നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കൂ.. കേന്ദ്രത്തോട് പി ചിദംബരം