ആദ്യം തന്ന പണം വിനിയോഗിച്ച സർട്ടിഫിക്കറ്റ് കാണിക്ക്; തോമസ് ഐസകിനോട് ശോഭാ സുരേന്ദ്രൻ!
തിരുവനന്തപുരം: രാജ്യത്ത് മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറകെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നിരുന്നു. സംസ്ഥാനങ്ങളെ അഭിനന്ദിച്ചാല്‍ മാത്രം പോരെന്നും സാമ്പത്തിക സഹായം വേണമെന്നും മന്ത്രി വ്യക്തമാക്കി.
ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും വീട്ടിലായ ജനങ്ങള്‍ക്ക് ഭക്ഷണവും പണവും എത്തിക്കണമെന്നും മന്ത്രി തുറന്നടിച്ചു. കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിൻ്റെ വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിച്ചതിന് ശേഷം മതി പ്രധാനമന്ത്രിയെ വിമർശിക്കുന്നത് എന്നാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ മറുപടി.
തീരെ തരം താണതായിപ്പോയി
ഫേസ്ബുക്കിലാണ് ശോഭാ സുരേന്ദ്രൻ ധനമന്ത്രിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്: '' പ്രധാനമന്ത്രി നൻമ ഉപദേശിച്ചാൽ മാത്രം പേരാ, പണവും തരണം എന്ന സംസ്ഥാന ധനമന്ത്രി ശ്രീ ടി എം തോമസ് ഐസക്കിൻ്റെ പ്രതികരണം തീരെ തരം താണതായിപ്പോയി എന്നു പറയാതെ വയ്യ. കേന്ദ്ര സർക്കാർ മുമ്പു പ്രഖ്യാപിച്ചതും ഇനി പ്രഖ്യാപിക്കാനിരിക്കുന്നതുമായ സാമ്പത്തിക പാക്കേജുകളുടെ ഫലം ലഭിക്കാത്ത സംസ്ഥാനമല്ല കേരളം.
തന്നോളൂ, തന്നോളൂ എന്ന ആവലാതി
പക്ഷേ, ഐസക്കിന് പ്രധാനമന്ത്രിയുടെ സന്ദേശത്തിലെ നൻമയും രാജ്യം പാലിക്കേണ്ട അധിക ജാഗ്രതയേക്കുറിച്ചുള്ള ഉപദേശവും കേൾക്കാനുള്ള സഹിഷ്ണുതയില്ല; തന്നോളൂ, തന്നോളൂ എന്ന ആവലാതി മാത്രം. ഇതേ ധനമന്ത്രിയുടെ അനുമതിയോടെയല്ലേ ഈ കൊവിഡ് കാലത്ത് സ്വകാര്യ ഹെലിക്കോപ്റ്റർ വാടക ഇനത്തിൽ ഒന്നരക്കോടി രൂപയുടെ ബില്ല് പാസാക്കിക്കൊടുത്തത്?
ധൂർത്തും പാഴ് ചെലവും
ഇദ്ദേഹത്തിൻ്റെ മൂക്കിനു താഴെയല്ലേ രണ്ടു ദിവസം മുമ്പ് ചീഫ് സെക്രട്ടറിയുടെ ഓഫീസിൻ്റെ സ്വീകരണമുറി മോടിപിടിപ്പിക്കാൻ മൂന്നു ലക്ഷത്തോളം രൂപ അനുവദിച്ചത്? ഓരോ പാവപ്പെട്ടവരോടും, നിങ്ങൾ മുണ്ടു മുറുക്കി ഉടുത്ത് സഹിച്ചു ജീവിക്കാനും നുള്ളിപ്പെറുക്കി സംസ്ഥാന സർക്കാരിൻ്റെ കൊവിഡ് ഫണ്ടിലേക്കു തരാനും പറയുന്നവർ തന്നെയാണല്ലോ ഈ ധൂർത്തും പാഴ് ചെലവും നടത്തുന്നത്.
സർട്ടിഫിക്കറ്റു സമർപ്പിക്കു
കേന്ദ്രം തന്ന പ്രളയദുരിതാശ്വാസത്തേക്കുറിച്ചു വരെ നുണ പറഞ്ഞ ധനവകുപ്പും മന്ത്രിയുമാണ് കേരളത്തിൻ്റേത്. നിങ്ങൾ ആദ്യം കേന്ദ്രം തന്ന തുകകൾ വിനിയോഗിച്ചതിൻ്റെ വിനിയോഗ സർട്ടിഫിക്കറ്റു സമർപ്പിക്കു. എന്നിട്ടു മതി ലോകം ഈ കൊവിഡ് കാലത്തു പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ സന്ദേശത്തെ വിമർശിക്കാൻ പുറപ്പെടുന്നത്. ഇങ്ങനെ തരം താഴാൻ ലജ്ജയില്ലേ ധനമന്ത്രീ, താങ്കൾക്ക്?